യുഎസ്സിൽ വാഹനാപകടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെന്ന്...
2020 -ന്റെ തുടക്കത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷമാണ് തോക്കുപയോഗിച്ചുള്ള അതിക്രമങ്ങൾ വർധിച്ചത്. എന്നാൽ, ഇതിനുള്ള കാരണമെന്താണ് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്ന് ഗവേഷകർ പറയുന്നു.
2020 -ൽ യുഎസ്സിൽ കാർ അപകടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെ(Guns)ന്ന് പഠനം. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Centers for Disease Control and Prevention -സിഡിസി) -നിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 -ൽ 4,300 -ലധികം അമേരിക്കൻ യുവാക്കളുടെ മരണം തോക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ്. ഇതിൽ ആത്മഹത്യകളും പെടുന്നുവെങ്കിലും ഭൂരിഭാഗവും കൊലപാതകങ്ങളാണ്.
390 മില്ല്യണിലധികം തോക്കുകളാണ് യുഎസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളത്. ന്യൂ ഇംഗ്ലണ്ട് ജേണൽ മെഡിസിനിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, രാജ്യവ്യാപകമായി തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങൾ 33.4% വർദ്ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ഒന്നിനും 19 -നും ഇടയിൽ പ്രായമുള്ളവരുടെ മരണത്തിലെ വർധനവും.
ഇതേ കാലയളവിൽ, യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യാ നിരക്ക് 1.1% വർദ്ധിച്ചു. ആത്മഹത്യ, കൊലപാതകം, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി എല്ലാമെടുത്ത് നോക്കുമ്പോൾ തോക്കുപയോഗിച്ചുള്ള മരണം യുവാക്കൾക്കിടയിൽ 29.5% ആണ് വർധിച്ചിരിക്കുന്നത്.
'ഈ മരണങ്ങൾ തടയാനാവുമായിരുന്നു. എന്നിട്ടും അതിൽ നിന്നും നമ്മുടെ യുവാക്കളെ സംരക്ഷിക്കാൻ നാം പരാജയപ്പെട്ടു' എന്നാണ് ബുധനാഴ്ച ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ കത്തിൽ പറയുന്നത്. നേരത്തെ മരണകാരണത്തിൽ ഒന്നാമതായിട്ടുണ്ടായിരുന്നത് വാഹനാപകടങ്ങളാണ്. അതിനെ കടത്തിയാണ് തോക്കുപയോഗിച്ചുള്ള മരണങ്ങൾ കൂടിയിരിക്കുന്നത്.
2020 -ന്റെ തുടക്കത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷമാണ് തോക്കുപയോഗിച്ചുള്ള അതിക്രമങ്ങൾ വർധിച്ചത്. എന്നാൽ, ഇതിനുള്ള കാരണമെന്താണ് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്ന് ഗവേഷകർ പറയുന്നു.
ഫെബ്രുവരിയിൽ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക പഠനത്തിൽ, 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ യുഎസ്സിലെ മുതിർന്നവരിൽ 7.5 ദശലക്ഷം പേർ അതായത്, ജനസംഖ്യയുടെ 3% -ൽ താഴെയുള്ളവർ ആദ്യമായി തോക്ക് ഉടമകളായി എന്ന് പറയുന്നു. ഇത് അഞ്ച് മില്ല്യൺ കുട്ടികൾ ഉൾപ്പെടെ 11 ദശലക്ഷം ആളുകളെ വീട്ടിൽ തോക്കുള്ളവരാക്കി മാറ്റി.