യാത്രക്കാർ കാർ അഴുക്കാക്കിയെന്ന് വരുത്തിത്തീർക്കാൻ എഐ ഉപയോഗിച്ച് വ്യാജ ചിത്രം നിർമ്മിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്. അമേരിക്കയിൽ 'ലിഫ്റ്റ്' ഡ്രൈവറാണ് ജെമിനി എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ നൽകി ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാൻ ശ്രമിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യാത്രാക്കാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് പ്ലാറ്റ്ഫോമിൽ വിലക്ക്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഓൺലൈൻ ടാക്സി സർവീസായ 'ലിഫ്റ്റ്' ഡ്രൈവർ യാത്രക്കാരുടെ സീറ്റിൽ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ ചിത്രങ്ങൾ നിർമ്മിച്ച് കമ്പനിക്ക് നൽകി അധിക ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. തട്ടിപ്പ് പുറത്തായതോടെ ഡ്രൈവറെ കമ്പനി ആജീവനാന്തമായി പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്താക്കി. ബോക രേട്ടൻ സ്വദേശിയായ ബെർട്ട് ഗോർ എന്ന വ്യക്തിക്കാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കിൽ നിന്നും അക്കൗണ്ടിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന 'ഫ്രോഡ് അലേർട്ട്' മെസ്സേജ് ലഭിക്കുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് തന്റെ ലിഫ്റ്റ് അക്കൗണ്ടിൽ നിന്നും കാർ കേടുവരുത്തിയതിന് 'ഡാമേജ് ഫീസായി' 75 ഡോളർ (ഏകദേശം 6,200 രൂപ) കമ്പനി ഈടാക്കാൻ ശ്രമിച്ചതായി അദ്ദേഹം അറിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

അന്ന് രാവിലെ ബെർട്ട് ഗോറിന്റെ 14-ഉം 15-ഉം വയസ്സുള്ള രണ്ട് പെൺമക്കൾ ബീച്ചിൽ പോയി മടങ്ങാൻ ഈ ടാക്സി ഉപയോഗിച്ചിരുന്നു. പെൺകുട്ടികൾ കാറിന്റെ പിൻസീറ്റിൽ ഡ്രിങ്ക്‌സ് ഒഴിച്ചെന്നും, ഫ്രെഞ്ച് ഫ്രൈസും മറ്റ് ഭക്ഷണസാധനങ്ങളും ഇട്ട് സീറ്റാകെ മഞ്ഞനിറത്തിലുള്ള വലിയ കറയാക്കി നശിപ്പിച്ചെന്നുമാണ് ഡ്രൈവർ കമ്പനിക്ക് പരാതി നൽകിയത്. തെളിവായി കാറിന്റെ തകർന്ന സീറ്റിന്റെ ചിത്രങ്ങളും സമർപ്പിച്ചിരുന്നു.

'താൻ മക്കളെ വിളിച്ച് ചോദിച്ചു, നിങ്ങൾ ഇന്ന് ലിഫ്റ്റ് ക്യാബ് ഉപയോഗിച്ചിരുന്നോ എന്ന്. അവർ ഉപയോ​ഗിച്ചിരുന്നു എന്ന് മറുപടി നൽകി. എന്നാൽ അവരുടെ കൈയിൽ യാതൊരുവിധ ഭക്ഷണസാധനങ്ങളോ പാനീയങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ബീച്ചിൽ നിന്നും ടവ്വലും പുതച്ച് കയറിയ അവർ കാറിൽ ഒന്നും കഴിച്ചിരുന്നില്ല' എന്നും ബെർട്ട് ​ഗോർ പറയുന്നു. ഡ്രൈവറുടെ പരാതി വ്യാജമാണെന്ന് ഉറപ്പായതോടെ ഗോർ ലിഫ്റ്റ് കമ്പനിയുമായി ബന്ധപ്പെടുകയും ഡ്രൈവർ നൽകിയ തെളിവുകളുടെ ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. കമ്പനി അയച്ചുനൽകിയ ചിത്രങ്ങൾ പരിശോധിച്ച ഗോറിന്റെ മകൾ ചിത്രത്തിലെ ഒരു മണ്ടത്തരം കണ്ടെത്തുകയായിരുന്നു. ഡ്രൈവർ ഗൂഗിളിന്റെ എ ഐ ടൂളായ 'ജെമിനി' (Gemini AI) ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചതെന്നും ചിത്രത്തിന്റെ താഴെ വലതുഭാഗത്തായി ജെമിനിയുടെ ലോഗോ വ്യക്തമായി കാണാമെന്നും പെൺകുട്ടി കണ്ടെത്തി.

സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ ഡിജിറ്റൽ തട്ടിപ്പിന്റെ തെളിവുകൾ ഗോർ ലിഫ്റ്റ് കമ്പനിക്ക് കൈമാറി. ചിത്രം വ്യാജമാണെന്ന് ബോധ്യപ്പെട്ട കമ്പനി അധികൃതർ ഉടൻ തന്നെ ഗോറിനോട് ക്ഷമാപണം നടത്തുകയും പണം തിരികെ നൽകുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ച ഡ്രൈവറെ കമ്പനി എന്നെന്നേക്കുമായി പുറത്താക്കുകയും ചെയ്തു.