കടുവക്കൂട്ടില്‍ പാതി തിന്ന നിലയിൽ മൃഗശാല ജീവനക്കാരന്റെ മൃതദേഹം
കടുവകളുടെ കൂടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇത് ആരുടേതാണ് എന്ന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് ബഹവൽപൂരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ സഹീർ അൽവാർ പറയുന്നത്.
![half eaten body of employee in tiger den in pakistan zoo rlp half eaten body of employee in tiger den in pakistan zoo rlp](https://static-ai.asianetnews.com/images/01hh9dr0z36bk07cgv81kggdrt/new-project--7-_363x203xt.jpg)
മൃഗശാല ജീവനക്കാരന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കടുവയുടെ കൂടിനുള്ളിൽ നിന്നും കണ്ടെത്തി. പാക്കിസ്ഥാനിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിൽ നിന്നാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കടുവയുടെ വായ്‌ക്കുള്ളിൽ ഇരയുടെ ചെരിപ്പ് മൃഗശാല ജീവനക്കാർ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടുവകളുടെ കൂടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. നാലു കടുവകൾ ആയിരുന്നു ഈ കൂടിനുള്ളിൽ ഉണ്ടായിരുന്നത്.
കടുവകളെ പാർപ്പിച്ചിരുന്ന കൂടിന്റെ ചുറ്റുമതിൽ വൃത്തിയാക്കുന്നതിനിടയിലാണ് കടുവയുടെ വായിൽ മനുഷ്യൻറെ ചെരിപ്പ് ഇരിക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹം ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കടുവകളുടെ കൂടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇത് ആരുടേതാണ് എന്ന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് ബഹവൽപൂരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ സഹീർ അൽവാർ പറയുന്നത്. ആരെയെങ്കിലും കാണാതായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയോ മൃതദേഹം അവകാശപ്പെട്ട് ആരെങ്കിലും എത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറമേ നിന്ന് ആർക്കും പ്രവേശനം ഇല്ലാത്ത കടുവയുടെ കൂടിനുള്ളിലേക്ക് ജീവനക്കാരൻ എങ്ങനെ കടന്നു എന്നതിനെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി വരികയാണ് എന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥനായ അലി ഉസ്മാൻ ബുഖാരി പറഞ്ഞതായാണ് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വെളിവാവുകയുള്ളൂ. മനുഷ്യനെ ആക്രമിക്കാൻ കടുവകൾ കൂടുകളിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ലെന്നും ബുഖാരി വ്യക്തമാക്കി.
ബഹവൽപൂരിലെ റെസ്ക്യൂ സർവീസ് 1122-ൽ നിന്നുള്ള ഉദ്യോഗസ്ഥനായ സഫറുള്ള പറയുന്നതനുസരിച്ച് കണ്ടെത്തുമ്പോൾ മൃതദേഹത്തിന് മണിക്കൂറുകളുടെ പഴക്കം ഉണ്ടായിരുന്നു.