അച്ഛന് ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം; 25 -കാരനായ മകൻ 70 -കാരൻ അച്ഛനെ വെട്ടിക്കൊന്നു
അന്ന് അച്ഛനെയും ഭാര്യയെയും കയ്യോടെ പിടികൂടാൻ ആണ് അയാൾ ആരോടും പറയാതെ വീട്ടിലെത്തിയത്. തുടർന്ന് ലക്ഷ്മൺകുമാറും അച്ഛൻ നന്തിലാലും തമ്മിൽ ഇത് ചൊല്ലി വാക്കു തർക്കം ഉണ്ടായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി.
മധ്യപ്രദേശിലെ കട്നയിൽ കഴിഞ്ഞദിവസം ഉണ്ടായത് ആരെയും ഞെട്ടിക്കുന്ന സംഭവമാണ്. അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 25 -കാരനായ മകൻ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു. നന്തിലാൽ എന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്.
മുംബൈയിലാണ് ലക്ഷ്മൺ കുമാർ ജോലി ചെയ്യുന്നത്. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഇയാൾ അവധി ദിനങ്ങളിൽ മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഇടയ്ക്ക് ഇപ്പോഴോ ലക്ഷ്മൺ കുമാർ ഭാര്യയെയും അച്ഛനെയും സംശയിച്ചു തുടങ്ങി. താൻ വീട്ടിൽ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മിൽ രഹസ്യബന്ധത്തിൽ ആണെന്നായിരുന്നു ഇയാളുടെ സംശയം. താൻ ചതിക്കപ്പെടുകയാണ് എന്ന് തോന്നലിൽ അത് അയാളിൽ പകയായി വളർന്നു.
അന്ന് അച്ഛനെയും ഭാര്യയെയും കയ്യോടെ പിടികൂടാൻ ആണ് അയാൾ ആരോടും പറയാതെ വീട്ടിലെത്തിയത്. തുടർന്ന് ലക്ഷ്മൺകുമാറും അച്ഛൻ നന്തിലാലും തമ്മിൽ ഇത് ചൊല്ലി വാക്കു തർക്കം ഉണ്ടായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. ഒടുവിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് അവൻ അച്ഛനെ വെട്ടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്തിലാലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതോടെ ജബൽപൂരിലെ സർക്കാർ മെഡിക്കൽ കോളജിലക്ക് മാറ്റി, പക്ഷേ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
അച്ഛൻ മരിച്ച വിവരം അറിഞ്ഞ ലക്ഷ്മൺ മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ബദ്‌വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ കചാരി ഗ്രാമത്തിലാണ് സംഭവങ്ങൾ നടന്നത്."ലക്ഷ്മൺ കുമാർ തിങ്കളാഴ്ചയാണ് മുംബൈയിൽ നിന്ന് ഗ്രാമത്തിലെത്തിയത്. അച്ഛൻ തന്‍റെ ഭാര്യയുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തർക്കിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് നന്തിലാലിനെ മകൻ മഴു കൊണ്ട് വെട്ടിയത്." ബദ്‌വാര പൊലീസ് സ്റ്റേഷൻ ഓഫീസർ അങ്കിത് മിശ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.