Asianet News MalayalamAsianet News Malayalam

Sex For Water : വെള്ളത്തിന് വില സെക്‌സ്, ഇവിടെ ജലവിതരണ കമ്പനികള്‍ നടത്തുന്നത് ലൈംഗിക ചൂഷണം!

വെള്ളം കിട്ടാക്കനിയായ നാട്ടില്‍, അല്‍പ്പം വെള്ളം കിട്ടാന്‍ സ്വന്തം ശരീരം വിലയായി നല്‍കേണ്ട അവസ്ഥയിലാണ് അവര്‍. സ്വകാര്യ കുടിവെള്ള കമ്പനികളും അവരുടെ കങ്കാണികളും ഭരിക്കുന്ന പ്രദേശങ്ങളില്‍ വെള്ളത്തിന് പകരം സെക്‌സ് എന്നതാണ് അലിഖിത നിയമം.

Kenya water shortage crisis forces women and girls to give sex for water
Author
Nairobi, First Published Apr 26, 2022, 7:29 PM IST

കാലങ്ങളായി കടുത്ത ജലക്ഷാമത്തിലാണ് കെനിയ. ഇവിടത്തെ ഗ്രാമനഗരങ്ങളില്‍ വെള്ളത്തിന് റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴ ഇല്ലാതെ, ജലാശയങ്ങള്‍ വറ്റിവരണ്ട ഇവിടെ വെള്ളം കിട്ടാന്‍ കിലോ മീറ്ററുകള്‍ നടന്നു ചെല്ലേണ്ട അവസ്ഥയിലാണ് മനുഷ്യര്‍. ഈ അവസ്ഥ, കെനിയയില്‍ സാമൂഹ്യമായ അനേകം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കുടുംബ കലഹത്തിനും വിവാഹബന്ധങ്ങള്‍ വേര്‍പിരിയാനും തൊഴില്‍ നഷ്ടപ്പെടാനുമെല്ലാം ഇതിടയാക്കുന്നുണ്ട്. ജലവിതരണ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടതിനാല്‍ സ്‌കൂളിലും തൊഴിലിടത്തിലുമൊന്നും സമയത്തിനു പോവാനാവാത്ത സാഹചര്യവും ഇവിടെയുണ്ട്. 

ഇതില്‍, ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ്. വെള്ളം കിട്ടാക്കനിയായ നാട്ടില്‍, അല്‍പ്പം വെള്ളം കിട്ടാന്‍ സ്വന്തം ശരീരം വിലയായി നല്‍കേണ്ട അവസ്ഥയിലാണ് അവര്‍. സ്വകാര്യ കുടിവെള്ള കമ്പനികളും അവരുടെ കങ്കാണികളും ഭരിക്കുന്ന പ്രദേശങ്ങളില്‍ വെള്ളത്തിന് പകരം സെക്‌സ് എന്നതാണ് അലിഖിത നിയമം. ഇത് വെറുതെ പറയുന്നതല്ല, വെള്ളത്തിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന അനേകം സ്ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തി ദ് കെനിയ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് (The Kenya Water and Sanitation Civil Society Network) തയ്യാറാക്കിയ ലഘുപുസ്തകം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ കെനിയന്‍ ഭരണകൂടവും ജലചൂഷണം നടത്തുന്ന കമ്പനികളും മറച്ചുപിടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഉള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

തലസ്ഥാനമായ നെയ്‌റോബിയിലെ അനധികൃത ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം നല്‍കുന്നതിനായി സ്വകാര്യ കുടിവെള്ള ഏജന്‍സികളുടെ കങ്കാണികള്‍ സ്ത്രീകളുടെ ശരീരമാണ് ആവശ്യപ്പെടുന്നതെന്ന് ഈ ലഘുപുസ്തകം വിശദീകരിക്കുന്നു. കിബെറ, മുകുറു ക്വാ റൂബന്‍ എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി കെനിയന്‍ പത്രമായ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ കമ്യൂണിറ്റി അധിഷ്ഠിത സന്നദ്ധ സംഘടനകള്‍ രണ്ട് വര്‍ഷമായി നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അധികം പുറത്തയറിയാത്ത വിധത്തില്‍ കാലങ്ങളായി ജലവിതരണത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടക്കുന്നതായി ദ് കെനിയ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് (The Kenya Water and Sanitation Civil Society Network) പ്രേഗ്രാം ഹെഡായ വിന്‍സെന്റ് ഔമ പറയുന്നു. 

ഞെട്ടിക്കുന്ന അനുഭവങ്ങളാണ് സംഘടന പുറത്തിറക്കിയ പുസ്തകത്തില്‍ പല സ്ത്രീകളും പറയുന്നത്. കുടിവെള്ളം കിട്ടുന്നതിനായി തന്റെ കൂട്ടുകാരി ഒരു ജലവിതരണ കമ്പനിയുടെ കങ്കാണിക്ക് ശരീരം കാഴ്ചവെക്കേണ്ടി വന്നതായി കിബറ മേഖലയിലെ ഒരു 14 കാരി പറയുന്നു. ഗര്‍ഭിണിയായ ശേഷം, ഈ കൂട്ടുകാരി ഇപ്പോള്‍ കുടിവെള്ള കമ്പനി ജീവനക്കാരുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്നും അവള്‍ പറയുന്നു. കിടപ്പറ പങ്കിടാന്‍ തയ്യാറായാല്‍ കുടിവെള്ളം സൗജന്യമായി തരാമെന്നാണ് ഒരു കമ്പനി ജീവനക്കാരന്‍ പറഞ്ഞെതന്ന് മറ്റൊരു പതിനഞ്ചുകാരി സാക്ഷ്യപ്പെടുത്തുന്നു. താന്‍ സെക്‌സിനു വിസമ്മതിച്ചപ്പോള്‍ അയാള്‍ പലവട്ടം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വെള്ളം നിഷേധിക്കുകയും ചെയ്തതായും അവള്‍ പറയുന്നു. 

കുടിവെള്ളവും, ശുചിമുറികളും വൃത്തിയുള്ള ജീവിതസാഹചര്യങ്ങളും ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും വെള്ളക്കമ്പനി ജീവനക്കാരുടെ കാരുണ്യത്തിന് വേണ്ടി കെഞ്ചേണ്ട അവസ്‌യിലാണെന്നാണ് പുസ്തകം വിശദീകരിക്കുന്നത്. 

ഈ പ്രദേശങ്ങളില്‍ കുളിമുറികളും മറ്റും വീടുകള്‍ക്ക് വെളിയിലാണ്. വന്നുവന്ന് കുളിമുറികളില്‍ ചെന്ന് ആളുകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കുളിമുറിയിലേക്ക് പോവുന്നതിനിടയില്‍ തന്നെ ഒരാള്‍ കടന്നുപിടിച്ച് ബലാല്‍സംഗം ചെയ്തതായി ആലീസ് എന്ന 16 കാരി പറയുന്നു. കമ്യൂണിറ്റി കുളിമുറികള്‍ ഉപയോഗിക്കുന്നതിനു പണത്തിന് പകരം ശരീരം നല്‍കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് മറ്റൊരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നത്. സെക്‌സിനു സമ്മതിക്കാത്ത സ്ത്രീകള്‍ക്ക് വെള്ളം നിഷേധിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ''കാശില്ലെങ്കില്‍, തനിക്ക് കിടന്നു തരണമെന്നാണ് എന്നോട് ഒരു കുളിമുറി മേല്‍നോട്ടക്കാരന്‍ പറഞ്ഞത്. ഞാന്‍ സമ്മതിക്കാതായപ്പോള്‍ എനിക്ക് വെള്ളം നിഷേധിച്ചു. കിലോമീറ്ററുകള്‍ ദൂരെ ചെന്ന് വെള്ളം കൊണ്ടു വരേണ്ട അവസ്ഥയിലാണ് താന്‍''-ഒരു സ്ത്രീ പറയുന്നു. 

Follow Us:
Download App:
  • android
  • ios