സിന്ധുനദീതട സംസ്കാരം ഇല്ലാതാക്കിയത് ഉല്‍ക്കാ പതനമോ ?
സിന്ധുനദീതട സംസ്കാരം ഈ പ്രദേശത്ത് ശക്തിപ്രാപിക്കുന്ന കാലത്താണ് ഉല്‍ക്കാശില ഈ ഭൂ പ്രദേശത്ത് പതിച്ചത്. ഒപ്പം ആ വീഴ്ചയില്‍ ഉയര്‍ന്ന പൊടിപടലം അടിയാന്‍ ഒരു മാസം വേണ്ടിവന്നു.
![Indus Valley Civilization get wiped out by a meteorite bkg Indus Valley Civilization get wiped out by a meteorite bkg](https://static-ai.asianetnews.com/images/01hhw32mr3rew5g7tzbgd8qx2j/gettyimages-683516642-594x594_363x203xt.jpg)
നൂറ്റാണ്ടായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൂരിപ്പിക്കാത്ത സമസ്യയായിരുന്നു സിന്ധു തദീതട സംസ്കാരത്തിന്‍റെ തകര്‍ച്ച. വളരെ സജീവമായിരുന്ന ഒരു വലിയ സംസ്കാരം നിന്ന നില്‍പ്പില്‍ തുടച്ച് നീക്കപ്പെട്ടതെങ്ങനെ എന്നതിന് നിരവധി കാരണങ്ങള്‍ ഇതിനകം പുറത്ത് വന്നിരുന്നു. അത് സിന്ധു നദിയിലെ വെള്ളപ്പൊക്കം മുതല്‍ ആര്യന്മാരുടെ അധിനിവേശം വരെ നീളുന്നു. എന്നാല്‍ ഭൂമിക്ക് പുറത്ത് നിന്നുള്ള ഒരു ശക്തിക്ക് സിന്ധു നദീതട സംസ്കാരത്തിന്‍റെ പതനത്തില്‍ കാര്യമായ പങ്കുണ്ടോയെന്ന സംശയമുയര്‍ത്തിയിരിക്കുകയാണ് കേരള സര്‍വ്വകലാശാലയില്‍ നിന്നുള്ള ജിയോളജി ഗവേഷകര്‍.
'അത്ഭുത തടാക'ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?
ഗുജറാത്തിലെ കച്ചിലുള്ള ലൂണ എന്ന കുഗ്രാമത്തിലെ ഒരു തടാകത്തില്‍ കഴിഞ്ഞ നാല് വര്‍ഷം നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് കാരണമായത്. ഈ തടാകത്തില്‍ നിന്നും ലഭിച്ച ഉല്‍ക്കാശില കാര്‍ബണ്‍ ഡേറ്റിംഗ് ചെയ്തപ്പോള്‍ 6,900 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്. അതായത് സിന്ധുനദീതട സംസ്കാരം ഈ പ്രദേശത്ത് ശക്തിപ്രാപിക്കുന്ന കാലത്താണ് ഉല്‍ക്കാശില ഈ ഭൂ പ്രദേശത്ത് പതിച്ചതെന്ന്. ഈ ഉല്‍ക്കാശിലാ വര്‍ഷം സിന്ധുനദീതട സംസ്കാരത്തിന് ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നത് ഇനിയും പഠനം നടക്കേണ്ട മേഖലയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിന്ധുനദീതട സംസ്കാരത്തിന്‍റെ ഭാഗമായിരുന്ന ധോലവീരയില്‍ നിന്ന് വെറും 200 കിലോമീറ്റര്‍ ദൂരെയാണ് ലൂണ ഗ്രാമം.
ഉല്‍ക്കാശില പതിച്ച് ഉണ്ടായ ഗര്‍ത്തത്തിന് ഏകദേശം 2 കിലോമീറ്റര്‍ വീതിയുണ്ട്.ഏതാണ്ട് 100 മുതൽ 200 മീറ്റർ വരെ വ്യാസമുള്ള ഉൽക്കയാണ് പതിച്ചതെന്ന് കരുതുന്നു. രണ്ട് മീറ്റര്‍ താഴ്ചയാണ് ഈ ഗര്‍ത്തത്തിനുള്ളത്. ഉല്‍ക്കാപതനം ഏതാണ്ട് 5 കിലോമീറ്റര്‍ പ്രദേശത്തെ നേരിട്ട് ബാധിച്ചെന്ന് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ തെളിവ് തരുന്നു. ഉല്‍ക്കാപതനത്തില്‍ നിന്നും ഉയര്‍ന്ന പൊടിപടലം ഏതാണ്ട് ഒരു മാസക്കാലമെടുത്താണ് അടിഞ്ഞതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ കേരള സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. കെ എസ് സജിന്‍ കുമാര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്ലാനറ്ററി ആൻഡ് സ്‌പേസ് സയൻസ്, ലൂണയില്‍ ഏകദേശം 200 മീറ്റർ വ്യാസമുള്ള ഇരുമ്പ് ഉൽക്കാശിലയുടെ ആഘാതത്താൽ രൂപപ്പെട്ട 1.88 കി.മീ വ്യാസമുള്ള ഒരു ഗർത്തമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കണ്ടെത്തിയ നാലാമത്തെ ഉല്‍ക്കാ ഗർത്തമായി ലൂണ മാറി. ഇന്ത്യയില്‍ മധ്യപ്രദേശിലെ ധാല, രാജസ്ഥാനിലെ രാംഗഢ്, മഹാരാഷ്ട്രയിലെ ലോനാർ എന്നിവിടങ്ങളിലാണ് മറ്റ് ഉല്‍ക്കാ പതനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങള്‍.