അഞ്ച് വർഷത്തെ യൂറോപ്പ് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കരൺ പഞ്ചാബി എന്ന യുവാവ് പങ്കുവച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. നാല് വർഷം കഴിഞ്ഞിട്ടും ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്. 

വിദേശരാജ്യങ്ങളിലെ സൗകര്യങ്ങളും ശാന്തതയും അനുഭവിച്ച ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തുന്നവർ മിക്കവാറും ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വിഷമിക്കാറുണ്ട്. അതിന്റെ അനുഭവങ്ങളും പലരും ഷെയർ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അഞ്ച് വർഷത്തെ യൂറോപ്പ് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കരൺ പഞ്ചാബി എന്ന യുവാവാണ് നാട്ടിൽ തിരിച്ചെത്തി നാല് വർഷം തികയാറാകുമ്പോഴും തനിക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി പൂർണമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുന്നത്. മുംബൈ സ്വദേശിയാണ് ബി ടു ഡി സ്റ്റുഡിയോയുടെ സ്ഥാപകൻ കൂടിയായ കരൺ.

Add Asianetnews as a Preferred SourcegooglePreferred

'ഞാൻ 4 വർഷം ഫ്രാൻസിൽ ചിലവഴിച്ചു, പിന്നീട് ബാഴ്സലോണയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. ഏകദേശം 4 വർഷം മുമ്പാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്. ഈ മടങ്ങിവരവ് എത്രത്തോളം കഠിനമായിരുന്നു എന്ന് തുറന്നുപറയാൻ എനിക്ക് ഇത്രയും കാലം വേണ്ടിവന്നു' എന്നാണ് കരൺ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. താൻ മടങ്ങിയെത്തിയതിൽ ചുറ്റുമുള്ളവരെല്ലാം സന്തോഷിച്ചപ്പോഴും, താൻ വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നാണ് കരൺ പറയുന്നത്. നാട്ടിലെത്തുമ്പോൾ എല്ലാം പഴയപോലെ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിനുപകരം നിരാശയും അസ്വസ്ഥതയുമാണ് നേരിടേണ്ടി വന്നതെന്നാണ് കരണിൺ പറയുന്നത്.

നാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം താമസം തുടങ്ങിയപ്പോൾ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി തോന്നി. 'ഒറ്റയ്ക്ക് ജീവിക്കുന്നത് നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസിലാക്കി തരുന്നു. എന്നാൽ തിരികെ നാട്ടിലേക്ക് വരുന്നത് നിങ്ങൾ എത്രത്തോളം മാറിയെന്ന് മനസിലാക്കി തരുന്നു' എന്ന് കരൺ പറയുന്നു. താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന ചിന്തയല്ല, മറിച്ച് താൻ മറ്റുള്ളവരിൽ നിന്നും 'വ്യത്യസ്തനായി മാറി' എന്ന ചിന്തയാണ് വിദേശജീവിതത്തിലൂടെ ഉണ്ടായത്. കഴിഞ്ഞുപോയ ആ പ്രവാസി കാലഘട്ടം ഇനി ഒരിക്കലും തിരികെ ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഏറ്റവും സങ്കടകരമെന്നും കരൺ പറയുന്നു.

View post on Instagram

യൂറോപ്പിൽ ആയിരുന്നപ്പോൾ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും പുതിയ ആളുകളെ പരിചയപ്പെടാനും കഴിഞ്ഞിരുന്നു. ഇന്ത്യയിൽ അതിനൊന്നുമുള്ള അവസരമില്ല. എല്ലാം മടുപ്പിക്കുന്ന ഒരേ തരത്തിലുള്ള ദിവസങ്ങളാണ് എന്നാണ് കരണിന്റെ പരാതി. എന്തായാലും, കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ ചിന്താ​ഗതിയിൽ മാറ്റം വരുത്താൻ കരണിന് സാധിച്ചു. നഷ്ടപ്പെട്ടതിൽ നിരാശനാവുന്നതിന് പകരം താൻ ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കാൻ പോകുന്നത് എന്താണ് എന്ന് ചോദിച്ച് തുടങ്ങിയതോടെ അല്പം ആശ്വാസം തോന്നുന്നുണ്ട് എന്നാണ് കരൺ പറയുന്നത്.