റഷ്യയിൽ കൊടും തണുപ്പിൽ തെരുവ് നായയ്ക്ക് പുതപ്പ് നൽകിയ ഡെലിവറി ബോയിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ഡോഡോ പിസ്സ എന്ന സ്ഥാപനത്തിന്റെ ഈ നടപടിക്കെതിരെ വലിയ ജനരോഷം ഉയരുകയാണിപ്പോള്‍. 

മൈനസ് 20 ഡിഗ്രി തണുപ്പിൽ മരവിച്ചു നിന്ന തെരുവ് നായയോട് കരുണ കാണിച്ചതിന് യുവാവിന്റെ ജോലി നഷ്ടമായി. റഷ്യയിൽ നടന്ന സംഭവം വലിയ ജനരോഷത്തിന് കാരണമായി തീർന്നിരിക്കുകയാണ്. പ്രമുഖ പിസ്സ ശൃംഖലയായ 'ഡോഡോ പിസ്സ'യുടെ ചെല്യാബിൻസ്‌ക് നഗരത്തിലെ ശാഖയിലാണ് സംഭവം.

കഴിഞ്ഞ ഒന്നര വർഷമായി ഈ പിസ്സ ഷോപ്പിന് മുന്നിൽ 'ഡോഡോബോണ്യ' എന്ന് വിളിക്കപ്പെടുന്ന ഒരു തെരുവ് നായ കഴിയുന്നുണ്ട്. അവിടുത്തെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എല്ലാം ഈ നായ വളരെ പ്രിയങ്കരനായിരുന്നു. കട അടച്ചു കഴിഞ്ഞാൽ തണുപ്പത്ത് കിടക്കുന്ന നായയെ ജീവനക്കാർ പുതപ്പ് പുതപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, കടയിൽ പുതിയ മാനേജരായി 'യൂലിയ' എന്ന സ്ത്രീ എത്തിയതോടെ കാര്യങ്ങൾ മാറി. നായയെ സഹായിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് വരെ അവർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ജോലി ചെയ്യുന്ന മിഖായേൽ സാവിറ്റ്‌സ്‌കി എന്ന ഡെലിവറി ജീവനക്കാരൻ, നായ മഞ്ഞിൽ കിടക്കുന്നത് കണ്ട് മനസ്സലിവ് തോന്നി ഒരു പുതപ്പ് എടുത്ത് അതിനെ പുതപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു ഓർഡർ ഡെലിവറി ചെയ്യാനും പോയി. തിരിച്ചെത്തിയപ്പോഴേക്കും യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി മാനേജർ അറിയിക്കുകയായിരുന്നു.

"നായ മഞ്ഞിൽ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ പുതപ്പിട്ടു കൊടുത്തു, ഓർഡർ ഡെലിവറി ചെയ്ത് 15 മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോഴേക്കും ഞാൻ പുറത്തായിരുന്നു" എന്നാണ് മിഖായേൽ പറയുന്നത്. നായയെ സഹായിക്കുന്നവർ നായയുടെ കൂടെ തെരുവിലിറങ്ങേണ്ടി വരുമെന്ന് മാനേജർ അയച്ച ഭീഷണി സന്ദേശങ്ങളും യുവാവ് പുറത്തുവിട്ടു.

വിഷയം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഡോഡോ പിസ്സ ബഹിഷ്‌കരിക്കണമെന്ന് ആളുകൾ ആവശ്യപ്പെടുകയും ചെയ്തതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മിഖായേലിനെ പുറത്താക്കിയത് നായയെ സഹായിച്ചതിനല്ലെന്നും, ജോലിയിലെ വീഴ്ചകൾ കാരണമാണെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ, മിഖായേൽ ഇത് നിഷേധിച്ചു. മൃഗസ്നേഹികൾ ഒന്നടങ്കം മിഖായേലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. 'മനുഷ്യത്വം കാണിച്ചതിന് ശിക്ഷ നൽകുന്ന സ്ഥാപനങ്ങൾ നമുക്ക് വേണ്ട' എന്നാണ് റഷ്യൻ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന അഭിപ്രായം.