ഹണിമൂൺ കുളമാക്കി, ദമ്പതികൾക്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടലിനോട് കോടതി
ഹണിമൂണിന് വികാരപരമായ മൂല്യമുണ്ടെന്നും നവദമ്പതികൾക്ക് അതിന് വളരെ സവിശേഷമായ സ്ഥാനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഹണിമൂൺ ഒരു ഓർമ്മയാണ്, അതിനാൽ അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കൂട്ടിച്ചേർത്തു.
വിവാഹത്തിന് ശേഷം ദമ്പതികൾക്ക് ഏറ്റവും അവിസ്മരണീയമായ സമയമാണ് ഹണിമൂൺ(Honeymoon). എന്നാൽ, ഈ രണ്ട് ദമ്പതികള്‍ക്ക് അത് അങ്ങനെ ആയിരുന്നില്ല. കാരണം വേറൊന്നുമല്ല, അവര്‍ താമസിക്കാന്‍ ചെന്ന ഹോട്ടല്‍ വാഗ്ദ്ധാനം ചെയ്ത അത്ര പോരായിരുന്നു. ഹണിമൂണിനായി ഹിമാചൽ പ്രദേശിലെ മനോഹരമായ നഗരം സന്ദർശിച്ച രണ്ട് ദമ്പതികളെ കബളിപ്പിച്ചതിന് ഷിംല ആസ്ഥാനമായുള്ള ഒരു ട്രാവൽ സ്ഥാപനത്തിനും മണാലി(manali) ഹോട്ടലിനും ചണ്ഡിഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 27,302 രൂപ പിഴ ചുമത്തി.
ട്രാവൽ ടാക്കീസ് എന്ന സ്ഥാപനം വഴിയാണ് ദമ്പതികൾ നാല് മുതിർന്നവർക്കുള്ള മുറികൾ ബുക്ക് ചെയ്തത്. 2020 ഡിസംബർ 15 -ന് മണാലിയിലെ ഹംസൂർ വ്യൂ ഹോട്ടലിലെ മുറികൾ ഹണിമൂൺ പാക്കേജ് സ്കീമിന് കീഴിലാണ് ബുക്ക് ചെയ്തത്. ബുക്കിംഗ് ഉറപ്പിക്കാൻ 10,302 രൂപ മുൻകൂറായി നൽകി.
കൂടാതെ, ട്രാവൽ സ്ഥാപനം ഹോട്ടലിന്റെ ഫോട്ടോകൾ കാണിക്കുകയും ബാൽക്കണിയിലൂടെ വ്യൂ കിട്ടുന്ന ഒരു മുറി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, അത് വെറും പറ്റിക്കലായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു. ദമ്പതികൾ ചെക്ക് ഇൻ ചെയ്‌തപ്പോൾ, ഫോട്ടോകളിൽ കാണിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ മുറികൾ അവർക്ക് വാഗ്ദാനം ചെയ്തു. മുറിയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും വെൽകം ഡ്രിങ്ക് നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഹോട്ടലിന് നല്‍കിയ അവരുടെ പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോയതിനെത്തുടർന്ന്, അവർ മറ്റൊരു ഹോട്ടൽ ബുക്ക് ചെയ്തു. അവിടെ അവർ രണ്ട് രാത്രി താമസത്തിന് 18,000 രൂപയും മറ്റൊരു ഹോട്ടലിൽ എത്താൻ ടാക്സിക്ക് 9,500 രൂപയും നൽകി. തുടർന്ന് രണ്ട് ദമ്പതികളും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്തു. ഈ വർഷം ജൂലൈ 5 -ന് ട്രാവൽ സ്ഥാപനത്തെയും ഹോട്ടലിന്റെ ഉടമയെയും വിളിച്ചുവരുത്തി.
ഹണിമൂണിന് വികാരപരമായ മൂല്യമുണ്ടെന്നും നവദമ്പതികൾക്ക് അതിന് വളരെ സവിശേഷമായ സ്ഥാനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഹണിമൂൺ ഒരു ഓർമ്മയാണ്, അതിനാൽ അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്റെയും ഹോട്ടൽ ഉടമയുടെയും പറ്റിക്കലിൽ പരാതിക്കാരുടെ ഹണിമൂൺ പ്ലാനുകൾ തകിടം മറിഞ്ഞു എന്ന വസ്തുതയും കമ്മിഷൻ കണക്കിലെടുത്തിട്ടുണ്ട്. രണ്ട് ദമ്പതികൾക്കും അനുകൂലമായി വിധിച്ച കമ്മീഷൻ പരാതിക്കാരന് 27,302 രൂപ നൽകണമെന്ന് ഉത്തരവിട്ടു. ഹോട്ടൽ ബുക്കിംഗിനായി ദമ്പതിമാരിൽ നിന്ന് എടുത്ത പണം തിരികെ നൽകാനും ഇരു കക്ഷികളോടും ആവശ്യപ്പെട്ടു.