ചൈനീസ് സർക്കാരിന്‍റെ മുൻ സ്റ്റേറ്റ് മീഡിയ എഡിറ്ററായ ഹു സിജിൻ, രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതൽ സഹിഷ്ണുത വേണമെന്ന് ആവശ്യപ്പെട്ടു.  ഓൺലൈനിൽ പാലിക്കുന്ന 'കൂട്ടായ നിശബ്ദത' രാജ്യത്തിന് നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ചൈനീസ് സർക്കാരിന്‍റെ മുൻ സ്റ്റേറ്റ് മീഡിയ എഡിറ്ററും പിന്തുണക്കാരനും ഗ്ലോബൽ ടൈംസിന്‍റെ മുൻ മേധാവി ഹു സിജിൻ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതൽ സഹിഷ്ണുത വേണമെന്ന് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലിയുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡായ ഗ്ലോബൽ ടൈംസിന്‍റെ മുൻ എഡിറ്റർ ഇൻ ചീഫ് ഹു സിജിൻ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ചൈനീസ് സമൂഹ മാധ്യമങ്ങളില് എഴുതിയത്. സോഷ്യൽ മീഡിയയിൽ എഴുതി, 'നേതൃത്വത്തിന് കീഴിൽ ഭരണഘടനാ ക്രമത്തിനുള്ളിൽ സമൂഹം കഴിയുന്നത്ര തുറന്നതായിരിക്കണ'മെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ച് കൊണ്ട് ഹു സിജിൻ സമൂഹ മാധ്യമങ്ങളിലെഴുതിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടായ നിശബ്ദത

സമീപ വർഷങ്ങളിൽ, സെലിബ്രിറ്റികൾ, സർക്കാർ ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റി ലക്ചറർമാർ, സ്വകാര്യ സംരംഭങ്ങളിലെ ഇടത്തരം മുതൽ മുതിർന്ന മാനേജർമാർ എന്നിവർ ഓൺലൈനിൽ നിശബ്ദത പാലിക്കുയാണെന്നും ചൈനീസ് ഇന്‍റർനെറ്റിൽ വ്യക്തിഗത അവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു കൂട്ടായ സമവായം ഉണ്ടാകണമെന്നും ഹു സിജിൻ കുറിച്ചു. നിലവിലുള്ള നിശബ്ദത ചൈനയുടെ പൊതുവിവര മേഖലയ്ക്ക് ഒരു നഷ്ടമാമെന്നും അത് രാജ്യത്തിന്‍റെ സംവാദത്തെ അപൂര്‍ണ്ണമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുറന്ന സമൂഹത്തിൽ നിലനിൽക്കാൻ പാടില്ലാത്ത കൂട്ടായ നിശബ്ദതയിലേക്കാണ് സമൂഹം പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സഹിഷ്ണുത കുറയുന്നു

സമൂഹത്തിലെ സഹിഷ്ണുത കുറയുന്നതാണ് ഇതിന് കാരണമെന്നാണ് ഹുവിന്‍റെ നിരീക്ഷണം. വ്യക്തികൾ ഓൺലൈനിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ, പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും അത് അവരുടെ തൊഴിലുടമകളെ പോലും ബാധിക്കുകയും ചെയ്യുമെന്നും ഹു കൂട്ടിച്ചേര്‍ക്കുന്നു. ഭരണഘടനാ ക്രമത്തിനുള്ളിൽ സ്ഥാപനങ്ങൾ തുറന്ന മനസ്സും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം വൈവിധ്യ പൂർണ്ണമായിരിക്കണമെന്നും എല്ലാ പൗരന്മാർക്കും വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി സമൂഹ മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1989-ലെ ടിയാനൻമെൻ സ്‌ക്വയർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു ഹു 2019-ൽ സർക്കാറിന്‍റെ സൈനിക നടപടിയെ വിദ്യാർത്ഥികളുടെ നിഷ്കളങ്കതയും സർക്കാരിന്‍റെ പരിചയക്കുറവും മൂലമുണ്ടായ ദുരന്തമാണെന്നായിരുന്നു വിശേഷിപ്പിച്ചത്.