Asianet News MalayalamAsianet News Malayalam

പക്ഷിയെ വേട്ടയാടി തിന്നുന്ന ഭീമൻ ആമ, അപൂർവ ഭീകരദൃശ്യം, അങ്കലാപ്പിലായി ​ഗവേഷകർ!

എന്നാൽ കഴിഞ്ഞ വേനലിൽ, വേട്ടയാടുന്ന ആമയുടെ ദൃശ്യങ്ങൾ ഗവേഷകർ പകർത്തിയതിന് പിന്നാലെ, ഈ മേഖലയിലെ മറ്റുള്ളവയും ഈ സ്വഭാവസവിശേഷത പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. 

giant tortoise killing and eating a bird
Author
Fregate Island, First Published Aug 24, 2021, 1:48 PM IST

ആമകൾ വ്യാപകമായി സസ്യാഹാരികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഒരു പക്ഷിയെ വേട്ടയാടുകയും കൊല്ലുകയും തിന്നുകയും ചെയ്യുന്ന ഒരു ഭീമൻ ആമയുടെ ദൃശ്യങ്ങൾ ശാസ്ത്രജ്ഞരെ ആകെ അങ്കലാപ്പിലാക്കിയിരിക്കയാണ്. സീഷെൽസിലെ ഫ്രഗേറ്റ് ദ്വീപിലെ ഗവേഷകർ ആദ്യമായി ഒരു സീഷെൽസ് ഭീമൻ ആമ അക്രമാസക്തനായ ഒരു വേട്ടക്കാരനായി മാറുന്നത്തിന്റെ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വളരെ അപൂർവമായി മാത്രം ചിലപ്പോൾ ചത്ത മൃഗങ്ങളുടെ മാംസമോ, കാൽസ്യത്തിനായി എല്ലോ ഒച്ചുകളെയോ കഴിക്കുമെന്നതൊഴിച്ചാൽ, ആമകൾ പൊതുവെ സസ്യാഹാരികളാണെന്നാണ് മുൻപ് കരുതിയിരുന്നത്.  

എന്നാൽ കഴിഞ്ഞ വേനലിൽ, വേട്ടയാടുന്ന ആമയുടെ ദൃശ്യങ്ങൾ ഗവേഷകർ പകർത്തിയതിന് പിന്നാലെ, ഈ മേഖലയിലെ മറ്റുള്ളവയും ഈ സ്വഭാവസവിശേഷത പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ആ വീഡിയോയിൽ മരത്തിൽ നിന്ന് വീഴുന്ന പക്ഷിയെയും പതുക്കെ അതിനടുത്തേയ്ക്ക് നടന്നടുക്കുന്ന ആമയെയും കാണാം. പക്ഷിക്കുഞ്ഞ് ചിറകിട്ടടിച്ച് ആമയുടെ മുഖത്ത് കൊക്ക് കൊണ്ട് കുത്തുന്നതും കാണാം. ചിറകു വീശിക്കൊണ്ട് പക്ഷി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നു, എന്നാൽ, ഫലമുണ്ടായില്ല. ഒടുവിൽ, ആമ പക്ഷിയുടെ തല കടിച്ചെടുത്ത് അതിനെ തൽക്ഷണം കൊല്ലുന്നു. അതിന്റെ മെലിഞ്ഞ ശരീരം പിടയുന്നതും ആമ അതിനെ മുഴുവനായി വിഴുങ്ങുന്നതും വീഡിയോയിൽ കാണാൻ കഴിയും.  

ഇക്കോടൂറിസത്തിനായി ഈ സ്വകാര്യ ദ്വീപ് വലിയ തോതിൽ പുനഃസ്ഥാപ്പിക്കപ്പെട്ടു. ഇത് ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കി. കടൽപക്ഷികൾ വൻതോതിൽ പെരുകാൻ ഇത് കാരണമായി. ഇപ്പോൾ അവിടെ ഏകദേശം 265,000 ഓളം കടല്പക്ഷികളുണ്ട്. മരങ്ങൾക്കടിയിലെ കൂടുകളിൽ നിന്ന് വീഴുന്ന കുഞ്ഞുങ്ങൾ ആമകൾ ആഹാരമാകുന്നു. കറന്റ് ബയോളജി എന്ന ജേർണലിലാണ് ഈ പഠനം ഗവേഷകർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൊതുവെ സസ്യഭുക്കുകളാണെന്ന് കരുതപ്പെടുന്ന ഒരിനമാണ് ഇതെന്ന് പഠനത്തിൽ പറയുന്നു. കേംബ്രിഡ്ജിലെ പീറ്റർഹൗസിലെ ഡയറക്ടർ ഓഫ് സ്റ്റഡീസും കേംബ്രിഡ്ജ് സർവകലാശാലയിലെ സുവോളജി മ്യൂസിയത്തിലെ അഫിലിയേറ്റഡ് ഗവേഷകനുമായ ഡോ. ജസ്റ്റിൻ ജെർലാച്ചാണ് പഠനത്തിന് നേതൃത്വം നൽകിയത്.


 

Follow Us:
Download App:
  • android
  • ios