മക്കൾക്കൊപ്പമാണ് കപിൽദേവ് റാവത്ത് ഹിമാചൽ പ്രദേശ് സന്ദർശിച്ചത്. ഈ യാത്രയ്ക്കിടയിലാണ് മക്കൾ അദ്ദേഹത്തെ പാരഗ്ലൈഡിംഗ് നടത്താൻ പ്രോത്സാഹിപ്പിച്ചത്. തന്റെ പ്രായം ഈ സാഹസികതയ്ക്ക് തടസ്സമാകുമോ എന്ന ആശങ്കയാൽ ആദ്യം അദ്ദേഹം മടിച്ചു നിന്നിരുന്നു.
പ്രായത്തെ വെല്ലുവിളിച്ച് ഹിമാചൽ പ്രദേശിൽ പാരഗ്ലൈഡിംഗ് നടത്തി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള 72 -കാരനായ കപിൽദേവ് റാവത്ത്. ഏകദേശം 24,000 അടി ഉയരത്തിൽ ആകാശത്തിലൂടെ പറന്നാണ് ഈ 74 -കാരൻ തന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്. ഗിധൗർ ബ്ലോക്കിലെ പത്സന്ദ പഞ്ചായത്ത് സ്വദേശിയാണ് അദ്ദേഹം. മക്കളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ സാഹസിക യാത്രയ്ക്ക് അദ്ദേഹത്തിന് കരുത്തായത്. ബിഹാറിൽ ഈ പ്രായത്തിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂർവ്വ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മക്കൾക്കൊപ്പമാണ് കപിൽദേവ് റാവത്ത് ഹിമാചൽ പ്രദേശ് സന്ദർശിച്ചത്. ഈ യാത്രയ്ക്കിടയിലാണ് മക്കൾ അദ്ദേഹത്തെ പാരഗ്ലൈഡിംഗ് നടത്താൻ പ്രോത്സാഹിപ്പിച്ചത്. തന്റെ പ്രായം ഈ സാഹസികതയ്ക്ക് തടസ്സമാകുമോ എന്ന ആശങ്കയാൽ ആദ്യം അദ്ദേഹം മടിച്ചു നിന്നിരുന്നു. എന്നാൽ മക്കളുടെ ഉറച്ച പിന്തുണയും ആത്മവിശ്വാസവും അദ്ദേഹത്തിന് ധൈര്യം നൽകി. തുടർന്ന് ഹിമാചലിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് മുകളിലൂടെ അദ്ദേഹം ആകാശത്തേക്ക് പറന്നു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായാണ് കപിൽദേവ് ഈ അനുഭവത്തെ ഓർത്തെടുക്കുന്നത്.
ആകാശയാത്ര തന്നെ വളരെയധികം ആവേശഭരിതനാക്കിയെന്നും സന്തോഷവും സങ്കടവും നിറഞ്ഞ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പ്രായം ഒരു സ്വപ്നം സാക്ഷാത്കാരിക്കാൻ ഒരിക്കലും തടസ്സമാകില്ലെന്ന ഓർമ്മപ്പെടുത്തലാണ് തനിക്ക് ഈ അനുഭവം നൽകിയതെന്ന് അദ്ദേഹം പറയുന്നു. മക്കളുടെ പിന്തുണയാണ് ഈ സാഹസികത യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വികാരാധീനനാവുകയായിരുന്നു.
പ്രായം നോക്കാതെ മാതാപിതാക്കളെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്ന സ്നേഹനിധികളായ മക്കളെ എല്ലാ മാതാപിതാക്കൾക്കും ലഭിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
