കാൻസർ രോഗിയാണെന്ന് അഭിനയിച്ച് ഫോളോവേഴ്സിൽ നിന്ന് 71 ലക്ഷത്തോളം രൂപ സമാഹരിച്ച ഈജിപ്ഷ്യൻ ഇൻഫ്ലുവൻസർ ഡോണിയ ഫൗദ് ഒടുവിൽ പോലീസിന് കീഴടങ്ങി. തട്ടിപ്പ് വെളിച്ചത്തായതോടെ, തനിക്ക് മാനസിക രോഗമാണെന്നും ശ്രദ്ധ കിട്ടാനാണ് ഇത് ചെയ്തതെന്നും അവർ സമ്മതിച്ചു.

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇൻഫ്ലുവൻസർമാരാണ് താരങ്ങൾ. ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഇന്‍ഫ്ലുവൻസർ തട്ടിപ്പിന് ഇറങ്ങിയാലോ? അതെ കാൻസർ രോഗിയാണെന്ന് അഭിനയിച്ച് തന്‍റെ ഫോളോവേഴ്സിൽ നിന്നും ധനസഹായം ക്ഷണിച്ച ഒരു ഇന്‍ഫ്ലുവൻസർ ഒടുവിൽ കള്ളി വെളിച്ചത്തായി കുടുങ്ങുമെന്നായപ്പോൾ പോലീസിന് കീഴടങ്ങി. അതിനകം അവർ 71 ലക്ഷം രൂപയോളം ഇതുവഴി സമാഹരിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകൾ.
കാൻസർ രോഗി സഹായം തേടി ഇൻഫ്ലുവൻസർ
ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ വഞ്ചിച്ച് തനിക്ക് കാൻസർ ഉണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട ഈജിപ്ഷ്യൻ ബ്ലോഗർ ഡോണിയ ഫൗദ് ഇന്നലെ പോലീസിന് കീഴടങ്ങിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കാൻസർ ബാധിതയായി അഭിനയിച്ച് അവർ അതിനകം നാല് മില്യൺ ഈജിപ്ഷ്യൻ പൗണ്ട് (ഏതാണ്ട് 71 ലക്ഷത്തോളം രൂപ) കൈപ്പറ്റിയിരുന്നു. എന്നാൽ, വൈദ്യപരിശോധനയിൽ ഇവർക്ക് രോഗമൊന്നുമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കീഴടങ്ങൽ. ഫണ്ട്‌റൈസിംഗ് കാമ്പെയ്‌നിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനായി അവരുടെ ഭർത്താവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഡോണിയ ഫൗദും പോലീസിന് കീഴടങ്ങിയത്.
ഒടുവിൽ, തനിക്ക് മാനസിക രോഗമെന്ന്
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു കുറിപ്പിൽ, താൻ കാൻസർ രോഗം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ഫൗദ് സമ്മതിച്ചു. "എനിക്ക് മാനസികരോഗമാണ്, ചികിത്സ ആവശ്യമാണ്. ദയവായി എന്നെ സഹായിക്കൂ. എനിക്ക് ശ്രദ്ധ ആവശ്യമുള്ളതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്, ഞാൻ തെറ്റാണെന്ന് സമ്മതിക്കുന്നു, എനിക്ക് സംഭവിക്കുന്നത് ഞാൻ അർഹിക്കുന്നു," അവർ തന്‍റെ ഫേസ്ബുക്കിൽ എഴുതി. രോഗിയാണെന്ന് അവകാശപ്പെട്ടപ്പോൾ മറ്റുള്ളവർ തന്നോട് കാണിച്ച ആശങ്കയിലും അനുകമ്പയിലും തനിക്ക് വൈകാരിക ആശ്വാസം ലഭിച്ചതായും അവർ പറഞ്ഞു. ഭർത്താവിന്‍റെ ശ്രദ്ധയും അനുയായികളുടെ പിന്തുണയും തനിക്ക് കാര്യമായ മാനസിക ആശ്വാസം നൽകി. പ്രൊഫഷണൽ മാനസികാരോഗ്യ സഹായം തേടാനുള്ള തന്‍റെ ചുറ്റുമുള്ളവരുടെ ഉപദേശം മുമ്പ് താൻ നിരസിച്ചിരുന്നതായും ഫൗദ് സമ്മതിച്ചു. എന്നാൽ, രോഗിയാണെന്ന് കരുതി ഡോണിയ്ക്ക് സാമ്പത്തിക സഹായം നൽകിയ ചിലർ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആരംഭിച്ചു. പലരും ഓൺലൈൻ തട്ടിപ്പിന്‍റെ പേരിൽ കേസുകൾ ഫയൽ ചെയ്ത് തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോണിയ ഫൗദിന്‍റെ തട്ടിപ്പ് ഈജിപ്തിൽ കാര്യമായ ശ്രദ്ധ നേടി.


