നമ്മളൊരിക്കലും നമ്മുടെ മക്കളെ നിയന്ത്രിക്കരുത്. നമ്മൾ നമ്മുടെ കുട്ടികളെ വിശ്വസിച്ചാൽ ശരിക്കുള്ള പാത കണ്ടെത്താനാവും. തന്റെ മകൻ അവന്റെ പ്രായത്തിന് വേണ്ടുന്ന പക്വതയുള്ളവനാണ്.
ഈ ഡിജിറ്റൽ യുഗത്തിൽ പാരന്റിംഗ് അത്ര എളുപ്പമുള്ള കാര്യമല്ല, നിരന്തരം ഇതേച്ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അസമിൽ നിന്നുള്ള ഒരു അച്ഛന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതുപോലെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മകനെ കുറിച്ചുള്ളതാണ് ഈ പോസ്റ്റ്.
അസം സ്വദേശിയായ പഗനാണ് തന്റെ മകന്റെ ഗെയിമിംഗിലെ മികവിനെ കുറിച്ചും പഠനത്തിലെ മികവിനെ കുറിച്ചും അഭിനന്ദിച്ചു കൊണ്ട് പോസ്റ്റിട്ടത്. ഇതാണ് ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ചിലരെല്ലാം അച്ഛനേയും മകനേയും അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ എങഅകിലും ശ്രദ്ധ വേണം എന്നാണ് അഭിപ്രായപ്പെട്ടത്.
എക്സിൽ (ട്വിറ്റർ) വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ പഗന്റെ മകൻ വീഡിയോ ഗെയിം കളിക്കുന്നതാണ് കാണുന്നത്. തന്റെ ഇളയ മകൻ തന്റെ കണ്ണുകൾക്ക് കാണാനാവുന്നതിനേക്കാളും വേഗത്തിലാണ് ടൈപ്പ് ചെയ്യുന്നത്. മക്കളെ ഒരിക്കലും ഒന്നിലും ലിമിറ്റ് ചെയ്യില്ലെന്ന് ഞാനും എന്റെ ഭാര്യയും തീരുമാനിച്ചു. അവർ ഗെയിമിംഗിലേക്ക് ഇറങ്ങിയപ്പോൾ, ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഒപ്പംതന്നെ, തന്റെയീ മകൻ ക്ലാസ്സിൽ ഒന്നാമനാണ്. അവന്റെ അധ്യാപകരും സഹപാഠികളും അവനെ സ്നേഹിക്കുന്നു. അവൻ ആത്മവിശ്വാസമുള്ളവനും, ബുദ്ധിമാനും ഒക്കെയാണ്. അവന് ധാരാളം സുഹൃത്തുക്കളുണ്ട് എന്നും പഗൻ പറയുന്നുണ്ട്. ഇപ്പോൾ തന്നെ ഗെയിമിംഗിൽ മകൻ മികവ് പുലർത്തുന്നുണ്ട്. എന്നാൽ, ഒഫീഷ്യൽ ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള പ്രായമായിട്ടില്ല എന്നാണ് പഗൻ പറയുന്നത്.
'നമ്മളൊരിക്കലും നമ്മുടെ മക്കളെ നിയന്ത്രിക്കരുത്. നമ്മൾ നമ്മുടെ കുട്ടികളെ വിശ്വസിച്ചാൽ ശരിക്കുള്ള പാത കണ്ടെത്താനാവും. തന്റെ മകൻ അവന്റെ പ്രായത്തിന് വേണ്ടുന്ന പക്വതയുള്ളവനാണ്. അവന് ജീവിതത്തിൽ എന്താണ് വേണ്ടത് എന്ന് അവന് അറിയാം' എന്നും പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവരും പഗന്റെ പാരന്റിംഗ് രീതിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതേസമയം മണിക്കൂറുകൾ ഗെയിം കളിക്കുമ്പോൾ അതിന്റേതായ ശ്രദ്ധയും വേണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
