അവധിക്കുള്ള ഷംഷാദിന്റെ അപേക്ഷ അദ്ദേഹത്തിന്റെ ബോസ് സ്വീകരിച്ചുവത്രെ. അങ്ങനെ ഭാര്യയെ പിണക്കം മാറ്റി തിരികെ കൊണ്ടുവരാനായി കമ്പനി അദ്ദേഹത്തിന് അവധി അനുവദിച്ചിരിക്കുകയാണ്.
ലീവെടുക്കുക എന്നത് വല്ലാത്ത ഒരു കടമ്പ തന്നെയാണ് അല്ലേ? ലീവിന് അപേക്ഷിക്കുമ്പോൾ മേലുദ്യോഗസ്ഥർ ചിലപ്പോൾ അനുവദിച്ച് തരണം എന്നില്ല. ചിലപ്പോൾ ലീവിന്റെ കാരണം വളരെ സ്വകാര്യമായിരിക്കും. അതുകൊണ്ട് തന്നെ മറ്റ് പല കാരണങ്ങൾ പറഞ്ഞും ലീവെടുക്കുന്നവർ ഉണ്ട്. എന്നാൽ, കാൺപൂരിൽ നിന്നുള്ള ഒരു ക്ലർക്ക് വളരെ സത്യസന്ധമായി ഉള്ള കാര്യം പറഞ്ഞ് ലീവെടുത്തിരിക്കുകയാണ്.
അയാളുടെ സത്യസന്ധതയെ പുകഴ്ത്തുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഷംഷാദ് അഹമ്മദ് എന്നാണ് ക്ലർക്കിന്റെ പേര്. ഭാര്യയുമായി ഒരു വലിയ വഴക്ക് നടന്നു എന്ന് വിശദീകരിച്ചിരിക്കുകയാണ് ബോസിനുള്ള അവധി അപേക്ഷയിൽ ഷംഷാദ്. അദ്ദേഹം പറയുന്നതനുസരിച്ച്, അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ അവരുടെ മകളെയും രണ്ട് പേരക്കുട്ടികളെയും കൊണ്ട് അടുത്ത ഗ്രാമത്തിലെ സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഭാര്യ പോയത് അയാളെ വളരെ അധികം വിഷമിപ്പിച്ചു. ഭാര്യയെയും കുടുംബത്തെയും തിരികെ കൊണ്ടുവരാനാണ് ഷംഷാദിന് ലീവ് വേണ്ടത്.
ആഗസ്ത് നാല് മുതൽ എട്ട് വരെയാണ് ലീവ് ചോദിച്ചിരിക്കുന്നത്. സ്നേഹത്തെ ചൊല്ലി ഞാനും എന്റെ ഭാര്യയും തമ്മിൽ കലഹം ഉണ്ടായിരിക്കുകയാണ്. അതുകൊണ്ട് ആഗസ്ത് നാല് മുതൽ എട്ട് വരെ അവധി അനുവദിക്കണം എന്നാണ് അപേക്ഷയിൽ എഴുതിയിരിക്കുന്നത്.
ഇന്ത്യാ ടുഡേയിൽ എഴുതിയിരിക്കുന്നത് അനുസരിച്ച്, അവധിക്കുള്ള ഷംഷാദിന്റെ അപേക്ഷ അദ്ദേഹത്തിന്റെ ബോസ് സ്വീകരിച്ചുവത്രെ. അങ്ങനെ ഭാര്യയെ പിണക്കം മാറ്റി തിരികെ കൊണ്ടുവരാനായി കമ്പനി അദ്ദേഹത്തിന് അവധി അനുവദിച്ചിരിക്കുകയാണ്. ഏതായാലും ഈ അവധി അപേക്ഷ സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റായി മാറി. നിരവധിപ്പേരാണ് ഈ സത്യസന്ധവും വ്യത്യസ്തവുമായ അപേക്ഷയോട് പ്രതികരിച്ചിരിക്കുന്നത്.
'ഉത്തർ പ്രദേശ് വ്യത്യസ്തമാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഷംഷാദിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ കളിയാക്കി. എന്നാൽ, താൻ സത്യം മാത്രമേ എഴുതിയിട്ടുള്ളൂ എന്നാണ് ഷംഷാദിന്റെ അഭിപ്രായം' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
