Asianet News MalayalamAsianet News Malayalam

'പ്രായം കൊറെയായില്ലേ കെട്ടി പൊയ്ക്കൂടെ? ഈ ആഴ്ച്ച ചായ കൊടുപ്പൊന്നുമില്ലേ?' എന്നൊക്കെ ചോദിക്കുന്നവരോട്..

നിങ്ങളിനിയും അറിയാത്ത ചിലതുണ്ട്. നിങ്ങൾ അറിയേണ്ടതും നിങ്ങളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ചിലതുണ്ട്.. സന്തോഷമാണ് ജീവിതത്തിൽ പ്രധാനം. അതിപ്പോൾ ലോകത്തിൽ എല്ലാവർക്കും ഒരുപോലെയാവില്ല.. 

facebook post went viral sara jesin varghese
Author
Thiruvananthapuram, First Published Apr 1, 2019, 4:48 PM IST

പതിനെട്ട് കഴിയുമ്പോഴേക്കും കെട്ടിച്ചയക്കേണ്ട ബാധ്യതയാണ് പെണ്‍മക്കളെന്നാണ് ഇപ്പോഴും നമ്മുടെ വെപ്പ്. അതുകൊണ്ടാണ് ഇടയ്ക്കിടെ അത് നാട്ടുകാരും വീട്ടുകാരും അവളോട് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. 'കൂടെ പഠിച്ചവര്‍ക്കൊക്കെ കുട്ടികളായല്ലോ? നീയെന്താ ഇനിയും ഒന്നും നോക്കാത്തത്' എന്നൊക്കെ ചോദിച്ചു കൊണ്ട് അവരെപ്പോഴും നമ്മെ കുത്തിനോവിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഇഷ്ടം പോലെ പഠിക്കാനും, ജോലി ചെയ്യാനും, ഇഷ്ടമുള്ളത്രയും കാലം വിവാഹം കഴിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്ന് വ്യക്തമാക്കുകയാണ് സാറ ജെസിന്‍ വര്‍ഗീസ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. 

'നിങ്ങളിനിയും അറിയാത്ത ചിലതുണ്ട്. നിങ്ങൾ അറിയേണ്ടതും നിങ്ങളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ചിലതുണ്ട്.. സന്തോഷമാണ് ജീവിതത്തിൽ പ്രധാനം. അതിപ്പോൾ ലോകത്തിൽ എല്ലാവർക്കും ഒരുപോലെയാവില്ല.. എന്റെ ഇഷ്ടനിറമല്ലലോ നിങ്ങളുടേത്. പെണ്കുട്ടികൾ ജനിക്കുന്നതും പഠിക്കുന്നതും ജോലി ചെയ്യുന്നതും നല്ല കുപ്പായങ്ങളിടുന്നതുമൊന്നും നല്ല പങ്കാളിയെ കിട്ടാനല്ല' എന്നും സാറ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്:

"കൂടെ പഠിച്ചവർക്കൊക്കെ കുട്ടികളായില്ലേ?"
"നിന്റെ ബാച്ചിൽ ഇനി നീ മാത്രമല്ലേയുള്ളൂ ബാക്കി? "
"പ്രായം കൊറെയായില്ലേ കെട്ടിപൊയ്ക്കൂടെ?"
"നിനക്ക് കെട്ടാത്തത്തിന്റെ സൂക്കേടാണ്!!"
"അല്ലെങ്കിൽ തന്നെ നിന്നെ കെട്ടാനൊക്കെയാര് വരും?"
"അപ്പനോട് വല്ലോം നല്ലോണമുണ്ടാക്കി വെക്കാൻ പറ പ്രായം കടന്ന് പോവാണല്ലോ!!"
"ഇത്രേമൊക്കെ പഠിച്ചിട്ടും നിനക്കൊരു ചെറുക്കനെ കിട്ടിയില്ലേ കുഞ്ഞേ?"
"ഈ ആഴ്ച്ച ചായ കൊടുപ്പൊന്നുമില്ലേ..?"

നിർദോഷ തമാശകളെന്ന രീതിയിലും, കാര്യമായും, സ്നേഹമായും, ജീവിതമാഘോഷിക്കുന്നതിന്റെ കുശുമ്പായുമൊക്കെ വയസ്സ് ഇരുപത്തിയാറിലെത്തിയ ഞാൻ കേൾക്കേണ്ടി വന്ന ചോദ്യങ്ങളാണ്. ഇതിൽ നിന്നൊക്കെ കല്യാണമായില്ലായെങ്കിൽ മരിച്ചു പോവുകയെന്നൊരു ഒറ്റ ഓപ്ഷനാണ് ബാക്കിയെന്ന് തോന്നും. ലോകത്തിലിപ്പോൾ മനുഷ്യന് ഇല്ലാത്തത് സന്തോഷമായത് കൊണ്ടും, ഇങ്ങനെയങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോൾ ഞാൻ കാരണം ഒരാൾക്ക് സന്തോഷം കിട്ടുന്നുണ്ടേലായിക്കോട്ടെയെന്ന് വച്ചും ഞാൻ മറുപടി പറയാറില്ല. നാട്ടുകാരുടെ ഓർമ്മപ്പെടുത്തലിനും കൂട്ടുകാരുടെ കളിയാക്കലിനും അയൽക്കാരുടെ അടക്കംപറച്ചിലിനുമൊക്കെ പുല്ലുവിലയാണ് ഇതുവരെ കൊടുത്തിരുന്നത്. അല്ലെങ്കിലും ഇവരൊക്കെ എന്ത് മറുപടിയാണ് അർഹിക്കുന്നത്?

അല്ലെങ്കിൽ തന്നെ ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ നിനക്ക് മാത്രമെന്താണ് പ്രത്യേകതയെന്ന് പറയുന്നവരോട്, ഒരു companionship മാത്രമായി ഞാനൊരു കല്യാണം കഴിക്കാൻ ഉദേശിക്കുന്നില്ലയെന്നും ഒറ്റയ്ക്ക് ഞാൻ സന്തോഷവതിയാണെന്നും ഒരാളെ പരിചയപ്പെട്ടാൽ അയാളുടെ കൂട്ട് വേണമെന്ന് തോന്നിയാൽ, അയാൾ എന്റെ സന്തോഷങ്ങളെക്കാൾ വലുതായി തോന്നിയാൽ മാത്രമാണ് ഞാൻ കല്യാണത്തെ കുറിച്ചു ചിന്തിക്കുകയുള്ളൂവെന്നും പറഞ്ഞിട്ട് കാര്യമുണ്ടോ. അതിനുള്ള ബോധമുണ്ടെങ്കിൽ മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുമായിരുന്നല്ലോ.. ഇവരുടെ പെണ്മക്കളെയോർത്താണ് എനിക്ക് അനുകമ്പ..

നിങ്ങളിനിയും അറിയാത്ത ചിലതുണ്ട്. നിങ്ങൾ അറിയേണ്ടതും നിങ്ങളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ചിലതുണ്ട്.. സന്തോഷമാണ് ജീവിതത്തിൽ പ്രധാനം. അതിപ്പോൾ ലോകത്തിൽ എല്ലാവർക്കും ഒരുപോലെയാവില്ല.. എന്റെ ഇഷ്ടനിറമല്ലലോ നിങ്ങളുടേത്. പെണ്കുട്ടികൾ ജനിക്കുന്നതും പഠിക്കുന്നതും ജോലി ചെയ്യുന്നതും നല്ല കുപ്പായങ്ങളിടുന്നതുമൊന്നും നല്ല പങ്കാളിയെ കിട്ടാനല്ല.

എല്ലാ സ്ത്രീകളും ജന്മനാ മാതൃത്വമുള്ളവരല്ല. വിവാഹം കഴിക്കാഞ്ഞത് കൊണ്ടോ അമ്മയാകാഞ്ഞത് കൊണ്ടോ അവൾക്ക് താൽപര്യമില്ലാത്തിടത്തോളം കാലം ഒരു പെണ്ണിനും ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഹൈ റൊമാന്റിസത്തിന്റെ ഭാഗമായി കിട്ടിയതൊക്കെ ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു.. ഒറ്റയ്ക്കാവുന്നത് ഒരിക്കലുമൊരു മോശമവസ്ഥയല്ല. സ്വയം സ്നേഹിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവർക്ക് ഏറ്റവും സുഖമുള്ള അവസ്ഥയാണ്..

സ്നേഹവും വിധേയത്വവും തികച്ചും വ്യത്യസ്തമായ രണ്ടവസ്ഥകളാണ്. ഒന്നിനോടും ഏതിനോടും നമ്മൾ ലോകത്തിൽ വിധേയപ്പെടേണ്ടതില്ല. നമ്മുടെ പെണ്മക്കളെ നമ്മളാദ്യം പഠിപ്പിക്കുന്നത് വിധേയത്വമല്ലേ..? കൊല്ലത്ത് പട്ടിണി കിടന്ന് മരിച്ചയാ പെണ്കുട്ടിയെ തന്നെ ചിന്തിക്കൂ, ഭർത്താവും അമ്മായിയമ്മയും അവരുടെ ശരീരത്തിനെ തടവിലാക്കിയതിന്റെ എത്രയോ മുൻപേ എത്രയോ മടങ്ങാഴത്തിൽ അവൾ അവളുടെ മനസ്സ് തടവിലാക്കിയിരുന്നു.. മക്കളുടെ പേരിലോ, ലോകത്തിന്റെ ചോദ്യങ്ങളുടെ പേടിയിലോ ഒക്കെ..

ഉപദ്രവകരമായ (അതിപ്പോൾ ശാരീരികമായാലും മാനസികമായാലും) ബന്ധങ്ങളിൽ നിന്നും ഇറങ്ങി നടക്കാൻ ധൈര്യം കാണിക്കുക. ലോകം വിശാലമാണ്. അമ്മമാരോടാണ് കൂടെയുണ്ടെന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക. അച്ഛന്മാരോട് രൂപി കൗർ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്.. ഓരോതവണ നിന്റെ മകളോട് ഉച്ചത്തിൽ വഴക്ക് പറഞ്ഞു സംസാരിക്കുമ്പോഴും, അത് സ്നേഹത്തിലാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക.. അല്ലാത്ത പക്ഷം അവൾ സ്നേഹവും ദേഷ്യവും തമ്മിൽ തിരിച്ചറിയാനാകാതെ, അവളെ ദ്രോഹിക്കുന്ന പുരുഷന്മാരെ തിരഞ്ഞെടുത്തേക്കാം. കാരണം അവളുടെ അച്ഛനും അങ്ങനെയായിരുന്നല്ലോ. ഒരിക്കൽ തികച്ചും അനാരോഗ്യകരമായൊരു വിവാഹ ആലോചനയുടെ ഭാഗമായി ഒരു പുരുഷനെന്നോട് "ആദ്യം നിന്റെ അപ്പനെന്റെ വീട്ടിൽ വന്നൊരു വാക്ക് തന്നോട്ടെ എന്നിട്ടാവും ബാക്കിയെന്ന്" why don't you open up എന്നയെന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു. അതറിഞ്ഞ അപ്പൻ എന്നോട് വാക്കല്ല, കല്യാണം തന്നെ കഴിഞ്ഞാലും നീയെന്നുമെന്റെ മകൾ തന്നെയായിരിക്കുമെന്നും, നിന്റെ അവകാശം തീറെഴുതി തരുകയല്ലെന്നും അവനോട് പറയാൻ പറഞ്ഞു. ഒരു തീരുമാനമെടുക്കാനാകാതെ പകച്ചു നിന്നിരുന്നയെനിക്കത് തന്ന ധൈര്യമാണ് ഇന്നെന്റെ സന്തോഷത്തിന് കാരണം. ഒരുപക്ഷെ ഈ ജീവിതത്തിന്റെ തന്നെ..

പ്രിയപ്പെട്ടവരെ ചേർത്തു നിർത്താം.. ആരും എവിടെയും ഒറ്റയ്ക്കല്ലയെന്ന് തെളിയിച്ചു കൊണ്ടിരിക്കാം...

Follow Us:
Download App:
  • android
  • ios