അധ്യാപന ജോലിയിലെ ഭാരം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച ചൈനീസ് യുവതി തുടങ്ങിയത് ശവപ്പെട്ടിക്കച്ചവടം. ലിസ ലിയു എന്ന യുവതിയാണ് ശവപ്പെട്ടി കയറ്റിയയക്കുന്ന ബിസിനസിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നത്. 

മരണത്തെക്കുറിച്ചുള്ള പേടിയും അന്ധവിശ്വാസങ്ങളും മാറ്റിവെച്ച് ശവപ്പെട്ടി വിൽക്കാനിറങ്ങിയ ഒരു അധ്യാപികയാണ് ഇപ്പോൾ ചൈനയിൽ വാർത്തകളിൽ നിറയുന്നത്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഹെസെ എന്ന നഗരത്തിലാണ് അധ്യാപികയായിരുന്ന 29 -കാരി ലിസ ലിയുവിന്റെ ശവപ്പെട്ടിക്കച്ചവടം. തന്റെ ജോലി ഉപേക്ഷിച്ച് ഈ ശവപ്പെട്ടി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ലിയു.

Add Asianetnews as a Preferred SourcegooglePreferred

ജോലിഭാരം കാരണം തളർന്ന ലിയു, 2023 -ലാണ് ശവപ്പെട്ടി വിൽപനയിലേക്ക് തിരിഞ്ഞത്. യൂറോപ്യൻ വിപണി, പ്രത്യേകിച്ച് ഇറ്റലി ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. തുടക്കത്തിൽ ഭയം തോന്നിയെങ്കിലും, ഫാക്ടറി തൊഴിലാളികൾ ശവപ്പെട്ടികളെ വെറും തടി കഷ്ണങ്ങളായി കാണുന്നതും ശൂന്യമായ ചിതാഭസ്മത്തിന്റെ ഭരണികൾ വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും കണ്ടപ്പോൾ ലിയുവിന്റെ പേടി മാറി.

യൂറോപ്യൻ വിപണിയിൽ ഹെസെയിലെ പെട്ടികൾക്ക് വൻ ഡിമാൻഡ് ആണ്. ഇതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഈ പ്രദേശത്ത് ധാരാളമായി വളരുന്ന 'പൗലോണിയ' മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ ഈ തടി ഇറ്റാലിയൻ വിപണിക്ക് അനുയോജ്യമാണ്. യൂറോപ്പിൽ ഒരു ശവപ്പെട്ടിക്ക് 1,100 മുതൽ 2,100 ഡോളർ വരെ വിലയുള്ളപ്പോൾ, ചൈനയിൽ നിർമ്മിക്കുന്നവയ്ക്ക് വെറും 90 മുതൽ 150 ഡോളർ (ഏകദേശം 7,500 - 12,500 രൂപ) മാത്രമേ വിലയുള്ളൂ. ചൈനയിലെ കനത്ത ഇരുണ്ട പെട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിക്കാർക്കായി ഭാരം കുറഞ്ഞതും മതപരമായ കൊത്തുപണികളുള്ളതുമായ പെട്ടികളാണ് ഇവിടെ നിർമ്മിക്കുന്നത്.

ലിയുവിന്റെ ഫാക്ടറിയിൽ നിന്ന് മാത്രം വർഷം തോറും 40,000 ശവപ്പെട്ടികളാണ് യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത്. ഇതിലൂടെ ഏകദേശം 40 ദശലക്ഷം യുവാൻ (ഏകദേശം 53 കോടി) വാർഷിക വരുമാനമാണ് ലഭിക്കുന്നത്. 'മരണം ഉറപ്പായതുകൊണ്ട് ഈ ബിസിനസിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാവില്ല' എന്നാണ് ലിയുവിന്റെ പക്ഷം.

ഹെസെ മാത്രമല്ല, ചൈനയിലെ മിബെയ്‌ഷുവാങ് ഗ്രാമവും ഈ മേഖലയിൽ പ്രശസ്തമാണ്. ശവസംസ്കാര വസ്ത്രങ്ങൾ, റീത്തുകൾ, ബോഡി ബാഗുകൾ എന്നിവ ഇവിടെ നിർമ്മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. 2020 -ൽ മാത്രം ഈ ഗ്രാമത്തിലെ ബിസിനസ് 100 കോടി യുവാൻ കവിഞ്ഞു.