ഇൻഷുറൻസ് തുക തട്ടണം, മുൻപൊലീസുകാരി കൊന്നത് കാമുകനും ബന്ധുക്കളുമടക്കം ആറുപേരെ
2018 മാർച്ചിൽ മറ്റൊരു സഹോദരിയെയും സഹോദരിയുടെ അഞ്ച് മക്കളെയും കൊല്ലാൻ അവൾ ഒരാളെ സമീപിച്ചതിനെ തുടർന്നാണ് കൊലപാതക പരമ്പര അവസാനിച്ചത്.
രാജ്യത്തെ പിടിച്ചുകുലുക്കിയ വിചാരണയായിരുന്നു ദക്ഷിണാഫ്രിക്കയിലെ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥയുടേത്(ex-policewoman). അഞ്ച് ബന്ധുക്കളെയും കാമുകനെയും കൊലപ്പെടുത്തിയെന്നായിരുന്നു നോമിയ റോസ്മേരി എൻഡ്‌ലോവിന്(Nomia Rosemary Ndlovu) നേരെയുള്ള കുറ്റം. ഇപ്പോള്‍ അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
2012 -നും 2018 -നും ഇടയിലാണ് ഈ ആറുപേരും കൊല്ലപ്പെടുന്നത്. മിക്കവാറും പേരെ കൊലപ്പെടുത്തിയത് ഒരു വാടകക്കൊലയാളിയുടെ സഹായത്തോടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ഒടുവില്‍, സഹോദരിയെ കൊല്ലാന്‍ വേണ്ടി നിയോഗിച്ച വാടകക്കൊലയാളി പൊലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. അതോടെ, നാല്‍പത്തിയാറുകാരിയായ എൻഡ്‌ലോവ് പിടിയിലായി. അടുത്ത മാസം അവളുടെ ശിക്ഷ വിധിക്കും.
എൻഡ്‌ലോവിന്റെ അമ്മയായ മരിയ മുഷ്വാനയെ വധിക്കാൻ ശ്രമിച്ചതിനും ഇൻഷുറൻസ് തട്ടിപ്പിനും ഇവര്‍ക്ക് നേരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഏകദേശം 70 ലക്ഷം രൂപയാണ് ഇതിലൂടെ അവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മൂന്ന് മാസത്തെ വിചാരണയ്ക്കിടെ, അവൾ എങ്ങനെയാണ് തന്റെ ബന്ധുക്കൾക്ക് വേണ്ടി ലൈഫ്, ഫ്യൂണറൽ ഇൻഷുറൻസ് എന്നിവ ചിട്ടയായി ക്രമീകരിച്ചതെന്നും തുടർന്ന് അവരെ കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷൻ വെളിപ്പെടുത്തി.
2012 മാർച്ചിൽ ആദ്യം കൊല്ലപ്പെട്ടത് അവളുടെ കസിനായിരുന്നു. പിന്നീട്, അവളുടെ സഹോദരിയും കാമുകനും ബന്ധുക്കളും കൊല്ലപ്പെട്ടു. അവളുടെ അവസാന ഇരയായ ബ്രില്യന്റ് മാഷെഗോ 2018 ജനുവരിയിലാണ് കൊല്ലപ്പെട്ടത്. മിക്ക കേസുകളിലും കൊലപാതകങ്ങൾ നടത്താൻ അവൾ അക്രമികളെ നിയമിച്ചു. എന്നാൽ, 2013 -ൽ അവൾ തന്റെ സഹോദരി ഓഡ്രി സോമിസ നഡ്‌ലോവുവിനെ വിഷം നൽകിയ ശേഷം കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
2018 മാർച്ചിൽ മറ്റൊരു സഹോദരിയെയും സഹോദരിയുടെ അഞ്ച് മക്കളെയും കൊല്ലാൻ അവൾ ഒരാളെ സമീപിച്ചതിനെ തുടർന്നാണ് കൊലപാതക പരമ്പര അവസാനിച്ചത്. അവൾ വാടകയ്‌ക്കെടുത്തയാൾ പൊലീസിനെ വിവരമറിയിച്ചു, തുടർന്ന് അവൾ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത് റെക്കോർഡുചെയ്യാൻ ഒരു സ്റ്റിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചു. ടൈംസ് ലൈവ് ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് പണം ആവശ്യമാണെന്നും അതിനുവേണ്ടി ആറുപേരെ എങ്ങനെ വീട്ടിൽ ജീവനോടെ കത്തിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നുവെന്ന് പറയുന്നതും അതിലൂടെ കേട്ടു എന്ന് ടൈംസ് ലൈവ് പറയുന്നു. വിചാരണയിലുടനീളം എൻഡ്‌ലോവ് നിഷ്കളങ്കയായി അഭിനയിക്കുകയും സാക്ഷികള്‍ കള്ളം പറയുകയാണ് എന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ, ഇരകളിൽ മിക്കവരുടെയും മരണത്തിന് മുമ്പ് അവൾ അവരുടെ കൂടെ എങ്ങനെയായിരുന്നുവെന്നും പിന്നീട് അവൾ എങ്ങനെ പ്രയോജനം നേടിയെന്നും കാണിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
"ഒന്നുകിൽ അവരെ ജീവനോടെ കണ്ട അവസാന വ്യക്തിയോ അല്ലെങ്കിൽ അവരെ കാണാതായതായി ആദ്യം ശ്രദ്ധിച്ച വ്യക്തിയോ പ്രതിയാണ്" സ്റ്റേറ്റ് അഡ്വക്കേറ്റ് റിയാന വില്യംസിനെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.