മനുഷ്യ കുലത്തിന്‍റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു അമ്മായിയുടെയോ അകന്ന ബന്ധുവിന്‍റെയോ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി ബന്ധിപ്പിക്കുന്നെന്നും. 

ത്യോപ്യയിലെ ഹാഡർ പ്രദേശത്ത് നിന്നും 1974 -ല്‍ കണ്ടെത്തിയ ലൂസി എന്ന മനുഷ്യസാമ്യമുള്ള അസ്ഥികൂടി ഭാഗങ്ങള്‍ക്ക് 32 ലക്ഷം വര്‍ഷത്തെ പഴക്കമാണ് കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ സ്ഥലത്തിന്‍റെ പേര് ഉള്‍പ്പെടുത്തി എ എൽ -288-1 (A.L. 288-1) എന്ന് വിളിച്ചിരുന്ന അസ്ഥികൂട ശകലങ്ങള്‍ മനുഷ്യകുലത്തിന്‍റെ മുത്തശ്ശിയെന്ന് കരുതപ്പെട്ടു. പിന്നീട് ഈ അസ്ഥികൂട ഭാഗങ്ങളെ ബീറ്റിൽസിന്‍റെ "ലൂസി ഇൻ ദി സ്കൈ വിത്ത് ഡയമണ്ട്സ്" എന്ന ഗാനത്തിന്‍റെ പേര്‍ നല്‍കി ഗവേഷകർ 'ലൂസി' (Lucy) എന്ന് വിളിച്ചു. അതേസമയം എത്യോപ്യന്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ 'ഡിങ്കിനേഷ്' (Dinkinesh) എന്നാണ് ഈ അസ്ഥികൂട അവശിഷ്ടങ്ങളെ വിളിക്കുന്നത്. അംഹാരിക് ഭാഷയിൽ 'നിങ്ങൾ അത്ഭുതകരമാണ്' എന്നാണ് ഇതിന് അർത്ഥം. ലൂസിയുടെ അസ്ഥികൂട ഭാഗങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തോളം നീണ്ട വിവിധ പഠനങ്ങള്‍ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. 

(ലൂസിയുടെ അസ്ഥികൂടം ഹൂസ്റ്റണിലെ മ്യൂസിയം ഓഫ് നാഷണല്‍ സയന്‍സില്‍ പ്രദർശിപ്പിച്ചപ്പോള്‍)

ലൂസിയുടെ അസ്ഥിയുടെ 40 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. പുതിയ പഠനങ്ങള്‍ ലൂസി, മനുഷ്യ കുലത്തിന്‍റെ മുത്തശ്ശിയല്ലെന്നും ഒരു അമ്മായിയുടെയോ ബന്ധുവിന്‍റെയോ സ്ഥാനം മാത്രമേയുള്ളൂവെന്നും വെളിപ്പെടുത്തുന്നു. കാരണം, ലൂസിക്ക് ഹോമോസാപ്പിയന്‍സിനേക്കാള്‍ ബന്ധം അക്കാലത്ത് ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളോടാണെന്നും (Ape) വെളിപ്പെടുത്തുന്നു. പുതിയ പഠനങ്ങള്‍ ലൂസി, ഓസ്ട്രലോപിഥെക്കസ് അഫറെൻസിസ് (Australopithecus afarensis) എന്ന പുതിയ വിഭാഗത്തില്‍പ്പെടുന്നുവെന്ന് അവകാശപ്പെട്ടു. അതോടെ കുരങ്ങുകളും മനുഷ്യരും തമ്മില്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. 

കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

Scroll to load tweet…

3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും

ലൂസിയ്ക്ക് അത്ര വികസിതമല്ലാത്ത അതേസമയം ചിമ്പാന്‍സില്‍ നിന്നും 20 ശതമാനം വികസിതമായ ചെറിയ തലച്ചോറാണ് ഉണ്ടായിരുന്നത്. ഇത് ആള്‍ക്കുരങ്ങുകളോട് സമാനമാണ്. അതേസമയം ചിമ്പാന്‍സിയേക്കാള്‍ വിശാലമായ അരക്കെട്ടായിരുന്നു ലൂസിക്ക് ഉണ്ടായിരുന്നത്. ഇത് മനുഷ്യന് സമാനമായിരുന്നു. ലൂസിക്ക് ഇരുകാലില്‍ നിവർന്ന് നില്‍ക്കാന്‍ കെല്‍പ്പുള്ള തുടയെല്ലുകള്‍ ഉണ്ടായിരുന്നു. ആധുനിക മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ലൂസിയുടെ കൈയുടെ മേല്‍ഭാഗത്തെ അസ്ഥിയായ ഹ്യൂമറസ്, തുടയെല്ലുമായി താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ളതായിരുന്നു. ഇത് ആൾക്കുരങ്ങിന് സമാനമായ വംശപരമ്പരയെ സൂചിപ്പിക്കുന്നുവെന്നും പുതിയ പഠനങ്ങള്‍ പറയുന്നു. 

ഇരുകാലുകളില്‍ നിവര്‍ന്ന് നിന്നിരുന്നെങ്കിലും ലൂസിയുടെ കൈക്കരുത്ത്, മിക്കവാറും മരങ്ങളില്‍ തങ്ങിയിരുന്നതിനാല്‍ ലഭിച്ചതാകാമെന്നാണ് ഗവേഷകരുടെ കണക്ക് കൂട്ടൽ. 11 നും 13 നും ഇടയിൽ പ്രായമുള്ളപ്പോഴാകാം ലൂസി മരണപ്പെട്ടത്. 3.6 അടി ഉയരവും 29 കിലോഭാരവും ലൂസിക്ക് ഉണ്ടായിരുന്നെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. അതേസമയം ലൂസിയെ കുറിച്ച് പഠിക്കാന്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ആവശ്യങ്ങളുയരുന്നുണ്ടെങ്കിലും ലൂസിയെ ഇനി എത്യോപ്യയ്ക്ക് പുറത്ത് വിടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.