കഴിഞ്ഞ വർഷം മാർച്ച് 11 -ന് 32 -നും 28 -നും ഇടയിൽ പ്രായമുള്ള രണ്ട് സ്നൈപ്പർമാർ ബ്രോവറിയിലെ ഒരു വീട്ടിലേക്ക് കടന്നു കയറി. ഇരുവരും മദ്യപിച്ചിരുന്നു എന്ന് പറയുന്നു.

യുക്രൈനിലെ റഷ്യൻ ക്രൂരത ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ പല തവണയായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ റഷ്യൻ പട്ടാളക്കാർ നടത്തുന്ന ലൈം​ഗികാതിക്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ വർഷം റഷ്യൻ സ്നൈപ്പർമാർ ഒരു നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തുകയും അവളുടെ അമ്മയെ കൂട്ടബലാത്സം​ഗം ചെയ്തതിന്റെയും വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. 

റോയിട്ടേഴ്സ് അവലോകനം ചെയ്ത ഫയലുകൾ പ്രകാരം, 2022 മാർച്ചിൽ കീവിനു പുറത്തുള്ള ബ്രോവറി ജില്ലയിലെ നാല് വീടുകളിൽ 15 -ാം മോട്ടോറൈസ്ഡ് റൈഫിൾ ബ്രിഗേഡ് നടത്തിയതായി കണക്കാക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഉക്രേനിയൻ പ്രോസിക്യൂട്ടർമാരാണ് ഇതേ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വർഷം മാർച്ച് 11 -ന് 32 -നും 28 -നും ഇടയിൽ പ്രായമുള്ള രണ്ട് സ്നൈപ്പർമാർ ബ്രോവറിയിലെ ഒരു വീട്ടിലേക്ക് കടന്നു കയറി. ഇരുവരും മദ്യപിച്ചിരുന്നു എന്ന് പറയുന്നു. പിന്നീട്, ഇരുവരും ചേർന്ന് വീട്ടിലുണ്ടായിരുന്ന പുരുഷനെ ലോഹം വച്ച് അടിച്ചു. പിന്നീട് മുട്ടുകുത്തിച്ച് നിർത്തിയ ശേഷം ഇയാളുടെ ഭാര്യയെ ഇരുവരും ചേർന്ന് ബലാത്സം​ഗം ചെയ്തു. അതുകൊണ്ടും നിർത്തിയില്ല ക്രൂരത. ശേഷം ദമ്പതികളുടെ നാല് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനു നേരെയും ഇരുവരും ലൈം​ഗികാതിക്രമം കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അവിടെ നിന്നും ഇറങ്ങിയ ശേഷം അയൽപ്പക്കത്തെ വീട്ടിലെത്തി അവിടെയുള്ള ​ദമ്പതികളെ അക്രമിക്കുകയും 41 -കാരിയേയും 17 വയസുള്ള ​ഗർഭിണിയായ പെൺകുട്ടിയെയും ഇവർ പീഡിപ്പിച്ചു എന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ സേന അധിനിവേശം നടത്തിയതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട 71,000 യുദ്ധക്കുറ്റങ്ങളാണ് ഉക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് അന്വേഷിക്കുന്നത്. ഇതുവരെ, ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റത്തിന് 26 റഷ്യക്കാർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.