ഒരാഴ്ച തന്റെ സ്കൂട്ടറിലിരുന്നത് ഇത്രയും വില പിടിപ്പുള്ള ഒരു വസ്തുവാണ് എന്നത് ജോസഫിനെ ഞെട്ടിച്ചു. അധികം വൈകാതെ ജോസഫിനെ തേടി ഒരു ഫോൺകോൾ വന്നു.
ഫ്ലോറിഡയിൽ നിരവധി മെറ്റൽ ഡിക്റ്ററ്റർമാരുണ്ട്. കളഞ്ഞുപോയ മോതിരങ്ങളും മറ്റും ഉടമകൾക്ക് തിരിച്ചു കിട്ടുന്നതിൽ വലിയ പങ്കാണ് ഇവർ വഹിക്കുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് കളഞ്ഞുപോയ മോതിരങ്ങളും വിവാഹമോതിരങ്ങളും വരെ അങ്ങനെ അവരുടെ സഹായത്തോടെ ഉടമകൾക്ക് തിരികെ കിട്ടിയിട്ടുണ്ട്.
അതുപോലെ ഫ്ലോറിഡയിലെ ഒരു ബീച്ചിൽ വച്ച് ഒരാൾക്ക് മെറ്റൽ ഡിക്റ്ററ്ററിന്റെ സഹായത്തോടെ ഒരു മോതിരം കിട്ടി. ഒരു സാധാരണ മോതിരം എന്നേ അയാൾ ആദ്യം അതിനെ കരുതിയുള്ളൂ, എന്നാൽ അതിന്റെ യഥാർത്ഥ വിലയറിഞ്ഞ അയാൾ ഞെട്ടിപ്പോയി. അത് $40,000 വില വരുന്ന ഒരു ഡയമണ്ട് മോതിരം ആയിരുന്നു. അതായത് ഏകദേശം 32 ലക്ഷത്തിന് മുകളിൽ വരും അത്.
ജോസഫ് കുക്ക് എന്ന 37 -കാരനാണ് ഫ്ലോറിഡയിലെ ഹമ്മോക്ക് ബീച്ചിൽ ഈ മോതിരം കണ്ടെത്തിയത്. ഒരു വീഡിയോയിൽ ജോസഫ് നിലത്ത് കുഴിക്കുന്നതും മോതിരം കണ്ട് അത്ഭുതപ്പെടുന്നതും കാണാം. താനിതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഡയമണ്ട് ഇതാണ് എന്നാണ് വീഡിയോയിൽ ജോസഫ് പറയുന്നത്.
കണ്ടന്റ് ക്രിയേറ്റർ കൂടിയായ ജോസഫ് ഉടനെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കുറച്ച് ദിവസങ്ങൾക്ക് ശേഷം അടുത്തുള്ള ജ്വല്ലറിയെ സമീപിച്ച് ആർക്കെങ്കിലും ഇതുപോലെ ഒരു മോതിരം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ജ്വല്ലറിയിൽ നിന്നുമാണ് മോതിരത്തിന് 32 ലക്ഷത്തിന് മുകളിൽ വില വരും എന്ന് ജോസഫ് മനസിലാക്കിയത്.
ഒരാഴ്ച തന്റെ സ്കൂട്ടറിലിരുന്നത് ഇത്രയും വില പിടിപ്പുള്ള ഒരു വസ്തുവാണ് എന്നത് ജോസഫിനെ ഞെട്ടിച്ചു. അധികം വൈകാതെ ജോസഫിനെ തേടി ഒരു ഫോൺകോൾ വന്നു. അറിയാത്ത നമ്പറായിരുന്നതിനാൽ ആദ്യം അയാളത് അവഗണിച്ചു. എന്നാൽ, മോതിരത്തിന്റെ ഉടമകളാകാം ചിലപ്പോൾ വിളിക്കുന്നത് എന്ന് തോന്നിയതിനാൽ ഫോൺ എടുത്തു. അത് ജാക്സൺവില്ലെയിൽ നിന്നുള്ള ഒരു ദമ്പതികളായിരുന്നു. അവർക്ക് തങ്ങളുടെ സമാനമായ മോതിരം നഷ്ടപ്പെട്ടിരുന്നു. അങ്ങനെ അവരെ നേരിൽ കാണുകയും മോതിരത്തിന്റെ ഉടമകൾ അവർ തന്നെയാണ് എന്ന് മനസിലായതിനെ തുടർന്ന് അത് തിരികെ ഏൽപ്പിക്കുകയും ചെയ്തു. ആ സ്ത്രീ അപ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു എന്ന് ജോസഫ് പറയുന്നു.
'ഇതുപോലെ നിരവധി വിലപ്പെട്ട വസ്തുക്കൾ തനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ, അതൊന്നും ഉടമകൾക്ക് തിരികെ കൊടുക്കുന്നതിൽ വിഷമം തോന്നിയിട്ടില്ല. കർമ്മം നമ്മെ തുണക്കും. ഓരോ തവണ വില കൂടിയ എന്തെങ്കിലും തിരികെ ഏൽപ്പിക്കുമ്പോഴും അതിനേക്കാൾ മികച്ചതെന്തെങ്കിലും തന്നെ തേടി വരാറുണ്ട്' എന്ന് ജോസഫ് പറയുന്നു.
