Rutledge deas iv : അസുഖമഭിനയിച്ചു, കെയര്ഗിവറോട് ഡയപ്പർ മാറ്റാനാവശ്യപ്പെട്ടു, യുവാവ് അറസ്റ്റിൽ
കേസിൽ കൂടുതൽ സ്ത്രീകൾക്ക് സമാനമായ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഭയപ്പെടുന്നു. ഡീസിന്റെ ഇരയെന്ന് സംശയിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.
മാനസികവും, ശാരീരികവുമായ വൈകല്യം അഭിനയിച്ച് കുട്ടിയെപ്പോലെ പെരുമാറിയതിനും, ഒരു ആരോഗ്യ പ്രവർത്തകയെ ഡയപ്പർ(Diaper) മാറ്റാൻ വാടകയ്‌ക്കെടുത്തതിനും 31-കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച മനുഷ്യക്കടത്ത് ചുമത്തിയാണ് ലൂയീസിയാന(Louisiana)യിൽ നിന്നുള്ള റട്‍ലെഡ്‍ജ് ഡീസിനെ(Rutledge deas iv) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരകളെന്ന് കരുതുന്നവർക്ക് അയച്ച ചില സന്ദേശങ്ങളാണ് പൊലീസിന് തെളിവായത്. സന്ദേശത്തിൽ, താൻ "ആൾട്ടർനേറ്റീവ് തെറാപ്പി"യിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, ഡയപ്പർ മാറ്റാൻ ബേബി സിറ്റർക്ക് പണം നൽകാമെന്നും ഡീസ് സൂചിപ്പിക്കുന്നു.
മാനസികവും, ശാരീരികവുമായ പരിമിതികളുള്ള ഒരാളായിട്ടാണ് അയാൾ വേഷമിട്ടത്. "വേറെയും ബേബി സിറ്റർമാരെ കൊണ്ടുവരാൻ ഇയാൾ സ്ത്രീയോട് അഭ്യർത്ഥിച്ചു," സ്റ്റേറ്റ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ജെഫേഴ്സൺ പാരിഷ് കറക്ഷണൽ സെന്ററിൽ വച്ചായിരുന്നു പൊലീസ് അയാളെ അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റങ്ങൾ ചുമത്തി മുമ്പും ഡീസിനെ മനുഷ്യക്കടത്തിന് ശിക്ഷിച്ചിരുന്നു. 18 വയസ്സുകാരനായ മാനസികവും ശാരീരികവുമായ വൈകല്യമുള്ള സഹോദരൻ കോറിയ്ക്ക് വേണ്ടി ഒരു ആരോഗ്യ പ്രവർത്തകയെ അന്വേഷിക്കുന്നു എന്നായിരുന്നു അന്നയാൾ പറഞ്ഞിരുന്നത്. ഇത് സംബന്ധിക്കുന്ന ഒരു വ്യാജ പരസ്യവും 2019 -ൽ അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
തുടർന്ന്, "കോറി"യായി അയാൾ അഭിനയിച്ചു. വൈകല്യമുള്ളയാളാണെന്ന വ്യാജേന ഡയപ്പർ മാറ്റാനും, തന്റെ ലൈംഗിക താല്പര്യത്തെ തൃപ്തിപ്പെടുത്തുത്താനും കെയര്‍ഗിവറെ അയാൾ നിർബന്ധിച്ചു. എന്നാൽ പതുക്കെ അയാളിൽ സ്ത്രീക്ക് സംശയം തോന്നിത്തുടങ്ങി. ഒടുവിൽ കോറി എന്നൊരാൾ ഇല്ലെന്ന് അവർ കണ്ടെത്തി. ഡീസ് 2020 ഡിസംബറിൽ കുറ്റം സമ്മതിക്കുകയും പ്രൊബേഷനിൽ പോവുകയും ചെയ്തു. ഇപ്പോൾ പ്രൊബേഷൻ ലംഘിച്ചതിന് വേറെ നാല് വകുപ്പുകളും അയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ സ്ത്രീകൾക്ക് സമാനമായ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഭയപ്പെടുന്നു. ഡീസിന്റെ ഇരയെന്ന് സംശയിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.
അതേസമയം, ചെറുപ്പത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഡീസ് പൊലീസുകാരോട് പറഞ്ഞു. അതിന്റെ പ്രതികാരമായിട്ടാകാം അയാൾ ഓട്ടിസം ബാധിച്ച ഒരു സാങ്കൽപ്പിക സഹോദരനെ സൃഷ്ടിച്ച് ആ വേഷത്തിൽ ജീവിക്കാൻ തീരുമാനിച്ചത്. പ്രതിക്ക് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, അയാൾക്ക് ശാരീരിക വൈകല്യങ്ങളൊന്നുമില്ല, ഓട്ടിസം ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല.