കെ ഡ്രാമ കണ്ടതിന് ആൺകുട്ടികൾക്ക് ശിക്ഷ, കഠിനജോലികൾ ചെയ്യേണ്ടത് 12 വർഷം? വീഡിയോ പുറത്ത്
ഈ വീഡിയോ ബിബിസിക്ക് നൽകിയത് ഗവേഷണ സ്ഥാപനമായ സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (സാൻഡ്) ആണ്.
കെ ഡ്രാമ കണ്ടതിന് ഉത്തര കൊറിയ രണ്ട് കൗമാരക്കാരെ 12 വർഷത്തെ കഠിനജോലികൾക്ക് ശിക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തര കൊറിയയിൽ കെ ഡ്രാമ കാണുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. ബിബിസിയാണ് കൗമാരക്കാരെ ശിക്ഷിക്കുന്ന വീഡിയോയും വാർത്തയും പുറത്തുവിട്ടത്.
ദക്ഷിണ കൊറിയയിലെ ടിവി പരിപാടികളടക്കം എല്ലാ എന്റർടെയ്‍ൻമെന്റുകളും ദക്ഷിണ കൊറിയയിൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ലോകത്തെല്ലായിടത്തും എന്നതുപോലെ തന്നെ ഉത്തര കൊറിയയിലും കെ ഡ്രാമയ്ക്ക് വലിയ പ്രേക്ഷകരുണ്ട്. വലിയ റിസ്കെടുത്താണ് പലപ്പോഴും വിദ്യാർത്ഥികളും യുവാക്കളും ഇത് കാണുന്നത്.
2022 -ലേതാണ് കുട്ടികളെ ശിക്ഷിക്കുന്ന വീഡിയോ. വീഡിയോയിൽ കയ്യാമം വച്ചിരിക്കുന്ന 16 വയസ്സ് വരുന്ന രണ്ട് ആൺകുട്ടികളെ നൂറുകണക്കിന് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിക്കുന്ന സ്റ്റേഡിയത്തിൽ നിർത്തിയിരിക്കുന്നത് കാണാം. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ആൺകുട്ടികളെ ശാസിക്കുന്നതും വീഡിയോയിൽ കാണാം. സാധാരണയായി ഇത്തരം ശിക്ഷകളുടെ ചിത്രങ്ങളോ വീഡിയോകളോ പുറത്ത് പോകാറില്ല. കാരണം ശിക്ഷ നടപ്പിലാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് രാജ്യം കർശനമായി നിരോധിച്ചിരിക്കുകയാണ് എന്നും ബിബിസി എഴുതുന്നു.
ഈ വീഡിയോ ബിബിസിക്ക് നൽകിയത് ഗവേഷണ സ്ഥാപനമായ സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (സാൻഡ്) ആണ്. ഉത്തര കൊറിയയിൽ നിന്നുതന്നെയുള്ള ഡിഫെക്ടേഴ്സുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണിത്. രാജ്യത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഒരാൾ വിശദീകരിക്കുന്നതും വീഡിയോയിൽ കേൾക്കാം എന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതിൽ പറയുന്നത്, ചെറിയ പ്രായത്തിൽ തന്നെ ആൺകുട്ടികൾ അവരുടെ ഭാവി നശിപ്പിച്ചു എന്നാണ്. ഒപ്പം കെ ഡ്രാമ പോലെയുള്ളവയുടെ സ്വാധീനം രാജ്യത്തിന്റെ സംസ്കാരത്തെ ബാധിക്കുമെന്നും പറയുന്നുണ്ട്.
നേരത്തെയും ഇത്തരം നിയമം ലംഘിച്ച വിദ്യാർത്ഥികളെ യൂത്ത് ലേബർ ക്യാംപുകളിലേക്ക് അയക്കാറുണ്ട് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം