ഈയടുത്ത് കൊണ്ടുവന്ന ചെന്നായ്ക്കളാണ് രക്ഷപ്പെട്ടതെന്ന് മൃഗശാല അധികൃതരെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന സമയമായിരുന്നുവെങ്കിലും ആളുകള്‍ കുറവായിരുന്നു. അതിനിടെയാണ് ചെന്നായ്ക്കളെ സൂക്ഷിച്ച സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് അവ പുറത്തേക്ക് പോയത്.

ഫ്രാന്‍സിലെ ഒരു സ്വകാര്യ മൃഗശാലയിലെ വാസസ്ഥലത്തുനിന്നും ഒമ്പത് ചെന്നായ്ക്കള്‍ രക്ഷപ്പെട്ടു. സന്ദര്‍ശന സമയത്താണ് ചെന്നായ്ക്കള്‍ പുറത്തേക്ക് ഓടിയത്. എന്നാല്‍, ഇവയ്ക്ക് മൃഗശാല കോമ്പൗണ്ടിനു പുറത്തുകടക്കാനായില്ല. സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് മതിലിനു പുറത്തേക്ക് ചാടിയ ചെന്നായ്ക്കളില്‍ നാലെണ്ണത്തിനെ സുരക്ഷാ അധികൃതര്‍ വെടിവെച്ചുകൊന്നു. അഞ്ചെണ്ണത്തിനെ മയക്കുവെടിവെച്ച് കൂടുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

ഇതിനെ തുടര്‍ന്ന് മൃഗശാല താല്‍ക്കാലികമായി അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മൃഗശാല അടച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. 

ദക്ഷിണ ഫ്രാന്‍സിലെ മോണ്‍ഡ്രെന്‍ ലബെസോനിയിലുള്ള ട്രോയ് വാലെസ് മൃഗശാലയിലാണ് സംഭവം. ഇതൊരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. 60 ഹെക്ടര്‍ സ്ഥലത്താണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇവിടെ സിംഹങ്ങള്‍, പുലികള്‍, കടുവകള്‍ എന്നിവയടക്കം 600 മൃഗങ്ങളുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ പ്രശ്‌നം കാരണം നേരത്തെയും ഇവിടെ സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഈയടുത്ത് കൊണ്ടുവന്ന ചെന്നായ്ക്കളാണ് രക്ഷപ്പെട്ടതെന്ന് മൃഗശാല അധികൃതരെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന സമയമായിരുന്നുവെങ്കിലും ആളുകള്‍ കുറവായിരുന്നു. അതിനിടെയാണ് ചെന്നായ്ക്കളെ സൂക്ഷിച്ച സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് അവ പുറത്തേക്ക് പോയത്. പുറത്തേക്കുള്ള മതില്‍ ചാടിക്കടന്ന ചെന്നായ്ക്കള്‍ തുടര്‍ന്ന് പുറത്തേക്കുള്ള വഴിയിലൂടെ പാഞ്ഞു. വഴിയിലുള്ളവരെല്ലാം പരക്കം പായുന്നതിനിടെ, മയക്കുവെടിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തെരച്ചിലിനിടെയാണ്, ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച നാല് ചെന്നായ്ക്കളെ വെടിവെച്ചുകൊന്നതെന്ന് മൃഗശാലാ വൃത്തങ്ങള്‍ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മയക്കുവെടി സംഘം തെരച്ചില്‍ നടത്തുകയും മറ്റ് അഞ്ച് ചെന്നായ്ക്കളെ മയക്കുവെടിവെച്ച് വീഴ്ത്തുകയും ചെയ്തു. പിന്നീട് ഇവയെ കൂടുകളിലേക്ക് മാറ്റി. 

വിവരമറിഞ്ഞ് പരിഭ്രാന്തരായ സന്ദര്‍ശകര്‍ പരക്കം പാഞ്ഞത് പരിഭ്രാന്തിയുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സന്ദര്‍ശകരെ ഓരോരുത്തരായി കോമ്പൗണ്ടിനു പുറത്തേക്ക് ഉറക്കി. നേരത്തെയും സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗശാല അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.