കണ്ടന്‍റ് ക്രിയേറ്ററായ സാക്ഷി ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവും റിയൽ എസ്റ്റേറ്റ് ചൂഷണവും തുറന്നുകാട്ടി. പിജി ഉടമ, ലാൻഡ്‌ലോർഡ്, ബ്രോക്കർ തുടങ്ങിയവരെ 'വൻകിട' വരുമാനക്കാരായി ചിത്രീകരിക്കുന്ന അവരുടെ സോഷ്യൽ മീഡിയ പോസ്റ്റ്, ഐടി പ്രൊഫഷണലുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വിപരീതമായി ഈ മേഖലയിലെ ചൂഷണം ചർച്ചയാക്കി.

ന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വാടകച്ചൂഷണവും ജീവിതച്ചെലവും തുറന്നുകാട്ടി കണ്ടന്‍റ് ക്രിയേറ്ററായ സാക്ഷി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന 'ജോലികളുടെ' ഒരു തമാശ രൂപേണയുള്ള പട്ടികയാണ് സാക്ഷി എക്സ് (X), റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടത്.

സാക്ഷി പങ്കുവെച്ച 5 'വൻകിട' തൊഴിലുകൾ:

  • പിജി (PG) ഉടമ
  • സുട്ട (സിഗരറ്റ്) ഷോപ്പ് ഉടമ
  • ബെംഗളൂരു ലാൻഡ്‌ലോർഡ് (വീട്ടുടമ)
  • വാട്ടർ ടാങ്കർ ഉടമ
  • റിയൽ എസ്റ്റേറ്റ് ബ്രോക്കർ

പിജി മുറികൾ

സോഷ്യൽ മീഡിയ പോസ്റ്റിൽ സാക്ഷി പങ്കുവെക്കുന്ന പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. പിജി ഉടമ ഒരു മുറിയിൽ മൂന്ന് പേരെ വീതം കുത്തിനിറച്ച് ഓരോരുത്തരിൽ നിന്നും 10,000 മുതൽ 15,000 രൂപ വരെ ഈടാക്കുന്നു. ഫ്ലാറ്റിന് 40,000 രൂപ വാടക നൽകുന്ന ഇയാൾ മാസം 1 മുതൽ 1.5 ലക്ഷം രൂപ വരെയാണ് അതിൽ നിന്ന് ഉണ്ടാക്കുന്നത്. വാടകക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ ഉയർന്ന വാടക വാങ്ങിയെടുക്കുന്ന ലാൻഡ്‌ലോർഡുമാരുടെ രീതിയും സാക്ഷി രസകരമായി ചൂണ്ടിക്കാണിക്കുന്നു.

Scroll to load tweet…

റിയൽ എസ്റ്റേറ്റ് ബ്രോക്കർ

റിയൽ എസ്റ്റേറ്റ് ബ്രോക്കർ ചോർച്ചയുള്ളതോ എലികളുള്ളതോ ആയ ഫ്ലാറ്റുകൾ കാണിച്ചുതരും. 'മെട്രോയിലേക്ക് നടക്കാവുന്ന ദൂരം' എന്ന് പറയുന്ന ഫ്ലാറ്റ് 5 കിലോമീറ്റർ അകലെയായിരിക്കും. എങ്കിലും ഫ്ലാറ്റ് എടുക്കാൻ നിങ്ങൾ നിർബന്ധിതരാകും. ഒടുവിൽ നിങ്ങളും വീട്ടുടമയും ചേർന്ന് ഇയാൾക്ക് ഒരു മാസത്തെ വാടക കമ്മീഷനായി നൽകുകയും വേണം.

ഐടി പ്രൊഫഷണലുകൾ

"അതേസമയം, ശമ്പള വർദ്ധനവ് പ്രതീക്ഷിച്ചു കൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ പുലർച്ചെ 2 മണിക്ക് ഡിഎസ്‌എ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള തിരക്കിലാണ്," എന്നും ഐടി മേഖലയിലെ പ്രൊഫഷണലുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സാക്ഷി കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ പ്രതികരണം

തികച്ചും സത്യമായ നിരീക്ഷണമാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെക്കുന്നത്. "ജോലി നിലനിർത്താൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ യൂറോപ്പിലെയും യുഎസിലെയും ജീവനക്കാരുടെ നിലവാരത്തിൽ ജോലി ചെയ്യണം. എന്നാൽ ഈ 1 മുതൽ 5 വരെയുള്ളവർ നൽകുന്ന സേവനത്തിന്‍റെ നിലവാരം എന്താണ്?" എന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു. "1, 3, 5 സ്ഥാനങ്ങൾ തികച്ചും യാഥാർത്ഥ്യമാണ്. മാഫിയ വളരെ ആഴത്തിലാണ് വേരൂന്നിയിരിക്കുന്നത്. കോവിഡ് സമയത്ത് ഡബ്ല്യുഎഫ്എച്ച് (Work From Home) സാധ്യമാണെന്ന് കണ്ടതാണ്, ഇപ്പോൾ എഐ തരംഗവും വന്നു. എങ്കിലും മറ്റിടങ്ങളിലേക്ക് ഐടി ഓഫീസുകൾ മാറ്റാൻ കഴിയുന്നില്ല. മനുഷ്യർ ഉണ്ടാക്കിയ ഈ പ്രശ്നം എഐക്ക് പോലും പരിഹരിക്കാൻ കഴിയില്ല," എന്ന് മറ്റൊരാൾ എഴുതി. ബെംഗളൂരുവിലെ ടെക് ജീവനക്കാരും വിദ്യാർത്ഥികളും നേരിടുന്ന ഉയർന്ന ജീവിതച്ചെലവും റിയൽ എസ്റ്റേറ്റ് ചൂഷണവും വലിയ തോതിൽ ചർച്ചയാക്കാൻ സാക്ഷിയുടെ ഈ വൈറൽ പോസ്റ്റിന് കഴിഞ്ഞു.