ജപ്പാനിലെ മൃഗശാലയിലെ അവസാനത്തെ ഭീമൻ പാണ്ടകളായ ഷാവോ ഷാവോ, ലെയ് ലെയ് എന്നിവയെ ചൈനയിലേക്ക് തിരികെ അയച്ചു. അവസാനമായി പാണ്ടകളെ കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കണ്ണ് നിറഞ്ഞാണ് അവര്‍ പാണ്ടകളെ യാത്രയാക്കിയത്. 

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വൈകാരികമായ ഒരു ബന്ധത്തിന് വിരാമമിട്ടുകൊണ്ട് ജപ്പാനിലെ ടോക്കിയോ യുയെനോ മൃഗശാലയിലുണ്ടായിരുന്ന അവസാനത്തെ ഭീമൻ പാണ്ടകളും ചൈനയിലേക്ക് മടങ്ങി. ഷാവോ ഷാവോ (Xiao Xiao), ലെയ് ലെയ് (Lei Lei) എന്നീ ഭീമൻ പാണ്ടകൾ ആണ് ചൈനയിലേക്ക് മടങ്ങിയത്. 2026 ജനുവരി 27 ചൊവ്വാഴ്ചയാണ് ഇവരെയും വഹിച്ചുകൊണ്ടുള്ള വിമാനം നരിത വിമാനത്താവളത്തിൽ നിന്നും ചൈനയിലെ സിചുവാൻ പ്രവിശ്യയിലേക്ക് പുറപ്പെട്ടത്.

പാണ്ടകളെ അവസാനമായി കാണാൻ ഞായറാഴ്ച മൃഗശാലയിൽ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സന്ദർശകരെ തിരഞ്ഞെടുക്കാൻ നടത്തിയ നറുക്കെടുപ്പിൽ 4,400 സീറ്റുകൾക്കായി ഏകദേശം 1,08,000 ആളുകളാണ് അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും പാണ്ടകളെ കാണാൻ വെറും ഒരു മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ വിടവാങ്ങൽ അറിയിക്കാൻ എത്തിയ പലരും വിതുമ്പുന്ന കാഴ്ചകൾ മൃഗശാലയിൽ കാണാമായിരുന്നു.

1972 -ൽ ചൈനയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലായതിന്റെ അടയാളമായാണ് ആദ്യമായി പാണ്ടകൾ ജപ്പാനിലെത്തുന്നത്. ചൈന തങ്ങളുടെ സൗഹൃദ സൂചനയായി മറ്റ് രാജ്യങ്ങൾക്ക് പാണ്ടകളെ വായ്പയായി നൽകുന്ന പാണ്ട നയതന്ത്രത്തിന്റെ ഭാ​​ഗമാണിത്. ജപ്പാനിൽ ജനിച്ചവരാണെങ്കിലും കരാർ പ്രകാരം ഇവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്കാണ്. അതിനാൽ നിശ്ചിത പ്രായമെത്തുമ്പോൾ ഇവയെ തിരികെ നൽകേണ്ടതുണ്ട്.

Scroll to load tweet…

പാണ്ടകളുടെ മടക്കം മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും, ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ഇതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. തായ്‌വാൻ വിഷയത്തിൽ ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി നടത്തിയ പ്രസ്താവനകളിൽ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 1972 -ന് ശേഷം ആദ്യമായാണ് ജപ്പാനിൽ പാണ്ടകൾ ഇല്ലാത്ത ഒരു സാഹചര്യമുണ്ടാകുന്നത്. മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ഇവ മടങ്ങുന്നത് ടോക്കിയോയിലെ ടൂറിസം മേഖലയ്ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ പാണ്ടകളെ നൽകുന്ന കാര്യത്തിൽ ചൈന ഇതുവരെ ശുഭസൂചനകളൊന്നും നൽകിയിട്ടില്ല.