വ്യാജ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടില്‍ ലോകം ചുറ്റി ഗുജറാത്തി യുവാവ്, ഒടുവില്‍ പിടിയില്‍ !
2018-ൽ പോർച്ചുഗലില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച ഇയാള്‍ മൂന്ന് രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. അതിനിടെ ഇന്ത്യയിലേക്കും മൂന്ന് തവണ വന്നു..

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോർച്ചുഗലിന്‍റെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഗുജറാത്തി യുവാവ് മൂന്ന് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി. ഗുജറാത്തിലെ ഖേഡ ജില്ലക്കാരനും 32 കാരനുമായ മുജീബ് ഹുസൈൻ കാസി എന്ന യുവാവാണ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് അറസ്റ്റിലായത്. 2010 ൽ സ്റ്റുഡന്‍റ് വിസയിൽ താൻ ബ്രിട്ടനിലേക്ക്പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം കാസി പൊലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് 2018-ൽ പോർച്ചുഗലിലേക്ക് പോയി. അവിടെ നിന്നും ഒരു ഏജന്‍റ് മുഖേന വ്യാജ പാസ്‌പോർട്ട് നേടി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഒരു ഇന്ത്യൻ എൻട്രി വിസ നേടി, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാജ്യത്തെത്തിയെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ ഇയാള്‍ ഫ്രാന്‍സിലേക്കും പോയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പാരീസില്‍ നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ കാസിയുടെ പാസ്പോര്‍ട്ടില്‍ സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വായിക്കാന്‍: ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള 'പബ്ബ്' കണ്ടെത്തി; ഒപ്പം പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും!
ഇയാള്‍ തന്‍റെ വ്യാജ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പാസ്പോര്‍ട്ട് നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍, പോർച്ചുഗീസ് സർക്കാർ കാസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്ന് മനസിലായി. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ അഡ്രസ് നല്‍കി 2018 -ല്‍ തന്നെ ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2019, 2020, 2022 വർഷങ്ങളിൽ ഓരോ തവണ വീതം ഇയാള്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കും പോയിട്ടുണ്ട്. അവിടെ നിന്ന് പാരീസിലേക്കും ഇയാള്‍ ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, 1937 ലെ പാസ്‌പോർട്ട് ആക്‌ട് പ്രകാരം വ്യാജ രേഖയുടെ സത്യസന്ധമല്ലാത്ത ഉപയോഗം, കൂടാതെ പാസ്‌പോർട്ട് ലഭിക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകല്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഇയാളുടെ യാത്രാ പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ യുകെ, ഫ്രാന്‍സ്, പോര്‍ച്ച്ഗീസ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ വായിക്കാന്‍: മൂന്ന് വർഷത്തിനിടെ 21 വിദേശയാത്രകൾ; പ്രധാനമന്ത്രിയുടെ യാത്രകളുടെ ചെലവ് വിശദമാക്കി വി മുരളീധരൻ