Asianet News MalayalamAsianet News Malayalam

കശ്മീർ എന്ന നാട്ടുരാജ്യം ഇന്ത്യയുടെ അവിഭാജ്യഘടകമായ കഥ

ഗാന്ധിജി മേനോനോട് ചോദിച്ചു, "പറയൂ.. നെഹ്‌റു ഈ അവസരത്തിൽ ലാഹോറിലേക്ക് പോകുന്നത് ഉചിതമാകുമോ..? "  അദ്ദേഹം പറഞ്ഞു," ഇല്ല മഹാത്മാ... നെഹ്‌റുവിന് ഇപ്പോൾ കടുത്ത ജ്വരമാണ്. അദ്ദേഹം ലാഹോറിലേക്കെന്നല്ല എങ്ങോട്ടും പോകുന്നത് ഇപ്പോൾ സംഭവ്യമല്ല."

how nehru and patel integrated Kashmir to India
Author
Trivandrum, First Published Aug 15, 2019, 11:51 AM IST

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടങ്ങളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന പേര് മഹാത്മാ ഗാന്ധിയുടേതാണ്. അഹിംസാമാർഗത്തിൽ അദ്ദേഹത്തിന്റെ കാലടിപ്പാടുകളെ അനുധാവനം ചെയ്തുകൊണ്ട്, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെയും, നിസ്സഹകരണപ്രസ്ഥാനത്തിലൂടെയും, സത്യാഗ്രഹങ്ങളിലൂടെയും മറ്റും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ വലിയ പങ്കുവഹിച്ച രണ്ടു ഗാന്ധിശിഷ്യരാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‍റുവും, സർദാർ വല്ലഭായി പട്ടേലും. ഇരുവരും സമകാലീനരായിരുന്നു. സ്വാതന്ത്ര്യം നേടിത്തരുന്നതിലും, കിട്ടിക്കഴിഞ്ഞ് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഒക്കെ വലിയ പങ്കുവഹിച്ച രണ്ടുപേര്‍. ഒടുവിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴും അവർ തന്നെ ഇന്ത്യയെ നയിച്ചു. സ്വതന്ത്രഭാരതത്തിൽ  ആദ്യമായി നിലവിൽ വന്ന മന്ത്രിസഭയിൽ നെഹ്‌റു പ്രധാനമന്ത്രിയായി, പട്ടേൽ ആഭ്യന്തരത്തിന്റെയും വാർത്താവിതരണത്തിന്റെയും  മറ്റും സുപ്രധാന ചുമതലകളോടെ ഉപപ്രധാനമന്ത്രിയും. 
 how nehru and patel integrated Kashmir to India
സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ 1950 ഡിസംബർ 15 -ന് സർദാർ പട്ടേൽ മരിച്ചുപോകും വരെയുള്ള മൂന്നുവർഷം  അവർ ഒന്നിച്ചു പ്രവർത്തിച്ചു. ഈ കാലത്തെപ്പറ്റി കഴിഞ്ഞ ഏഴുദശാബ്ദങ്ങളായി നിരന്തരം ചർച്ചകൾ നടന്നുവരുന്നുണ്ട്. സംഗതികളെ നെഹ്‌റു Vs പട്ടേൽ എന്ന വീക്ഷണകോണിലേക്ക് ഒതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പട്ടേലിനോട് രാഷ്ട്രം അനീതി കാട്ടി എന്ന മട്ടിലാണ് പ്രചാരണങ്ങൾ. നെഹ്‍റുവിന് പകരം അന്ന് സർദാർ പട്ടേൽ ആണ് പ്രധാനമന്ത്രിയായിരുന്നതെങ്കിൽ ഇന്ത്യ ഇന്നുകാണുന്നതിന്റെ പത്തിരട്ടി പുരോഗതി പ്രാപിച്ചിരുന്നേനെ എന്നൊരു പ്രചാരണവും നിലവിലുണ്ട്. ഇന്ന് ഇന്ത്യക്ക് മുന്നിലുള്ള പല പ്രതിസന്ധികളും പട്ടേൽ പുഷ്പം പോലെ പരിഹരിച്ചേനെ എന്നും. ഈ ആരോപണങ്ങൾക്ക് പിന്നിലെ  യഥാർത്ഥ വസ്തുതകൾ..? 

പ്രധാന വാദങ്ങളിൽ ഒന്ന് ഇതാണ്. നെഹ്‍റുവിനു പകരം പട്ടേലായിരുന്നു അവസാനവാക്ക് എങ്കിൽ, അദ്ദേഹം കശ്മീർ പ്രശ്നം എന്നേ പരിഹരിച്ചേനെ എന്നതാണ്. ഉദാഹരണമായി ഹൈദരാബാദ്, ജൂനാഗഡ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഇന്ത്യയോട് ചേർക്കാൻ അദ്ദേഹം കാണിച്ച കൃതഹസ്തത തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇപ്രകാരമായിരുന്നു, "നെഹ്‍റുവിനു പകരം അന്ന് പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ, ഇന്ന് എന്റെ കശ്മീരിന്റെ ഒരു പകുതി പാക്കിസ്ഥാന്റെ കയ്യിൽ അകപ്പെടില്ലായിരുന്നു.."  ഇതിൽ എത്രമാത്രം വാസ്തവമുണ്ട്..? യഥാർത്ഥത്തിൽ അന്ന് കശ്മീർ എന്ന നാട്ടുരാജ്യത്തെ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കി മാറ്റുന്ന പ്രക്രിയയിൽ നടന്നത് എന്തൊക്കെയായിരുന്നു.. ?

how nehru and patel integrated Kashmir to India

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ പലതായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ ഒരു രാജ്യത്തിന് കീഴിൽ അണിനിരത്തുക എന്ന ഭഗീരഥ യജ്ഞത്തിന് നേതൃത്വം നൽകിയ ബ്യൂറോക്രാറ്റുകളിൽ ഒരാൾ ഒരു മലയാളിയാണ്, പേര് വിപി മേനോൻ. മൗണ്ട് ബാറ്റൺ പ്രഭുവിന്റെ പൊളിറ്റിക്കൽ അഡ്‌വൈസർ ആയിരുന്നു മേനോൻ.  'സ്റ്റോറി ഓഫ് ദി ഇന്റഗ്രിഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്‌സ്' എന്ന പുസ്തകത്തിൽ മേനോൻ ഇങ്ങനെ കുറിക്കുന്നുണ്ട്. "ലോർഡ് മൗണ്ട് ബാറ്റൺ ഹരി സിങ്ങിന് നൽകിയ ഉറപ്പ്, സ്വാതന്ത്ര്യ സമയത്ത് കശ്മീർ ഇന്ത്യയുടെകൂടെ ചേർന്നാലും പാകിസ്താന്റെ കൂടെ ചേർന്നാലും അതിന്റെ സുരക്ഷ അതാത് രാജ്യങ്ങൾ ഉറപ്പുവരുത്തും എന്നായിരുന്നു. മുസ്ലിംകള്‍ കൂടുതൽ ഉള്ളതുകൊണ്ട് ഇനി പാക്കിസ്ഥാന്റെ കൂടെ പോകാൻ കശ്മീർ തീരുമാനിച്ചാലും അത് സർദാർ പട്ടേലിന് ഒരു അഹിതവും ഉണ്ടാക്കില്ല എന്ന് പ്രഭു ഹരിസിംഗിന് ഉറപ്പുനൽകി." 

ഇന്ത്യാമഹാരാജ്യത്തിന്റെ ഏകീകരണപ്രക്രിയയിൽ നെഹ്‍റുവിനേക്കാൾ സ്വാധീനം സർദാർ പട്ടേലിനായിരുന്നു. അതുകൊണ്ടാവുമല്ലോ മൗണ്ട്ബാറ്റൺ രാജാ ഹരിസിംഗിനോടുള്ള തന്റെ സമ്പർക്കത്തിൽ സർദാറിന്റെ പേര് പറഞ്ഞത്. തുടക്കത്തിൽ നെഹ്‍റുവിനെപ്പോലെ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കണം എന്ന് ആഗ്രഹിച്ച ഒരാൾ തന്നെയായിരുന്നു പട്ടേലും. ഇരുവരും മുഹമ്മദലി ജിന്നയുടെ, 'ഹിന്ദുക്കൾക്ക് ഇന്ത്യ, മുസ്ലിംകള്‍ക്ക് പാകിസ്ഥാൻ' എന്ന ദ്വിരാഷ്ട്ര സങ്കല്പത്തിന്  താത്വികമായിത്തന്നെ എതിരായിരുന്നു എന്നതു തന്നെ അടിസ്ഥാന കാരണം. പക്ഷേ, അതേസമയം എന്തുവിലകൊടുത്തും ഹൈദരാബാദിനെ പാകിസ്ഥാലേക്ക് പോകാതെ തടയണം എന്നും പട്ടേൽ മനസ്സിലുറപ്പിച്ചിരുന്നു. 

കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കണം എന്നുള്ള പട്ടേലിന്റെ ഉറച്ച നിഷ്ഠയ്ക്ക് ഭംഗംവരുന്നത് മറ്റൊരു നാട്ടുരാജ്യം കാരണമാണ്. അതായിരുന്നു ഗുജറാത്തിന്റെ സമുദ്രതീരത്തു കിടന്നിരുന്ന ജൂനാഗഡ് എന്ന നാട്ടുരാജ്യം. അവിടെ സ്ഥിതി കാശ്മീരിലേതിന്റെ നേരെ വിപരീതമായിരുന്നു. കശ്മീരിലെ  ഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനതയെ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരിസിങ്ങ് ആയിരുന്നു എങ്കിൽ ജൂനാഗഡിലെ ഭൂരിഭാഗം വരുന്ന ഹിന്ദുജനതയുടെ രാജാവ് നവാബ് മഹാബത് ഖാൻ എന്ന മുസൽമാൻ ആയിരുന്നു. സുപ്രസിദ്ധമായ സോമനാഥ് ക്ഷേത്രവും മറ്റും ജൂനാഗഡിന്റെ പരിധിക്കുള്ളിൽ ആയിരുന്നു. രാജാവ് മഹാബത് ഖാൻ ആയിരുന്നു എങ്കിലും അധികാരം കയ്യാളിയിരുന്നത് ഷാനവാസ് ഭൂട്ടോ എന്ന ഒരു മുസ്‌ലിം ലീഗ് നേതാവായിരുന്നു.  അയാളാണെങ്കിൽ മുഹമ്മദ് അലി ജിന്നയുടെ സ്വന്തക്കാരനും. ജിന്ന ഭൂട്ടോയ്ക്ക് ഒരു ബുദ്ധി ഉപദേശിച്ചു. ഓഗസ്റ്റ് പതിനഞ്ചു വരെ ഒരക്ഷരം മിണ്ടാതെ ഇരിക്കുക. ഭൂട്ടോ ആ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനം വരെ ഒരെതിർപ്പും പറയാതെ പാവം പോലെ നടിച്ചിരുന്നു. സ്വാതന്ത്ര്യം  പ്രഖ്യാപിച്ച അന്ന് തന്നെ തങ്ങൾ പാകിസ്താന്റെയൊപ്പം പോകുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനമാകട്ടെ ജിന്നയുടെ തന്നെ  ദ്വിരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. കാരണം എൺപതുശതമാനം ഹിന്ദുക്കളുള്ള  ജൂനാഗഡ്, ദ്വിരാഷ്ട്ര സങ്കല്പപ്രകാരം തീർച്ചയായും ഇന്ത്യയുടെ ഭാഗം തന്നെയാണ് ആവേണ്ടിയിരുന്നത്. 

how nehru and patel integrated Kashmir to India

എന്നാൽ ജിന്ന എന്ന ചാണക്യന്റെ ഒരു കുടിലതന്ത്രമായിരുന്നു അത്. ജൂനാഗഡിന്റെ കാര്യത്തിൽ ഇന്ത്യ 2 നേഷൻസ് തിയറിയും കൊണ്ടുവന്നാൽ, അതേ തിയറി പ്രയോഗിച്ച് കശ്മീർ സ്വന്തമാക്കുക. രാജാവല്ല, ജനങ്ങളാണ് സ്വന്തം ഭാവി തീരുമാനിക്കേണ്ടത് എന്ന് ഇന്ത്യ ജൂനാഗഡിന്റെ കാര്യത്തിൽ വാദിച്ചാൽ, അതേവാദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും കശ്മീർ പിടിച്ചെടുക്കാം. അതായിരുന്നു ജിന്നയുടെ മനസ്സിൽ.

സംഗതികൾ ആകെ കുഴഞ്ഞതോടെ നെഹ്‌റു കാര്യങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം സർദാർ പട്ടേലിന് വിട്ടു. പട്ടേൽ ജൂനാഗഡിന്റെ അതിർത്തിയിൽ ഭാരതീയ സൈന്യത്തെ വിന്യസിച്ചു. നെഹ്‌റു സെപ്തംബർ 30 -ന് പാക്കിസ്ഥാന്റെ പ്രഥമപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് കത്തയച്ച് ഇന്ത്യയുടെ നയം അറിയിച്ചു. രാജാവിന്റെ തീരുമാനം ജനവിരുദ്ധമാണ്. ജൂനാഗഡ് ഇന്ത്യയോടാണ് ചേരാനുള്ളത്. ഒന്നുകിൽ രാജാവിന്റെ തീരുമാനം മാറ്റുക, അല്ലെങ്കിൽ ജൂനാഗഡിൽ ഒരു ജനഹിത പരിശോധന നടത്തുക. പാക്കിസ്ഥാന് രണ്ടും സമ്മതമായിരുന്നില്ല. ജൂനാഗഡ് തങ്ങൾക്കുതന്നെ വേണമെന്ന് അവർ വാശിപിടിച്ചു. പാകിസ്ഥാനിൽ നിന്നും അനുകൂലമായ ഒരു തീരുമാനമുണ്ടാവാൻ വേണ്ടി പട്ടേൽ ഏറെ നാൾ കാത്തിരുന്നു. ഒടുവിൽ ക്ഷമകെട്ട്, പട്ടാളത്തെ പറഞ്ഞുവിട്ടു. പട്ടാളം വരുന്നു എന്ന വിവരം കിട്ടിയ ഉടനെ, രാജാവ് തന്റെ സകല ജംഗമസ്വത്തുക്കളോടും കൂടി രായ്ക്കുരാമാനം പാക്കിസ്ഥാനിലേക്കു കടന്നു. ഒടുവിൽ 1948 ഫെബ്രുവരി 20 -ന്  ജൂനാഗഡിൽ ഒരു പൊതുജന ഹിതപരിശോധന നടന്നു. രണ്ടുലക്ഷത്തിൽപരം രജിസ്റ്റേർഡ് വോട്ടർമാർ ഉണ്ടായിരുന്നതിൽ ആകെ 91 പേർക്കുമാത്രമാണ് ജൂനാഗഡ് പാക്കിസ്ഥാനിൽ ചേരണം എന്ന അഭിപ്രായമുണ്ടായിരുന്നത്. 

ജൂനാഗഡിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ കാണിച്ച കുതന്ത്രങ്ങളാണ് പട്ടേലിന്റെ മനം മാറ്റിയത്. അതുവരെ പാക്കിസ്ഥാനോട് മയത്തിൽ മാത്രം പെരുമാറിപ്പോന്ന പട്ടേൽ അതോടെ കശ്മീരിലും തന്റെ നയം കടുപ്പിച്ചു. ഹിന്ദുഭൂരിപക്ഷം വസിക്കുന്ന  ജൂനാഗഡിൽ മുസ്‌ലിം രാജാവിന് കാര്യങ്ങൾ തീരുമാനിക്കാമെങ്കിൽ,  മുസ്‌ലിം ഭൂരിപക്ഷം ഭരിക്കുന്ന കശ്മീരിലെ കാര്യങ്ങൾ വേണമെങ്കിൽ ഹരിസിംഗിനും തീരുമാനിക്കാം എന്നായി പട്ടേലിന്റെ വാദം. ഭൂമിശാസ്ത്രപരമായി പാകിസ്ഥാനിൽ നിന്നും ഏറെ അകലെ ആയിരുന്നു എങ്കിലും, ഹൈദരാബാദിനുവേണ്ടി പാക്കിസ്ഥാൻ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.  അന്ന് നടന്ന ചർച്ചകളിൽ ഒന്നിൽ സർദാർ പട്ടേൽ പാകിസ്ഥാൻ മന്ത്രിയായ സർദാർ അബ്ദുൽ റാബ് നിഷ്താറിനോട് പറഞ്ഞു, " ഭായ്.. ഹൈദരാബാദിന്റെ പേരും പറഞ്ഞ് നിങ്ങൾ ഇങ്ങനെ കടുംപിടുത്തം പിടിക്കരുത്. ഒരു കാര്യം ചെയ്യൂ. ഹൈദരാബാദ് ഇന്ത്യക്ക് വിട്ടുതന്നിട്ട് നിങ്ങൾ പകരം കശ്മീർ എടുത്തോളൂ.. " 

how nehru and patel integrated Kashmir to India

ഈ ഓഫർ മൗണ്ട് ബാറ്റൺ വഴി അങ്ങ് പാക് പ്രധാനമന്ത്രി ലിയാഖത് അലി ഖാൻ " സർദാറിന്റെ കുതന്ത്രം കൊള്ളാം.. പഞ്ചാബിനെക്കാൾ വലിയ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യക്ക് കൊടുത്തിട്ട് പാകിസ്ഥാൻ ഈ കല്ലും മലയും ( കശ്മീർ) പകരം എടുക്കണമെന്നോ..? അതങ്ങു മനസ്സിൽ വെച്ചിരുന്നാൽ മതി.." പാക്കിസ്ഥാൻ വിസമ്മതം അറിയിച്ചതോടെ പട്ടേൽ പൂർണമായും ഇടഞ്ഞു. ജൂനാഗഡിൽ ഒരു നയം, കാശ്മീരിൽ മറ്റൊരു നയം എന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെ പട്ടേൽ അന്താരാഷ്ട്ര സമൂഹത്തിൽ തുറന്നുകാട്ടി. കശ്മീർ വേണമെങ്കിൽ വിട്ടുനൽകാം എന്ന പട്ടേലിന്റെ അനുനയത്തോട് നെഹ്‌റുവിന് വിയോജിപ്പുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. 

how nehru and patel integrated Kashmir to India

'ജിന്ന, ലിയാഖത് അലി ഖാൻ തുടങ്ങിയവർ '

എന്തായാലും ഇന്തോ-പാക് ബന്ധങ്ങൾ അതോടെ ആടിയുലഞ്ഞു. തകർന്നു എന്നുതന്നെ പറയാം. കാരണം, 1947  ഒക്ടോബർ 22 -ന് പാകിസ്ഥാൻ  തനിനിറം കാണിച്ചു. പാക്കിസ്ഥാനിൽ നിന്ന് പത്തുനൂറ് ട്രക്കുകൾ നിറയെ വന്നിറങ്ങിയ ഗോത്രവർഗ പോരാളികളുടെ വേഷമണിഞ്ഞ പാക് ഭടന്മാർ കാശ്മീരിനുനേരെ ആക്രമണം അഴിച്ചുവിട്ടു.  കാശ്മീരിൽ വന്നിറങ്ങിയ പാക് സൈനികരോടൊപ്പം രാജാവിന്റെ ഭടന്മാരും ചേർന്നു. അവർ ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങി. ഒക്ടോബർ 26 -ന്  ശ്രീനഗർ കീഴടക്കി അവിടത്തെ പള്ളിയിൽ ഈദ് ആഘോഷിക്കുമെന്നായിരുന്നു പാക് പ്രഖ്യാപനം.  24 -ന് ശരണാഗതനായി ഹരി സിങ്ങ് പട്ടേലിൽ അഭയം പ്രാപിച്ചു.  അപ്പോഴേക്കും ഇന്ത്യയിൽ ചേരാൻ ഹരി സിങ്ങ് പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞിരുന്നു. അതോടെ കാശ്മീരിനെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യക്കുനേരെ ഉള്ള ആക്രമണമായി മാറി. ഇന്ത്യൻ കരസേനയും, വ്യോമസേനയും എല്ലാം ചേർന്ന് പ്രത്യാക്രമണം നടത്തി. ലാഹോറിലേക്കുള്ള പ്രയാണം ഉപേക്ഷിച്ച് പാക് നുഴഞ്ഞുകയറ്റക്കാർക്ക് ഇന്നത്തെ പാക് അധീന കശ്മീരിലേക്ക് ഒതുങ്ങേണ്ടി വന്നു.   

അപ്പോഴേക്കും ജിന്ന നെഹ്രുവിനെയും മൗണ്ട് ബാറ്റനെയും ലാഹോറിലേക്ക് ചർച്ചയ്ക്ക് ക്ഷണിച്ചു. സർദാർ പട്ടേൽ അവരെ പോകാൻ അനുവദിച്ചില്ല..." ആക്രമണം നടത്തിയത് അവരാണ്. ജിന്നയ്‌ക്കോ ലിയാഖത് അലി ഖാനോ വല്ലതും ചർച്ച ചെയ്യണമെങ്കിൽ അവർ ഇങ്ങോട്ട്, ദില്ലിയിലേക്ക്  വരട്ടെ... അതാണ് മര്യാദ."  നെഹ്‍റുവാണെങ്കിൽ അങ്ങോട്ട് പോയിട്ടായാലും പ്രശ്നം സമാധാനമായി പരിഹരിച്ചാൽ മതി എന്ന പക്ഷക്കാരനായിരുന്നു.  

പട്ടേലിനും നെഹ്‍റുവിനും ഇടയിൽ അഭിപ്രായഭിന്നത വന്നതോടെ പ്രശ്നം ഗാന്ധിജിക്കു മുന്നിലെത്തി. അദ്ദേഹം ഇരുവരെയും ബിർളാഹൗസിൽ ചർച്ചയ്ക്കു വിളിച്ചു. കൂടെ വി പി മേനോനെയും. ഇരുവരെയും മുന്നിലിരുത്തി ഗാന്ധിജി മേനോനോട് ചോദിച്ചു, "മേനോൻ.. പറയൂ.. നെഹ്‌റു ഈ അവസരത്തിൽ ലാഹോറിലേക്ക് പോകുന്നത് ഉചിതമാകുമോ..? " മേനോൻ പറഞ്ഞു," ഇല്ല മഹാത്മാ.. ഒന്നാമത് നെഹ്‌റുവിന് ഇപ്പോൾ കടുത്ത ജ്വരമാണ്.. അദ്ദേഹം ലാഹോറിലേക്കെന്നല്ല എങ്ങോട്ടും പോകുന്നത് ഇപ്പോൾ സംഭവ്യമല്ല."

അങ്ങനെ ആ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയൊന്നും നടന്നില്ല. മൗണ്ട് ബാറ്റൺ പാക്കിസ്ഥാനിലെത്തി ജിന്നയുമായി ഈ വിഷയത്തിൽ ചർച്ചനടത്തി. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ എവിടെ നിൽക്കുന്നു അവിടെ വെച്ച് യുദ്ധം അവസാനിപ്പിക്കാം എന്നൊരു ധാരണ ജിന്ന മുന്നോട്ടുവെച്ചു. പിന്നീട് ഐക്യരാഷ്ട്ര സംഘടന പ്രശ്നത്തിൽ ഇടപെടുകയും വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുകയും, ഇന്നത്തെ അവസ്ഥയിൽ കശ്മീരിൻമേൽ ഇന്ത്യക്കും പാകിസ്ഥാനും അവകാശങ്ങൾ നിലവിൽ വരികയും ഒക്കെ ചെയ്‌തത്‌ കശ്മീരിന്റെ ചരിത്രത്തിന്റെ ഭാഗം. 

how nehru and patel integrated Kashmir to India

കശ്മീരിന്റെ പേരിൽ നെഹ്‍റുവിനും പട്ടേലിനും ഇടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു എങ്കിലും, അവർ പട്ടേലിന്റെ മരണം വരെയും വളരെ സൗഹാർദ്ദത്തോടെ, തികഞ്ഞ ഒത്തിണക്കത്തോടെയാണ് മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോയത്. സുപ്രധാനവകുപ്പുകൾ നെഹ്‌റു വിശ്വസിച്ചേൽപ്പിച്ചത് പട്ടേലിനെത്തന്നെയായിരുന്നു. ഇന്ത്യയുടെ കാര്യത്തിൽ നെഹ്‍റുവും, പട്ടേലും, വിപി മേനോന്റെ സാന്നിധ്യത്തിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും തികച്ചും ജനാധിപത്യപരമായി മാത്രം എടുക്കപ്പെട്ടവയാണ്. പലതിലും തുടക്കത്തിൽ അവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഒടുവിൽ തീരുമാനത്തിൽ എത്തും മുമ്പ് വിഷയത്തിൽ  ഇരുവരും പൂർണ്ണമായ അഭിപ്രായൈക്യം പ്രകടിപ്പിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios