ജോലി ചെയ്ത കമ്പനിയില്‍ നിന്നും പിരിഞ്ഞ് പോകുമ്പോള്‍ മാന്യമായ യാത്രയയപ്പ് നല്‍കുകയെന്നതാണ് സാമാന്യ മര്യാദ. എന്നാല്‍ പല കമ്പനികളും, അതുവരെ കമ്പനിക്ക് വേണ്ടി ജോലി ചെയ്ത തൊഴിലാളികളുടെ ആത്മാഭിമാനത്തെ പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  

ജോലിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ ഫെയർവെൽ കാർഡ് നൽകാത്തതിന് ബ്രിട്ടീഷ് വനിത തന്‍റെ തൊഴിലുടമയ്ക്കെതിരെ കേസ് കൊടുത്തു. ഇന്‍റർനാഷണൽ എയർലൈൻസ് ഗ്രൂപ്പിന്‍റെ (ഐഎജി) മുൻ ജീവനക്കാരിയായ കാരെൻ കോനാഗനാണ് താന്‍ നേരത്തെ ജോലി ചെയ്ത കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തന്‍റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും കമ്പനി അപമാനിച്ചെന്നും അസമത്വപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഇവരുടെ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു.

തന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതിൽ കമ്പനിക്ക് ഉണ്ടായ പരാജയം തുല്യതാ നിയമലംഘനത്തിന് സമാനമാണെന്നായിരുന്നു യുവതിയുടെ ആരോപണമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ അവഗണന ജോലിസ്ഥലത്ത് താൻ അനുഭവിച്ച വിവേചനത്തിന്‍റെ ഭാഗമാണെന്നും കോനഗൻ വാദിച്ചു. തന്നെ ജോലിയിൽ നിന്നും അന്യായമായ പിരിച്ചു വിടുകയും ജോലി സ്ഥലത്ത് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വരികയും ചെയ്തുവെന്നും ഇവർ കോടതിയിൽ ആരോപിച്ചു.

'ഐ മിസ് യു', യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമർശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി

2019 മുതൽ ഐഎജിയിൽ ജോലി ചെയ്തു വരുന്ന കാരെന്, അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിന്‍റെ ഭാഗമായാണ് ജോലി നഷ്ടമായത്. എംപ്ലോയ്‌മെന്‍റ് ട്രിബ്യൂണലിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, മാനേജർമാർ, ഫെയർവെൽ കാർഡ് വാങ്ങിയിരുന്നുവെങ്കിലും മതിയായ ഒപ്പുകൾ ഇല്ലാത്തതിനാൽ അത് കോനാഗന് നൽകിയില്ലെന്ന് ഒരു മുൻ സഹപ്രവർത്തകൻ അറിയിച്ചെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. മതിയായ ഒപ്പുകൾ ഇല്ലാതെ ഒരു കാർഡ് നൽകുന്നതിനേക്കാൾ നല്ലത് ഫെയർ വെൽ കാർഡ് തന്നെ നൽകാതിരിക്കുന്നതാണ് എന്നാണ് ജഡ്ജി കെവിൻ പാമർ നിരീക്ഷിച്ചത്. ആ കാർഡ് നൽകിയിരുന്നെങ്കിൽ അത് കൂടുതൽ അപമാനകരമാകുമായിരുന്നെന്നും അദ്ദേഹം നിരീക്ഷിച്ചു. ലൈംഗികാതിക്രമം, ഇരയാക്കൽ, അന്യായമായ പിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട് 40 പരാതികൾ കോനഗൻ കമ്പനിക്കെതിരെ നൽകിയതായും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ട്രിബ്യൂണൽ കാരെൻ കോനാഗന്‍റെ എല്ലാ പരാതികളും തള്ളിക്കളഞ്ഞു.

നിങ്ങള്‍, പാമ്പ് 'കുഴി തോണ്ടുന്നത്' കണ്ടിട്ടുണ്ടോ? കാണാം, ആ അപൂര്‍വ്വ കാഴ്ചയുടെ വീഡിയോ