വിശാൽ കോലേക്കർ (32) എന്നാണ് വരന്റെ പേര്. വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞുള്ള ഘോഷയാത്രയിലാണ് വരൻ വധുവുമായി വാട്ടർടാങ്കറിന് മുകളിൽ യാത്ര ചെയ്തത്. തങ്ങളുടെ പ്രദേശത്തെ ജലദൗർല്ലഭ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യം.
ജല ദൗർല്ലഭ്യം എല്ലായിടത്തും ഒരു വലിയ പ്രശ്നമാണ്. വേനൽക്കാലമായാൽ പലയിടത്തും വെള്ളം കിട്ടാനില്ല. ഇന്ത്യയിലെ പല ഗ്രാമങ്ങളും നഗരങ്ങളും കുടിവെള്ളത്തിന് വേണ്ടി പ്രയാസപ്പെടുകയാണ്. പലപ്പോഴും അധികൃതർ അതിന് ഒരു പരിഹാരം കണ്ടെത്തി നൽകാറുമില്ല. എന്നാൽ, ചിലരൊക്കെ സ്വന്തമായി കിണർ കുഴിച്ച് കൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എങ്കിലും വെള്ളം കിട്ടാതെ നിരാശരാവുകയാണ് ചെയ്യാറ്.
എന്നാൽ, അതേ സമയം പലരും വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താൻ തങ്ങൾക്ക് കഴിയുന്നത് ചെയ്യാറുണ്ട്. അതുപോലെ സൗജന്യമായി വെള്ളമെത്തിക്കുന്ന നല്ല മനുഷ്യരും ഉണ്ട്.
ഏതായാലും മഹാരാഷ്ട്രയിലെ കോലാപ്പൂരിലും വെള്ളമെത്തിക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണത്രെ. അതിനോടുള്ള പ്രതികരണമായി അവിടെ നിന്നുമുള്ള ദമ്പതികൾ തങ്ങളുടെ വിവാഹഘോഷയാത്ര ഒരു വാട്ടർ ടാങ്കറിന് മുകളിലാക്കിയിരിക്കയാണ്. തീർന്നില്ല, വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കുകയും കൃത്യമായി ഒരു വഴി തുറന്നു തരികയും ചെയ്യുന്നതു വരെ ഹണിമൂൺ പോലും വേണ്ട എന്നാണ് ദമ്പതികളുടെ തീരുമാനം.
വിശാൽ കോലേക്കർ (32) എന്നാണ് വരന്റെ പേര്. വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞുള്ള ഘോഷയാത്രയിലാണ് വരൻ വധുവുമായി വാട്ടർടാങ്കറിന് മുകളിൽ യാത്ര ചെയ്തത്. തങ്ങളുടെ പ്രദേശത്തെ ജലദൗർല്ലഭ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യം.
“പ്രിൻസ് ക്ലബ് എന്ന പേരിൽ ഞങ്ങൾക്ക് ഇവിടെ ഒരു ഗ്രൂപ്പ് തന്നെ ഉണ്ട്. അതിലൂടെ, മംഗൾവാർ പേട്ടിലെ ചില പ്രദേശങ്ങളിലെ താറുമാറായിക്കിടക്കുന്ന ജലവിതരണത്തെക്കുറിച്ച് ഞങ്ങൾ അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ എത്ര തന്നെ അപേക്ഷിച്ചിട്ടും ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല” വിശാൽ പറഞ്ഞു.
മിക്കവാറും ആളുകൾക്ക് വെള്ളത്തിന് വേണ്ടി വാട്ടർ ടാങ്കറുകളെ കാത്തിരിക്കേണ്ടി വന്നിരുന്നു. വിശാലും ഭാര്യ അപർണയും വാട്ടർ ടാങ്കറിന് മുകളിൽ യാത്ര ചെയ്യുക മാത്രമല്ല. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഹണിമൂണും വേണ്ടാ എന്ന് വെച്ചിരിക്കുകയാണ് ഇരുവരും.
ഏതായാലും അധികൃതരുടെ ശ്രദ്ധയിൽ വിഷയം ഒന്ന് കൂടി പതിഞ്ഞുകാണും എന്നാണ് ഇവർ വിശ്വസിക്കുന്നത്.
