ഇളയ മകളെ കനാലിൽ വലിച്ചെറിഞ്ഞ ശേഷം ഇയാൾ ലുധിയാനയിലേക്ക് പോയിരിക്കുകയായിരുന്ന തന്റെ ഭാര്യയെ ഫോൺ വിളിച്ച് നടന്നതെല്ലാം പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ കുട്ടിയെ ദത്ത് നൽകി എന്ന് പറഞ്ഞാൽ മതി, സത്യം ആരോടും പറയരുത് എന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി.

കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ നിരവധി വാർത്തകൾ ഓരോ ദിവസവും നാം മാധ്യമങ്ങളിലൂടെ വായിക്കുകയും കാണുകയും ചെയ്യാറുണ്ട്. അതുപോലെ 18 മാസം മാത്രം പ്രായമുള്ള തന്റെ പെൺകുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞതിന് അച്ഛൻ അറസ്റ്റിലായി. കുഞ്ഞിനെ ഒടുവിൽ രക്ഷിച്ചത് കൻവർ തീർത്ഥാടക സംഘത്തിൽ പെട്ടയാളാണ്. സംഭവം നടന്നത് ജ്യോതിസറിലാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം എന്ന് പൊലീസ് പറയുന്നു. 

പെഹോവ നിവാസിയായ ബൽക്കർ സിംഗ് ആണ് ജൂലൈ 12 -ന് തന്റെ മകളെ ജ്യോതിസാറിനടുത്തുള്ള കനാലിൽ എറിഞ്ഞത്. ഇയാളോടൊപ്പം സഹോദരൻ കുൽദീപ് സിംഗും കൃത്യത്തിൽ പങ്കാളിയായിരുന്നു. ഇയാളും അറസ്റ്റിലായതായി പൊലീസ് പറയുന്നു. നർവാന ബ്രാഞ്ച് കനാലിന്റെ സരസ്വതി ഫീഡറിൽ കുഞ്ഞിനെ എറിഞ്ഞ ശേഷം സിംഗ് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുന്നത് കൻവർ തീർത്ഥാടനത്തിന് പോവുകയായിരുന്നയാളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടനെ തന്നെ അയാൾ കനാലിലേക്ക് എടുത്ത് ചാടുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. 

അതിർത്തി ലംഘിച്ച പ്രണയം, സീമക്കും സച്ചിനും നടുവിൽ രണ്ട് രാജ്യങ്ങൾ, വലവിരിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ

തീർത്ഥാടകൻ കുഞ്ഞിനെ റാവുഗർ ഗ്രാമത്തിലെ ഒരു 'കൻവാരിയ സെന്ററിന്റെ' ചുമതലക്കാരന് കൈമാറി. അവിടെ നിന്നും അതിനുശേഷം അവളെ ജ്യോതിസാറിലെ പൊലീസിനും കൈമാറി. കുഞ്ഞിന് നിലവിൽ ഒരു ആശുപത്രിയിൽ ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ് എന്ന് പൊലീസ് പറയുന്നു. ബൽക്കർ സിംഗിന് തന്റെ രണ്ടാം ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. ഈ രണ്ട് പെൺമക്കളെയും അയാൾ ഉപേക്ഷിക്കാൻ ആഗ്രഹിച്ചു എന്ന് ജ്യോതിസാർ ചൗക്കിയുടെ ചുമതലയുള്ള മഹീന്ദർ സിംഗ് തിങ്കളാഴ്ച പറഞ്ഞു.

ഇളയ മകളെ കനാലിൽ വലിച്ചെറിഞ്ഞ ശേഷം ഇയാൾ ലുധിയാനയിലേക്ക് പോയിരിക്കുകയായിരുന്ന തന്റെ ഭാര്യയെ ഫോൺ വിളിച്ച് നടന്നതെല്ലാം പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ കുട്ടിയെ ദത്ത് നൽകി എന്ന് പറഞ്ഞാൽ മതി, സത്യം ആരോടും പറയരുത് എന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. മറ്റേ കുഞ്ഞിനേയും എറിയാനായിരുന്നു തീരുമാനം എങ്കിലും അവൾ കരഞ്ഞതു കൊണ്ട് അത് നടന്നില്ല. ഭാര്യ ലുധിയാനയിൽ നിന്നും തിരികെ എത്തിയ ശേഷം തന്റെ അമ്മായിഅച്ഛനേയും ബന്ധുക്കളെയും സത്യമെല്ലാം അറിയിച്ചു. പിന്നാലെയാണ് ഇയാളെയും സഹോദരനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)