Asianet News MalayalamAsianet News Malayalam

സ്വന്തം അപ്പൂപ്പനെ ബേസ്ബോൾ ബാറ്റിനടിച്ച്, കശാപ്പുകത്തിക്ക് വെട്ടി, ചെവി അറുത്തെടുത്ത് കൊച്ചുമോൻ;കാരണം ഇതാണ്

തങ്ങൾ ഒന്നിച്ചിരുന്നു പുകച്ച മരിജുവാനയിൽ മറ്റേതോ വീര്യം കൂടിയ മയക്കുമരുന്നുകൂടി കലർന്നിരുന്നോ എന്ന സംശയവും പാർക്കർ പ്രകടിപ്പിച്ചു. 

Grand son bludgeons and stabs grand father to death cuts off his ears
Author
Florida, First Published Mar 29, 2021, 2:08 PM IST

2021 മാർച്ച് 13 -ന് സന്ധ്യയോടെ ഒരു 911 കാൾ ഫ്ലോറിഡ പൊലീസിനെ തേടിയെത്തുന്നു. ഒരു കൊലപാതകം നടന്നിട്ടുണ്ട് എന്നതായിരുന്നു റിപ്പോർട്ട്.  വിളിവന്ന, 77 വയസ്സുകാരൻ റൊണാൽ വെൽസ് സീനിയറിന്റെ വീട്ടിലേക്ക് ഉടനടി കുതിച്ചു ചെന്ന പൊലീസിനെ എതിരേറ്റത്, കോൾബി പാർക്കർ എന്നൊരു മുപ്പതുകാരനായിരുന്നു. വീട്ടുമുറ്റത്തെ പുൽത്തകിടിയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന വെൽസിന്റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു പാർക്കർ. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ, വെൽസ് സീനിയർ കൊല്ലപ്പെട്ടിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെടുന്നു. 

പാർക്കറിൽ നിന്ന് പൊലീസിന് കിട്ടിയ ആദ്യമൊഴി ഇങ്ങനെയാണ്. വെൽസ് സീനിയർ തന്റെ അച്ഛനാണ് എന്നാണ് പാർക്കർ ആദ്യം പറഞ്ഞത്. അച്ഛനും മകനും ഒന്നിച്ചിരുന്ന് ഓരോ ജോയിന്റ് മരിജുവാന പുകയ്ക്കുകയായിരുന്നുവത്രെ. പുക തലയ്ക്ക് പിടിച്ചതോടെ വൃദ്ധൻ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് പാർക്കർ പറഞ്ഞത്. ഒരു വിയറ്റ്‌നാം വെറ്ററൻ ആണ് വെൽസ് സീനിയർ. കത്തിയും ഓങ്ങിക്കൊണ്ട് അയാൾ തന്നെ ആക്രമിക്കാൻ വന്നപ്പോൾ പ്രാണഭയം നിമിത്തമാണ് താൻ തിരികെ ആക്രമിച്ചത് എന്നും, എല്ലാം പ്രാണരക്ഷാർത്ഥമായിരുന്നു എന്നും പാർക്കർ പൊലീസിനോട് ആണയിട്ടു. വെൽസിന്റെ നെഞ്ചത്ത് നാലു കുത്ത് താൻ കുത്തി എന്ന് അയാൾ സമ്മതിച്ചു.  

പരമ്പരാഗതമായി കശാപ്പുകാരുടെ കുടുംബമാണ് വെൽസിന്റേത്. പാർക്കർ പറഞ്ഞതൊന്നും പൂർണമായി ശരിയല്ല എന്ന് പൊലീസ് ഓഫീസർക്ക് ബോധ്യപ്പെടുന്നു. അയാളുടെ അച്ഛനല്ലായിരുന്നു, അപ്പൂപ്പനായിരുന്നു വെൽസ് സീനിയർ എന്ന വിമുക്ത ഭടൻ. അതോടെ പാർക്കറിനെ കസ്റ്റഡിയിൽ എടുക്കാൻ ഫ്ലോറിഡ പൊലീസ് തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി ദേഹപരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാർക്കറിന്റെ  കീശയിൽ എന്തോ തടയുന്നു. പൊലീസ് നിർബന്ധിച്ചപ്പോൾ അത് പാർക്കർ കീശയിൽ നിന്ന് പുറത്തെടുത്തു. മുറിച്ചതിന്റെ ചൂടുമാറാത്ത രണ്ടു ചെവികളായിരുന്നു അത്. 

പിന്നെയും കുറച്ചു നേരം പൊലീസുകാരോട് തികഞ്ഞ സംയമനത്തോടെ സംസാരിച്ചു പാർക്കർ എങ്കിലും പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്. പോലീസുകാരിൽ ഒരാളുടെ തോക്ക് ആവശ്യപ്പെട്ട അയാൾ, അത് കിട്ടാഞ്ഞപ്പോൾ അവരുമായി മുഷ്ടിയുദ്ധത്തിൽ ഏർപ്പെട്ടു. ഒടുവിൽ പൊലീസ് ഓഫീസർമാരിൽ ഒരാൾ റ്റീസർ ഉപയോഗിച്ച് പാർക്കറിനെ ബോധരഹിതനാക്കി, കീഴടക്കി. 

സ്റ്റേഷനിൽ എത്തിച്ച ശേഷം പാർക്കർ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. തന്റെ മുത്തച്ഛനെ അലൂമിനിയം ബേസ് ബാൾ ബാറ്റുകൊണ്ട് അടിച്ചും, കശാപ്പുകത്തി കൊണ്ട് വെട്ടിയും കൊന്നുകളഞ്ഞതും അതിനു ശേഷം ചെവികൾ അറുത്തെടുത്തതും ഒക്കെ താൻ തന്നെ ആണെന്ന് പാർക്കർ സമ്മതിച്ചു. എന്തിന് ഇങ്ങനെയൊക്കെ ചെയ്തു എന്ന് പൊലീസ് ഓഫീസർ ചോദിച്ചപ്പോൾ നിർന്നിമേഷനായി നിന്നുകൊണ്ട് പാർക്കർ പറഞ്ഞത്, "അപ്പാപ്പൻ വേണ്ടതിൽ അധികം ഈ ഭൂമിയിൽ ജീവിച്ചു കഴിഞ്ഞു, ഇനി അമ്മമ്മയുടെ അടുത്ത് കുഴിയിൽ കിടക്കാറായി, അതാണ് അങ്ങോട്ട് പറഞ്ഞു വിട്ടത്" എന്നായിരുന്നു. 

തങ്ങൾ ഒന്നിച്ചിരുന്നു പുകച്ച മരിജുവാനയിൽ മറ്റേതോ വീര്യം കൂടിയ മയക്കുമരുന്നുകൂടി കലർന്നിരുന്നോ എന്ന സംശയവും പാർക്കർ പ്രകടിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios