നീന്തുന്നതിനിടെ തന്റെ കാലിൽ എന്തോ കടിച്ചതായി അദ്ദേഹത്തിന് തോന്നി. അത് സ്രാവായിരിക്കുമോ എന്നദ്ദേഹം ഭയന്നു. പരിഭ്രാന്തനായി അദ്ദേഹം കൈകാലിട്ടടിക്കാനും, ഉറക്കെ നിലവിളിക്കാനും തുടങ്ങി.

മൂന്ന് വർഷങ്ങൾക്ക് മുൻപ് കടലിൽ ഒറ്റപ്പെട്ടു പോയ ഒരു ഓസ്‌ട്രേലിയൻ നാവികൻ എങ്ങനെയാണ് അതിസാഹസികമായി രക്ഷപ്പെട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 2019 -ൽ ലോകം ചുറ്റാനുള്ള ശ്രമത്തിനിടെയാണ് ജോൺ ഡീറിന് (John Deer) ഈ അപകടം സംഭവിക്കുന്നത്. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് തെറിച്ചുവീണ ഡീർ സ്രാവുകൾ നിറഞ്ഞ കടലിലൂടെ പതിനേഴ് മണിക്കൂർ തുടർച്ചയായി നീന്തിയാണ് രക്ഷപ്പെട്ടത്. അതും രാത്രി ഇരുട്ടത്ത്, ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് അദ്ദേഹം ഇത്രയും ദൂരം നീന്തിയത്.

പനാമ തീരത്ത് സ്രാവുകളുടെ ഇടം എന്നറിയപ്പെടുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. കൊളംബിയയിൽ നിന്ന് പനാമയിലേക്കുള്ള 30 മണിക്കൂർ യാത്രയുടെ ഒടുവിലായിരുന്നു അത്. വിക്ടോറിയയിൽ നിന്നുള്ള ഡീർ 2019 -ൽ കൈയ്യിലുള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഈ യാത്രക്കുള്ള പണം ഉണ്ടാക്കിയത്. യാത്രക്കിടെ അദ്ദേഹം ബോട്ട് ഓട്ടോപൈലറ്റിലാക്കി മീൻ പിടിക്കുകയായിരുന്നു. ചൂണ്ടയിൽ കുരുങ്ങിയ ചൂര മീനിനെ കോരിയെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ബാലൻസ് തെറ്റി ബോട്ടിന്റെ പുറകിൽ നിന്ന് തെന്നി കടലിലേയ്ക്ക് വീഴുകയായിരുന്നു. “വെള്ളത്തിൽ വീണപ്പോൾ ഞാൻ മരിക്കാൻ പോവുകയാണെന്ന് തീർച്ചപ്പെടുത്തി" അദ്ദേഹം പറഞ്ഞു.

രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി. തനിക്ക് ചുറ്റും കട്ട പിടിച്ച ഇരുട്ട് മാത്രമായിരുന്നുവെന്നും, ചുറ്റും ഒന്നും കാണാൻ കഴിയാതെ സ്രാവുകളുള്ള വെള്ളത്തിൽ എങ്ങനെ താൻ നീന്തിയെന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറയുന്നു. ബോട്ട് ഓട്ടോ പൈലറ്റിലായത് കൊണ്ട് കടലിൽ അത് തനിയെ മുന്നോട്ട് പോയി. അദ്ദേഹം ഒറ്റക്കായി. "പെട്ടെന്ന് ഞാൻ വെള്ളത്തിൽ വീണു. എന്റെ ബോട്ട് എന്നിൽ നിന്ന് വേഗത്തിൽ അകന്ന് നീങ്ങി. ഏകദേശം 17 കിലോമീറ്റർ ദൂരം ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഞാൻ നീന്തി" അദ്ദേഹം ഓർക്കുന്നു.

നീന്തുന്നതിനിടെ തന്റെ കാലിൽ എന്തോ കടിച്ചതായി അദ്ദേഹത്തിന് തോന്നി. അത് സ്രാവായിരിക്കുമോ എന്നദ്ദേഹം ഭയന്നു. പരിഭ്രാന്തനായി അദ്ദേഹം കൈകാലിട്ടടിക്കാനും, ഉറക്കെ നിലവിളിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ ശക്തി ചോരുന്ന പോലെ തോന്നി. അദ്ദേഹം വളരെ ക്ഷീണിതനായി. എന്നിട്ടും സകലശക്തിയുമെടുത്ത് നീന്തുന്നത് തുടർന്നു. അദ്ദേഹത്തെ ആക്രമിച്ചത് മത്സ്യത്തിന്റെ കൂട്ടമായിരുന്നു. അവയ്ക്ക് കൈത്തണ്ടയോളം വലിപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദേഹത്തും കാലുകളിലും അവ കടിച്ചുകൊണ്ടിരുന്നു. അവ കടിച്ചുകീറി കാലുകളിലാകെ പാടുകളും പോറലുകളുമുണ്ടായി. ഒടുവിൽ അടുത്ത് കണ്ട ഒരു പാറയിൽ കയറി അള്ളിപിടിച്ച് അദ്ദേഹം ഇരുന്നു. എന്നിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിച്ചത്. 

ജോൺ ഇപ്പോൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ അടിയന്തര പാസ്‌പോർട്ട് തേടുകയാണ്. മാത്രവുമല്ല, 2019-ൽ ആരംഭിച്ച തന്റെ കപ്പൽയാത്ര പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. തന്റെ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ഡെയ്‌ലി മെയിൽ ഓസ്‌ട്രേലിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചത്.