മകളെ നോക്കാന്‍ ആളില്ലാതായതോടെ രണ്ട് ലക്ഷത്തിന് മേലെ ശമ്പളമുള്ള ജോലി രാജിവച്ചു. എന്നാല്‍, ഇപ്പോൾ താന്‍ പ്രസവാനന്തര വിഷാദ രോഗത്തിന് അടിമയാണെന്ന് യുവാവ്.


കുട്ടികളെ വളര്‍ത്തുകയെന്നാല്‍ ചെറിയ കാര്യമല്ല. കുട്ടികൾ അങ്ങനെ ഇങ്ങനെയൊക്കെ വളരുമെന്ന് എല്ലാ മാതാപിതാക്കൾക്കും പറയാന്‍ കഴിയില്ല. ചിലര്‍ തങ്ങളുടെ കുട്ടികളെ അത്രയേറെ കരുതലോടെയാണ് വളര്‍ത്തുന്നതും. അത്തരത്തില്‍ സ്വന്തം മകളെ വളര്‍ത്തുന്നതിനായി, അവളുടെ കാര്യങ്ങൾ നോക്കുന്നതിനായി തന്‍റെ ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജിവച്ച സെയ്ല്‍സ് മാനേജര്‍ ഒടുവില്‍ താന്‍ കടുത്ത മാനസിക സംഘര്‍ത്തിലാണെന്ന് കുറിപ്പെഴുതി. ചൈനയിലെ ഷിച്വാന്‍ പ്രവിശ്യയില്‍ നിന്നുള്ള 32 -കാരനായ ഒരു പിതാവ് കുറിപ്പെഴുതിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ 'ജാസ്മിന്‍റെ ഡാഡ്' എന്നറിയപ്പെടുന്ന 32 കാരനാണ് ആ പിതാവ്. അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ 11,000 -ത്തോളം പേരാണ് ഫോളോവേഴ്സുള്ളത്. 2023 മെയ് മാസത്തിലാണ് അദ്ദേഹത്തിന് മകൾ കുഞ്ഞു ജാസ്മിൻ ജനിച്ചത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിൽപ്പന നടത്തുന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് പ്രതിമാസം 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) ആയിരുന്നു ശമ്പളം. എന്നാല്‍, ഒരു നാനിയെ നിയമിക്കാന്‍ തക്ക വരുമാനം ഇല്ലാത്തതിനാല്‍ അദ്ദേഹം ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, തന്‍റെയും ഭാര്യയുടെയും അമ്മമാരും രാജ്യത്തെ വിവിധ നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയത് കൊണ്ടാണ് താന്‍ ജോലി രാജി വയ്ക്കുന്നതെന്ന് അദ്ദേഹം എഴുതിയിരുന്നു. 

അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ഒരു സര്‍ക്കാര്‍ ജോലിയുണ്ട്. പക്ഷേ, അങ്ങനെ പെട്ടെന്നൊന്നും ലീവെടുത്ത് വരാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഭാര്യയുടെ മെറ്റേണിറ്റി ലീവ് കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം തന്‍റെ ജോലി രാജി വച്ച് മകൾ ജാസ്മിന്‍റെ കാര്യങ്ങൾ നോക്കാനായി വീട്ടില്‍ തന്നെ ഇരുന്നു. ഇന്ന് അദ്ദേഹം വീട്ടിലിരുന്ന് ഓണ്‍ലൈനായി കുട്ടികളുടെ പ്രോഡക്ടിനെ കുറിച്ചുള്ള ലൈവ് സ്ട്രീമിംഗിലൂടെ 4,000 യുവാന്‍ (46,000 രൂപ) സമ്പാദിക്കുന്നു. 

Watch Video:വിവാഹ വസ്ത്രത്തിൽ മാരത്തോൺ ഓടി 51 -കാരി; അതിന് പിന്നിലൊരു കാരണമുണ്ട്

രാവിലെ ആറ് മണിക്ക് ജാസ്മിന്‍ കരയുന്നതോടെ തന്‍റെ ജീവിതം ആരംഭിക്കുമെന്ന് അദ്ദേഹം എഴുതി. പിന്നെ അവളയും എടുത്തുള്ള നടപ്പാണ്. വേയില്‍ മൂക്കുന്നതോടെ അവളുമായി പാര്‍ക്കിലേക്ക്. തിരിച്ച് വന്ന് അവളൊന്ന് മയങ്ങുന്നതിനിടെയാണ് വീഡിയോ ഷൂട്ടും മറ്റും. രാത്രിയിൽ ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും അവളെഴുന്നേല്‍ക്കും കരച്ചില്‍ തുടങ്ങും. കുട്ടിയെ നോക്കി നോക്കി തനിക്കിമ്പോൾ സന്ധി വേദന തുടങ്ങിയെന്നും അയാൾ പറയുന്നു. ഒരിക്കല്‍ മകൾക്ക് ന്യൂമോണിയ പിടിച്ചപ്പോൾ ഏറെ കഷ്ടപ്പെട്ട് പോയി. കുളിയോ ഉറക്കമോ ഇല്ലാതെ അഞ്ച് ദിവസം അവളോടൊപ്പം ഹോസ്പിറ്റലില്‍ ആയിരുന്നു. പക്ഷേ, തന്‍റെയും ഭാര്യയുടെയും കുടുംബങ്ങൾ അക്കാര്യത്തില്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും അയാൾ എഴുതി. 

Watch Video: 'ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന് പിന്നാലെ ആത്മഹത്യ', ഇൻഫ്ലുവൻസറുടെ മരണ കാരണം വെളിപ്പെടുത്തി സഹോദരി

ജോലി തിരക്ക് കാരണം ഭാര്യ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വീട്ടിലേക്ക് വരുന്നത്. ഒടുവില്‍ തങ്ങളുടെ കുടുംബ ജീവിതം വേര്‍പിരിയലിന്‍റെ വക്കിലെത്തിയെന്നും കുറിച്ച അദ്ദേഹം തനിക്ക് പ്രസവാനന്തര വിഷാദ രോഗം ബാധിച്ചെന്ന് എഴുതി. ആദ്യമായി പ്രസവിക്കുന്ന സ്ത്രീകൾക്കാണ് സാധാരണ പ്രസവാനന്തര വിഷാദ രോഗം ബാധിക്കുക. എന്നാൽ അമിതമായി സ്ട്രസ് അനുഭവിക്കുന്ന ആണുങ്ങളിലും ഈ പ്രശ്നം കണ്ട് വരുന്നു. കടുത്ത വയറ് വേദന. തലവേദന സന്ധികളിലും മറ്റുമുണ്ടാകുന്ന വേദന എന്നിങ്ങനെയായിരിക്കാം ആളുകളില്‍ ഇത് പ്രതിഫലിക്കുക. ചികിത്സയോടൊപ്പം വൈകാരിക പിന്തുണയാണ് ഇതിന് അത്യാവശ്യമെന്ന് ആരോഗ്യ വിദഗ്ദരും എഴുതുന്നു. 

Watch Video: 'ലാത്തിയുടെ സുരക്ഷ'യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ