തന്നെ കടിച്ച പാമ്പിനോട് പ്രതികാരം, തിരിച്ചു കടിച്ചു, ആൾ രക്ഷപ്പെട്ടു, പാമ്പിന്റെ ജീവൻ പോയി!
പാമ്പിനെ കൊന്ന് അതിന്‍റെ ശരീരം അയാള്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും ഭാര്യയോട് സംഭവം പറയുകയും ചെയ്തു. ഈ കഥ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പരക്കുകയും ചെയ്തു.
ഇന്ത്യയില്‍ പല ഗ്രാമങ്ങളിലും കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പാമ്പുകള്‍ സ്ഥിരം സാന്നിധ്യമാണ്. പാമ്പുകടിയേറ്റ് മനുഷ്യര്‍ മരിക്കുന്ന സംഭവങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ വാര്‍ത്ത പാമ്പ് കടിയേറ്റ് മരിച്ചയാളെ കുറിച്ചല്ല. തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച ഒരാളെ കുറിച്ചാണ്. അയാള്‍ രക്ഷപ്പെട്ടുവെങ്കിലും പാമ്പിന്‍റെ ജീവന്‍ പോയി.
ഒഡീഷയിലെ ജജ്പുര്‍ ജില്ലയിലുള്ള ഒരു 45 -കാരനാണ് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചത്. ദനഗഡി ബ്ലോക്കിന് കീഴിലുള്ള സാലിജംഗ പഞ്ചായത്തിന് കീഴിലുള്ള ഗംഭരിപടിയ ഗ്രാമത്തിലെ കിഷോർ ബദ്ര ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് പാമ്പ് അയാളുടെ കാലിൽ കടിച്ചുത് ബദ്ര തന്നെ കടിച്ച പാമ്പിനെ പിടികൂടി കടിച്ചു കൊന്നു.
“ഇന്നലെ രാത്രി ഞാൻ കാൽനടയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്റെ കാലിൽ എന്തോ കടിച്ചു. ഞാൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ അത് ഒരു വിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പാണെന്ന് കണ്ടെത്തി. പ്രതികാരം ചെയ്യാനായി ഞാൻ പാമ്പിനെ കൈയ്യിൽ എടുക്കുകയും തുടർച്ചയായി കടിക്കുകയും ചെയ്തു. അങ്ങനെ അതിനെ സംഭവസ്ഥലത്ത് വച്ച് തന്നെ കൊന്നു” ബദ്ര പറഞ്ഞു.
പാമ്പിനെ കൊന്ന് അതിന്‍റെ ശരീരം അയാള്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും ഭാര്യയോട് സംഭവം പറയുകയും ചെയ്തു. ഈ കഥ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പരക്കുകയും ചെയ്തു. കഥയറിഞ്ഞ് വന്ന തന്റെ സുഹൃത്തുക്കള്‍ക്ക് ബദ്ര പാമ്പിനെ കാണിക്കാൻ തുടങ്ങി. ഗ്രാമത്തിലെ ആശുപത്രി സന്ദർശിക്കാൻ ആളുകൾ അയാളെ ഉപദേശിച്ചു, പക്ഷേ ബദ്ര പോകാൻ വിസമ്മതിച്ചു. പകരം ഒരു പരമ്പരാഗത വൈദ്യന്റെ അടുത്തേക്ക് പോയി. ഏതായാലും ബദ്രയ്ക്ക് വലിയ അപകടമൊന്നും ഉണ്ടായില്ല. ബദ്ര പറഞ്ഞത് ഇങ്ങനെയാണ്, “എന്നെ വിഷമുള്ള പാമ്പ് കടിച്ചെങ്കിലും എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ ഗ്രാമത്തിനടുത്ത് താമസിക്കുന്ന ഒരു പരമ്പരാഗത വൈദ്യന്റെ അടുത്ത് പോയി സുഖം പ്രാപിച്ചു."
കഴിഞ്ഞ ദിവസം ബിഹാറിലെ ഒരു ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. എന്നാല്‍, പാമ്പിനെ കടിച്ചയാള്‍ മരിക്കുകയായിരുന്നു. രാമ മഹ്തോ എന്ന അറുപത്തഞ്ചുകാരനാണ് വിഷപ്പാമ്പിനെ ചവച്ചരച്ചുകൊന്നത്. ശംഖുവരയന്‍ പാമ്പായിരുന്നു ഇയാളെ കടിച്ചത്. പാമ്പുകടിയേറ്റതിന്‍റെ ദേഷ്യത്തില്‍ മദ്യലഹരിയിലായിരുന്നു രാമ പാമ്പിനെ കയ്യിലെടുത്ത് ചവയ്ക്കാന്‍ തുടങ്ങി.
രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് ഇയാളുടെ മുഖത്ത് പലയിടത്തായി കടിച്ചു. എങ്കിലും രാമ പാമ്പിനെ ചവച്ചരച്ച് കൊല്ലുകയായിരുന്നു. കടിയേറ്റ് അവശനായെങ്കിലും കടിച്ചത് പാമ്പിന്‍ കുഞ്ഞായതിനാല്‍ ചികിത്സ വേണ്ടെന്നായിരുന്നു ഇയാളുടെ വാദം. വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. രാവിലെയോടെ ഇയാള്‍ മരിക്കുകയായിരുന്നു.
(ചിത്രം പ്രതീകാത്മകം, കടപ്പാട്: Davidvraju, wikipedia)