75 -ാം വയസ്സില്‍ തനിച്ച് നാഥുലാ പാസ് ട്രെക്കിങ്ങ്, 82-ാം വയസ്സിലും വാക്കത്തോണ്‍, ഈ മുത്തശ്ശി കിടുവാണ്
പണ്ഡിറ്റ് നെഹ്റുവിനെ അഞ്ച് വ്യത്യസ്ത പരിപാടികളില്‍ വെച്ചാണ് താന്‍ കണ്ടതെന്ന് റീന പറയുന്നു. അതിലൊരു തവണ താന്‍ കുറച്ചുമാത്രം സംസാരിച്ചതും അച്ഛന്‍ അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചതും എല്ലാം ഇന്നലെ എന്നതുപോലെ തന്നെ മുത്തശ്ശിക്ക് ഓര്‍മ്മയുണ്ട്. പിന്നീട് ലത മങ്കേഷ്കറിന്‍റെ പാട്ട് കേട്ട് കരഞ്ഞ നെഹ്റുവിനെയാണ് റീനയ്ക്ക് ഓര്‍മ്മ.
ജീവിതത്തിലെ പല കഥകളുമുണ്ടാകും, നമുക്ക് അഭിമാനത്തോടെ പിന്നീട് എന്നെങ്കിലും പറയാന്‍.. പക്ഷെ, 87 വയസ്സുള്ള പൂനെക്കാരി റീന വര്‍മ്മ എന്ന മുത്തശ്ശി ആളൊരു സംഭവമാണ്. ആരെയും അടിച്ചുപൊളിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കഥയാണ് മുത്തശ്ശിയുടേത്. പറയാനുള്ള കഥകളില്‍ ഇന്ത്യയിലെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത അനുഭവമുണ്ട്, പണ്ഡിറ്റ് നെഹ്റു, എലിസബത്ത് രാജ്ഞി, നേപ്പാള്‍ രാജാവ് ഇവരെയൊക്കെ കാണാന്‍ കഴിഞ്ഞതിനെ കുറിച്ചുണ്ട്.
1932 -ല്‍ റാവല്‍പിണ്ടിയിലാണ് (ഇന്ന് പാകിസ്ഥാനില്‍) റീനാ വര്‍മ ജനിച്ചത്. ഇന്നുള്ളതുപോലെ ആയിരുന്നില്ല അന്ന് റാവല്‍പിണ്ടിയിലെ ജീവിതം. തന്‍റെ ഓര്‍മ്മയിലൊന്നും വര്‍ഗീയ സംഘര്‍ഷങ്ങളോ മറ്റോ ഉണ്ടായിട്ടില്ലെന്നും അവിടെ എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത് എന്നും റീന മുത്തശ്ശി ഓര്‍ത്തെടുക്കുന്നു.
അന്നുതന്നെ, തന്‍റെ വീട്ടുകാരെല്ലാം നല്ല പുരോഗമന ചിന്താഗതിയുള്ളവരായിരുന്നു. മുപ്പതുകളില്‍ തന്നെ തന്‍റെ സഹോദരി വീട്ടില്‍ നിന്നും വളരെ മാറിനിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ശക്തമായി ചിന്തിച്ചിരുന്ന ആളായിരുന്നു തന്‍റെ അച്ഛന്‍ എന്നും റീന പറയുന്നു. റാവല്‍പിണ്ടിയിലെ ഒരു ഹില്‍സ്റ്റേഷനിലായിരുന്നു താമസിച്ചിരുന്നത് എന്നുകൊണ്ടു തന്നെ ഒരുപാട് ബ്രിട്ടീഷ് കുടുംബങ്ങളുടെ ഇടയിലായിരുന്നു അവള്‍ വളര്‍ന്നത്. വളരെ ഓപ്പണായ അന്തരീക്ഷത്തിലാണ് വളര്‍ന്നതും. അന്നൊന്നും തന്‍റെ ജീവിതം ഇങ്ങനെയൊക്കെ കടന്നുപോകുമെന്ന് കരുതിയിരുന്നില്ലെന്നും റീന വര്‍മ പറയുന്നുണ്ട്.
ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ്
ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ റീന ദില്ലിയിലെ കോളേജില്‍ പഠിക്കുകയായിരുന്നു. ആ സമയത്താണ് പഞ്ചാബി തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുമാര്‍ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ആളുകളെ അന്വേഷിച്ചത്. അങ്ങനെ അതില്‍ പങ്കെടുത്തു. പാട്ടും നൃത്തവും ഇഷ്ടപ്പെട്ടിരുന്ന റീനയ്ക്ക് അത് സുവര്‍ണാവസരമായിരുന്നു.
നേപ്പാള്‍ രാജാവിനെ കണ്ടുമുട്ടിയ കഥ
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ റീനയുടെ വിവാഹം കഴിയുകയും അവര്‍ ബംഗളൂരുവിലേക്ക് മാറുകയും ചെയ്തു. കാവേരി എംപോറിയത്തില്‍ ജോലി ചെയ്തും തുടങ്ങി. അങ്ങനെയാണ് നേപ്പാള്‍ രാജാവ് എംപോറിയത്തിലെത്തുന്നത്. അന്ന് വേറാരെയും അങ്ങോട്ട് കയറ്റിയില്ല. അന്ന്, രാജാവ് വന്ന് തന്‍റെ കൗണ്ടറിലിരിക്കുന്ന വസ്തുക്കളെ കുറിച്ച് തിരക്കിയതൊക്കെ റീന ഓര്‍മ്മിക്കുന്നു.
നെഹ്റുവിനെ കണ്ട കഥ
പണ്ഡിറ്റ് നെഹ്റുവിനെ അഞ്ച് വ്യത്യസ്ത പരിപാടികളില്‍ വെച്ചാണ് താന്‍ കണ്ടതെന്ന് റീന പറയുന്നു. അതിലൊരു തവണ താന്‍ കുറച്ചുമാത്രം സംസാരിച്ചതും അച്ഛന്‍ അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചതും എല്ലാം ഇന്നലെ എന്നതുപോലെ തന്നെ മുത്തശ്ശിക്ക് ഓര്‍മ്മയുണ്ട്. പിന്നീട് ലത മങ്കേഷ്കറിന്‍റെ പാട്ട് കേട്ട് കരഞ്ഞ നെഹ്റുവിനെയാണ് റീനയ്ക്ക് ഓര്‍മ്മ.
വേദനകളുടെ ദിവസങ്ങള്‍
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് വിരമിച്ച ഉടനെ ഭര്‍ത്താവിന് സ്ട്രോക്ക് വന്നു. ഭര്‍ത്താവിന്‍റെ ജോലി പെന്‍ഷനുള്ളതായിരുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് തളര്‍ന്നതോടെ സാമ്പത്തിക പരാധീനതകളായി. അതുകൊണ്ടും തീര്‍ന്നില്ല. മകന്‍ മയക്കുമരുന്നിന് അടിമയായി. അവന്‍റെ മരണം അവര്‍ക്ക് ഒരു ഷോക്കായിരുന്നു. പക്ഷെ, അതില്‍ നിന്നും അവര്‍ പുറത്ത് കടക്കുക തന്നെ ചെയ്തു. എന്താണ് മുന്നോട്ട് നയിച്ചതെന്ന് ചോദിച്ചാല്‍ റീന മുത്തശ്ശി പറയും, മനക്കരുത്ത് അല്ലാതെന്ത്.. മാത്രവുമല്ല, ഒരാളോടും ഒന്നും ആവശ്യപ്പെടുന്നത് തനിക്കിഷ്ടമല്ലെന്നും പറയുന്നു ആള്‍.
75 -ാം വയസ്സില്‍ ട്രെക്കിങ്ങ്
തനിക്ക് തോറ്റു കൊടുക്കാനിഷ്ടമല്ല. പോരാടിക്കൊണ്ടോ ഇരിക്കണം എന്നാണ് റീന പറയുന്നത്. അതുകൊണ്ട് തന്നെയാണ് എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ അവര്‍ നാതുലാപാസ്സിലേക്ക് ട്രെക്കിങ്ങ് നടത്തിയത്. ഞാനന്ന് സിലിഗുരിയിലാണ് എന്‍റെ കൂടെ യാത്രക്ക് വരാന്‍ ആര്‍ക്കും സമയമില്ല. അതുകൊണ്ട് ആ സാഹസിക യാത്ര ഞാനൊറ്റയ്ക്ക് പോയി എന്നാണ് റീന പറയുന്നത്. ട്രെക്കിങ്ങ് ഒരു ബുദ്ധിമുട്ടേ ആയിരുന്നില്ലെന്നാണ് റീന പറയുന്നത്. ആളുകളൊക്കെ അഭിനന്ദിച്ചു തുടങ്ങിയപ്പോഴാണ് താന്‍ കീഴടക്കിയത് ചെറിയ ഉയരമല്ലെന്ന് പോലും ആള് മനസ്സിലാക്കുന്നത്.
ഉയരത്തോടും സാഹസികതയോടും ഉള്ള പ്രണയം മാത്രമാണ് ഇങ്ങനെയൊരു യാത്രക്ക് റീനയെ പ്രേരിപ്പിച്ചത്. ഇന്ന് 87 -ാമത്തെ വയസ്സിലും സജീവമായി വാക്കത്തോണില്‍ പങ്കെടുക്കുന്നു റീന.
ഇതൊക്കെയാണ് റീനാ വര്‍മ്മയുടെ ഹാപ്പി ലൈഫ് മന്ത്ര
1. ആത്മവിശ്വാസമുള്ളവരാവുക
2. എന്തെങ്കിലും ഒരു ഹോബി കൂടെ കരുതുക. അത് പിന്തുടരുന്നത് സന്തോഷം തരും.
3. ആരോഗ്യം ശ്രദ്ധിക്കുക.
(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)