മോഷ്ടാക്കൾക്കെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ രോഷമാണ് ഉയർന്നത്. മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നത്.

മാർച്ച് ഒന്നു മുതൽ നാലു വരെ ഗുരുഗ്രാമിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികൾ മോഷ്ടിച്ച രണ്ടുപേർ ക്യാമറയിൽ കുടുങ്ങി. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചെത്തിയ രണ്ടുപേരാണ് ചെടികൾ മോഷ്ടിച്ചത്. ഇവർ പൂച്ചട്ടികൾ എടുത്ത് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ജി ട്വന്റി ഉച്ചകോടിയുടെ പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നതിന് സമീപത്തു തന്നെയായി സൂക്ഷിച്ചിരുന്ന പൂച്ചട്ടികളാണ് ഇവർ മോഷ്ടിച്ചത്.

രാജ് വർമ്മ എന്ന മാധ്യമപ്രവർത്തകനാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കിയ കാർ ഡ്രൈവർ പകൽവെളിച്ചത്തിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഇദ്ദേഹം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഗുരുഗ്രാം പൊലീസ് അധികൃതരെയും ഡെപ്യൂട്ടി കമ്മീഷണറെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

Scroll to load tweet…

മോഷ്ടാക്കൾക്കെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ രോഷമാണ് ഉയർന്നത്. മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നത്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് നടത്തിവരികയാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും വണ്ടിയുടെ നമ്പർ പ്ലേറ്റ് പരിശോധിച്ച് കള്ളന്മാരെ പിടികൂടണം എന്നുമാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്. 

ജി-20 ഉച്ചകോടിയുടെ വർക്കിങ് ഗ്രൂപ്പ് യോഗമാണ് നാളെ മുതൽ ഗുരുഗ്രാമിൽ നടക്കുക. 39 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.