ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്ന് എട്ട് സമോസകൾക്ക് 180 രൂപയ്ക്ക് പകരം 104 രൂപ മാത്രം നൽകേണ്ടി വന്ന ഉപഭോക്താവിൻ്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ വമ്പൻ വിലക്കിഴിവിനെ തുടർന്ന് സ്വിഗ്ഗി പാപ്പരാകുമോ എന്ന യുവതിയുടെ തമാശ കലർന്ന പോസ്റ്റിന് രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളിലെ ഓഫറുകളും വിലക്കിഴിവുകളും പലപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്. എന്നാൽ, അടുത്തിടെ ഒരു സ്വിഗ്ഗി ഉപഭോക്താവിന് ലഭിച്ച വമ്പൻ വിലക്കിഴിവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് അടങ്ങിയ എട്ട് വലിയ സമോസകൾക്ക് വെറും 104 രൂപ മാത്രമാണ് നൽകിയതെന്ന് കുറിച്ച് കൊണ്ട് യുവതി ബിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

വില 180, പക്ഷേ, കൊടുത്തത് 104 രൂപ!

മഴയായതിനാൽ വീട്ടിലേക്ക് ഓൺലൈനായി എട്ട് സമോസ ഓർഡർ ചെയ്തതായി നളിനി ഉനഗർ എന്ന ഉപഭോക്താവ് എക്‌സിൽ എഴുതി. ഓർഡറിന്‍റെ ആകെ വില 180 രൂപ ആയിരുന്നെങ്കിലും വിവിധ ഓഫറുകളും വിലക്കിഴിവുകളും ഉപയോഗിച്ചതിനാൽ ബില്ലിൽ 104 രൂപ ആയി ചുരുങ്ങി. ഇതിന്‍റെ സ്‌ക്രീൻഷോട്ടും ലഭിച്ച സമോസകളുടെ ചിത്രവും പങ്കുവെച്ചുകൊണ്ട്, "ഇത്തരത്തിൽ ഓഫറുകൾ തുടർന്നാൽ സ്വിഗ്ഗി ഉടൻ പാപ്പരാകുമല്ലോ" എന്ന കുറിപ്പോടെയാണ് വിവരം പങ്കുവയ്ക്കപ്പെട്ടത്. ഈ പോസ്റ്റ് വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി.

Scroll to load tweet…

പരിഹാസവും തമാശയുമായി നെറ്റിസെൺസ്

പോസ്റ്റിന് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. "ഇത്രയും വലിയ ഡിസ്കൗണ്ട് കിട്ടിയത് അത് അഞ്ച് ദിവസം പഴക്കമുള്ള സമോസകൾ ആയത് കൊണ്ടാകാം" എന്ന തരത്തിലുള്ള തമാശകളും, "സ്വിഗ്ഗിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഇത്ര ആശങ്കയാണെങ്കിൽ ആ 100 രൂപ തിരികെ കൊടുക്കൂ" എന്ന പരിഹാസ കമന്‍റുകളും ഏറെയുണ്ടായിരുന്നു. അതേസമയം, ചിലർ ഈ ഓഫറിന് പിന്നിലെ യാഥാർഥ്യവും വിശദീകരിച്ചു. ഭക്ഷ്യവിതരണ ആപ്പുകളിൽ കാണുന്ന വിലക്കിഴിവ് മുഴുവൻ കമ്പനിയാണ് വഹിക്കുന്നതെന്ന് കരുതേണ്ടതില്ലെന്നും, പലപ്പോഴും റെസ്റ്റോറന്‍റുകളാണ് പ്രമോഷന്‍റെ ഭാഗമായി ഇത്തരം ഓഫറുകൾ നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ ആപ്പുകളിലെ മെനു വില സാധാരണ റെസ്റ്റോറന്‍റുകളിലെ നേരിട്ടുള്ള വിലയെക്കാൾ കൂടുതലായിരിക്കാമെന്നും അതിനാൽ കമ്പനിക്ക് നിർബന്ധമായും നഷ്ടമുണ്ടാകണമെന്നില്ലെന്നും ചിലർ എഴുതി. ഡെലിവറി നിർവഹിച്ച ജീവനക്കാരന് ടിപ്പ് നൽകുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ചിലർ ഓർമ്മിപ്പിച്ചു.