സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ക്യാപ്റ്റന്‍ ലക്ഷ്മി

1944 ഡിസംബറില്‍ ജപ്പാന്‍ സേനയ്ക്കൊപ്പം ബര്‍മ്മയിലേക്ക് ലെഫ്റ്റനന്റ് കേണല്‍ സെഹ്ഗാളിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്ത ഐ എന്‍ എ സൈനികര്‍ക്കൊപ്പം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റാണി റെജിമെന്റും ഉണ്ടായിരുന്നു. പക്ഷെ സഖ്യശക്തികളുടെ ആക്രമണത്തില്‍ ജപ്പാന്‍ പിന്നോട്ടടിച്ചപ്പോള്‍ ഐ എന്‍ എയും കീഴടങ്ങി. തടവിലാക്കപ്പെട്ടവരില്‍ കേണല്‍ സെഹ്ഗാളും ക്യാപ്റ്റന്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു. 

കേരളത്തിലെ ജന്മികുടുംബത്തില്‍ ജനനം. മദിരാശിയിലെ അതിസമ്പന്നനായ ബാരിസ്റ്ററുടെ മകളായി ആഡംബരത്തിന്റെ മടിയില്‍ ചെലവിട്ട കൗമാരം. ഉന്നതമായ മെഡിക്കല്‍ വിദ്യാഭ്യാസം. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം. പക്ഷെ അവള്‍ തെരഞ്ഞടുത്തത് കാട്ടിലും മേട്ടിലും ബ്രിട്ടീഷുപട്ടാളവുമായി ആയുധമെടുത്ത് പടവെട്ടിയും തടവനുഭവിച്ചും ജന്മനാടിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുക ആയിരുന്നു. അതായിരുന്നു ലക്ഷ്മി സ്വാമിനാഥന്‍ എന്ന പില്‍ക്കാലത്തെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സാഹസിക ജീവിതം. 

പൊന്നാനിയിലെ പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്. ആ കുടുംബത്തിലെ അംഗവും പിന്നീട് സ്വാതന്ത്ര്യസമരസേനാനിയും രാജ്യസഭാംഗവും ഭരണഘടനാസമിതി അംഗവുമൊക്കെ ആയിരുന്നു എ വി അമ്മുകുട്ടിഅമ്മ എന്ന അമ്മു സ്വാമിനാഥന്‍. മദിരാശിയിലെ പ്രമുഖ അഭിഭാഷകന്‍ എസ്. സ്വാമിനാഥന്‍ ആയിരുന്നു ഭര്‍ത്താവ്. ഇവരുടെ നാലുമക്കളില്‍ രണ്ടാമത്തെ ആളായിരുന്നു ലക്ഷ്മി സ്വാമിനാഥന്‍. മദിരാശിയിലെ വരേണ്യസമൂഹത്തിലെ പ്രമുഖനായിരുന്നു അമ്മുവും സ്വാമിനാഥനും. ക്വീന്‍ മേരീസ് കോളേജിലും മദിരാശി മെഡിക്കല്‍ കോളേജിലും ആയിരുന്നു ലക്ഷ്മിയുടെ വിദ്യാഭ്യാസം. ഇരുപത്താറാം വയസ്സില്‍ സിംഗപ്പൂരിലേക്ക് പോയ ലക്ഷ്മി അവിടെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ ദേശീയ സേനയിലെ പ്രവര്‍ത്തകരെ പരിചയപ്പെട്ടു. 

Scroll to load tweet…

ഐ എന്‍ എ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായ ലക്ഷ്മി 1943 ജൂലായില്‍ സിംഗപ്പൂരിലെത്തിയ നേതാജിയെ കണ്ട് തനിക്കും അംഗമാകണമെന്ന് അറിയിച്ചു. ലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായ ഐ എന്‍ എയുടെ ജാന്‍സി റാണി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. സിംഗപ്പൂരിലും മലയായിലുമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പെണ്മക്കള്‍ അംഗങ്ങളായി. എല്ലാവര്‍ക്കും സൈനിക പരിശീലനം നല്‍കി. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ നേരിട്ട ജപ്പാന്‍ സേനയ്ക്കൊപ്പം പ്രവര്‍ത്തനമാരംഭിച്ചു. ഡോക്ടറായ ലക്ഷ്മിയുടെ നേതൃത്വത്തില്‍ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി. ബ്രിട്ടീഷ് സൈന്യം വിട്ട് ഐ എന്‍ എ നേതൃത്വത്തില്‍ വന്ന ലെഫ്റ്റനന്റ് കേണല്‍ പ്രേം സെഹ്ഗാളും ലക്ഷ്മിയും വിവാഹിതരായി. 1944 ഡിസംബറില്‍ ജപ്പാന്‍ സേനയ്ക്കൊപ്പം ബര്‍മ്മയിലേക്ക് ലെഫ്റ്റനന്റ് കേണല്‍ സെഹ്ഗാളിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്ത ഐ എന്‍ എ സൈനികര്‍ക്കൊപ്പം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റാണി റെജിമെന്റും ഉണ്ടായിരുന്നു. പക്ഷെ സഖ്യശക്തികളുടെ ആക്രമണത്തില്‍ ജപ്പാന്‍ പിന്നോട്ടടിച്ചപ്പോള്‍ െഎ എന്‍ എയും കീഴടങ്ങി. തടവിലാക്കപ്പെട്ടവരില്‍ കേണല്‍ സെഹ്ഗാളും ക്യാപ്റ്റന്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു. 

സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ (എം)യില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി രാജ്യസംഭാംഗവും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായിരുന്നു. അവസാനം വരെ കാണ്‍പൂരില്‍ സൗജന്യമായി വൈദ്യസേവനം ചെയ്ത ലക്ഷ്മി ബംഗ്‌ളാദേശ് യുദ്ധകാലത്തും ഭോപ്പാല്‍ വാതകദുരന്തത്തിലും വൈദ്യ ചികിത്സാക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സൗന്ദര്യമത്സരങ്ങള്‍ക്കെതിരെയും ഒക്കെ അവര്‍ പോരാടി. പദ്മ വിഭൂഷണ്‍ നേടിയ ലക്ഷ്മി 2012-ല്‍ 97-ാം വയസ്സില്‍ അന്തരിച്ചു