16.2 മില്യൺ ഡോളറിന്‍റെ ലോട്ടറി അടിച്ച നിമിഷം മുതൽ മരണം വരെ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഒടുവില്‍ കൊലയാളിയുമായി.
ലോട്ടറി അടിയ്ക്കുക എന്നത് മഹാഭാഗ്യമായാണ് എല്ലാവരും കരുതുന്നത്. എന്നാൽ വില്യം ബഡ് പോസ്റ്റ് III എന്ന വ്യക്തിയ്ക്ക് അതൊരു പേടിസ്വപ്നമായിരുന്നു. 1988-ൽ 16.2 മില്യൺ ഡോളറിന്‍റെ (ഇന്നത്തെ ഏകദേശം 132 കോടി രൂപ) ജാക്ക്‌പോട്ട് അടിച്ച് അദ്ദേഹത്തെ ഒറ്റരാത്രി കൊണ്ടാണ് കോശീശ്വരനായി മാറിയത്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങുമ്പോൾ വില്യമിന്‍റെ ബാങ്ക് അക്കൗണ്ടിൽ $2.46 (ഏകദേശം 200 രൂപ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 16.2 മില്യൺ ഡോളറിന്‍റെ ലോട്ടറി അടിച്ച നിമിഷം മുതൽ മരണം വരെ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഒടുവില്‍ കൊലയാളിയുമായി.
വില്യം അന്ന് 40 ഡോളർ, അതായത് 3,000 രൂപ തന്‍റെ വീട്ടുടമസ്ഥയും അപ്പോഴത്തെ കാമുകിയുമായിരുന്ന യുവതിയുടെ കയ്യിൽ നിന്നും വാങ്ങിയായിരുന്നു 40 ജാക്ക്പോട്ട് ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയത്. ജാക്ക്പോട്ട് അടിച്ചപ്പോൾ കിട്ടിയ പണത്തിന്‍റെ മൂന്നിലൊന്ന് അയാൾ യുവതിയ്ക് നൽകുകയും ചെയ്തു. ശേഷിച്ച പണത്തിന്‍റെ ഭൂരിഭാഗവും അയാൾ ചെലവഴിച്ചത് ആഡംബര കാറുകൾ, മോട്ടോർ സൈക്കിളുകൾ, മാൻഷനുകൾ, കുടുംബ ബിസിനസുകൾ എന്നിവയ്ക്കായി ആയിരുന്നു. ഇതിനിടയിലാണ് ലോട്ടറി അടിച്ച പണത്തിന്‍റെ പാതി പണം തനിക്ക് അവകാശപ്പെട്ടതാണ് എന്ന വാദവുമായിപഴയ വീട്ടുടമയായിരുന്ന സ്ത്രീ രംഗത്ത് വന്നത്. മാത്രമല്ല, ലോട്ടറിയടിച്ചാല്‍ വില്യമിന് ലഭിക്കുന്ന തുകയുടെ പാതി തനിക്ക് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഇവര്‍ വാദിച്ചു. എന്നാാൽ, വില്യം അത് നിഷേധിച്ചു.
മറിയം ഖാത്തൂൻ; ഇന്ത്യയില്‍ അഭയം തേടിയ ഒരു അഭയാര്‍ത്ഥി സ്ത്രീയുടെ ജീവിതം
അതോടെ വീട്ടുടമ വില്യമിനെതിരെ കേസ് കൊടുക്കുകയും കാര്യങ്ങൾ കൂടുതൽ വഷളാകുകയും ചെയ്തു. കോടതി വിധി അദ്ദേഹത്തിന് എതിരായിരുന്നു. ഈ സമയമായപ്പോഴേക്കും വില്യം വലിയ കടക്കെണിയിലുമായി. അതോടെ കേസ് തീർക്കാൻ തന്‍റെ ആസ്തികളിൽ ഭൂരിഭാഗവും അയാൾക്ക് വിൽക്കേണ്ടി വന്നു. പിന്നീട് മാനസികമായി തളർന്ന വില്യം തന്‍റെ വലിയ ബംഗ്ലാവിൽ ഒറ്റയ്ക്ക് അലഞ്ഞു. ഇതിനിടയിൽ വില്യമിന്‍റെ ശേഷിക്കുന്ന സ്വത്തുക്കൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അയാളുടെ സഹോദരൻ ഒരു വാടക കൊലയാളിയെ ഏൽപ്പിച്ചെങ്കിലും വില്യം ആ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
ഒടുവിൽ 1996-ൽ കടക്കെണിയിൽ നിന്ന് മുക്തി നേടാൻ അദ്ദേഹം തന്‍റെ ബംഗ്ലാവും വിറ്റു. രണ്ട് വർഷത്തിന് ശേഷം ഒരു ആക്രണക്കേസിൽ പ്രതിയായ വില്യം പൊലീസിൽ കീഴടങ്ങാൻ മടിച്ചതോടെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട് അദ്ദേഹം അറസ്റ്റിലായി. തുടര്‍ന്ന് വില്യമിന് 24 മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പണം കടം വാങ്ങാൻ തന്‍റെ ബംഗ്ലാവിലെത്തിയ ആളെ വെടിവെച്ച് കൊന്ന കേസിലായിരുന്നു ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ വില്യം 2006 -ൽ മരണപ്പെടുന്നത് വരെ കഴിഞ്ഞത് കഠിനമായ ഏകാന്തതയിലും ദാരിദ്രത്തിലുമായിരുന്നു. വൈകല്യമുള്ളവർക്ക് ലഭിയ്ക്കുന്ന 450 ഡോളറിന്‍റെ സാമൂഹ്യക്ഷേമ പെൻഷനായിരുന്നു അദ്ദേഹത്തിന്‍റെ അപ്പോഴത്തെ ഏക വരുമാന മാർഗം.
