അവിചാരിതമായാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ യുവതി അക്കാര്യം അറിഞ്ഞത്. താന്‍ രണ്ടാമത് വിവാഹം ചെയ്ത ഭര്‍ത്താവിന് മറ്റ് മൂന്ന് ഭാര്യമാര്‍ കൂടി നിലവിലുണ്ട്.

അവിചാരിതമായാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ യുവതി അക്കാര്യം അറിഞ്ഞത്. താന്‍ രണ്ടാമത് വിവാഹം ചെയ്ത ഭര്‍ത്താവിന് മറ്റ് മൂന്ന് ഭാര്യമാര്‍ കൂടി നിലവിലുണ്ട്. ആദ്യ വിവാഹത്തിലുള്ള മൂന്ന് കുട്ടികളുമായി അജ്മീര്‍ സ്വദേശിയായ 32-കാരന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയ്ക്ക് ഈ ത്ിരിച്ചറിവ് ഞെട്ടിക്കുന്നതായിരുന്നു. ആദ്യ വിവാഹമാണ് എന്നു പറഞ്ഞായിരുന്നു അയാള്‍ ഇവരെ വിവാഹം ചെയ്തിരുന്നത്. ഇതിനെ ചൊല്ലി ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവതി കുട്ടികള്‍ക്കൊപ്പം ഇന്‍ഡോറിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി. കാര്യങ്ങള്‍ അവിടെ തീര്‍ന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഒരു എസ് എം എസ് വന്നു. തലാഖ് എന്ന് മൂന്നുവട്ടം എഴുതിയ ആ മെസേജ് അവരെ ട്രിപ്പിള്‍ തലാഖ് ചൊല്ലി എന്നതിനുള്ള തെളിവായിരുന്നു. മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ട്രിപ്പിള്‍ തലാഖ് നിയമവിരുദ്ധമാക്കിയതിനാല്‍ അവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടു. ഇപ്പോള്‍, അവരുടെ ഭര്‍ത്താവിന് എതിരെ കേസ് എടുത്തിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. 

ഇന്‍ഡോറിലാണ് സംഭവം. അജ്മീര്‍ സ്വദേശിയായ ഇംറാന്‍ എന്ന 32-കാരന് എതിരെയാണ് ഇന്‍ഡോര്‍ പൊലീസ് കേസ് എടുത്തത്. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് പൊലീസ് കേസ് എടുത്തത്. എന്നാല്‍, ഇയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്‍ഡോര്‍ സ്വദേശിയായ താന്‍ അജ്മീര്‍ സ്വദേശിയായ ഇംറാനെ ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെട്ടത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. തനിക്ക് നിലവില്‍ ഭാര്യമാരില്ല എന്ന് വാക്കു നല്‍കിയാണ് യുവാവ് ഇവരെ വിവാഹം ചെയ്തത്. തന്റെ ആദ്യ വിവാഹമാണ് ഇതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ആദ്യ വിവാഹത്തിലുള്ള മൂന്ന് കുട്ടികളെ നോക്കിക്കോളും എന്നും ഇയാള്‍ ഉറപ്പു നല്‍കിയതായി യുവതി പരാതിയില്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ ശേഷം ഇവര്‍ ഇയാളുടെ വീട്ടിലായിരുന്നു താമസം. അതിനിടയിലാണ് തന്റെ ഭര്‍ത്താവിന് മൂന്ന് ഭാര്യമാര്‍ കൂടെയുണ്ടെന്ന വിവരം ഇവര്‍ അറിഞ്ഞത്. തുടര്‍ന്ന്, ഇതിന്റെ പേരില്‍ ഭര്‍ത്താവുമായി യുവതി വഴക്കിട്ടു അതിനുശേഷം സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് ഭര്‍ത്താവിന്റെ എസ് എം എസ് ഇവര്‍ക്ക് ലഭിച്ചത്. മുത്തലാഖ് ചെയ്യുന്നതായാണ് ഭര്‍ത്താവ് എം എം എസിലൂടെ അറിയിച്ചത്. തുടര്‍ന്നാണ്, യുവതി പരാതി നല്‍കിയതും. ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തതും.

2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.