സഹോദരിക്ക് വിവാഹം ഉറപ്പിച്ചത് 20 -കളിൽ മാത്രം പ്രായമുണ്ടായിരുന്ന ഒരു യുവാവുമായിട്ടാണ്. എന്നാൽ, വിവാഹം കഴിക്കാനായി എത്തിയ വരനാവട്ടെ ഒരു 40 -കാരനും.
ഉത്തരേന്ത്യൻ വിവാഹങ്ങളിൽ മിക്കവാറും വരൻ വലിയ ഘോഷയാത്രയായിട്ടാണ് വധുവിന്റെ വീട്ടിൽ എത്താറുള്ളത്. വലിയ അലങ്കാരവും ആൾക്കൂട്ടവും ഒക്കെയുള്ള ഈ ഘോഷയാത്രയ്ക്ക് വിവാഹ ചടങ്ങിൽ വലിയ പ്രാധാന്യവും ഉണ്ട്. എന്നാൽ, ഈ വിവാഹത്തിന് ഘോഷയാത്ര വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആകെ പ്രശ്നമായത്. പിന്നെ പൊലീസിനെ വരെ വിളിക്കുന്നിടത്താണ് കാര്യങ്ങൾ എത്തിയത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയിൽ എത്തിയിരുന്നത് നേരത്തെ വിവാഹം ഉറപ്പിച്ച വരനായിരുന്നില്ല എന്ന് കണ്ടതോടെ പൊലീസിനെ വിളിക്കുകയും വിവാഹം നിർത്തി വയ്ക്കുകയും ചെയ്യുകയായിരുന്നു.
മിൽ ഏരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രഘൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുനിൽ കുമാർ എന്ന യുവാവ് തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ടി വലിയ ഒരുക്കങ്ങൾ തന്നെയാണ് നടത്തിയിരുന്നത്. ഝജ്ജാർ ജില്ലയിലെ ജുജ്നു ഗ്രാമത്തിൽ നിന്നായിരുന്നു വരൻ. അങ്ങനെ, വരനുമായുള്ള വിവാഹ ഘോഷയാത്ര വീട്ടിലെത്തുകയും ചെയ്തു. എന്നാൽ, വരനെ കണ്ടതോടെ സുനിൽ കുമാറും കുടുംബവും എല്ലാം ഞെട്ടിപ്പോയി.
സഹോദരിക്ക് വിവാഹം ഉറപ്പിച്ചത് 20 -കളിൽ മാത്രം പ്രായമുണ്ടായിരുന്ന ഒരു യുവാവുമായിട്ടാണ്. എന്നാൽ, വിവാഹം കഴിക്കാനായി എത്തിയ വരനാവട്ടെ ഒരു 40 -കാരനും. ഇതോടെ ആകെ പ്രശ്നമായി. വിവാഹത്തിന്റെ ഇടനിലക്കാരനോട് ചോദിച്ചപ്പോൾ വരന് കാലിന് പരിക്കേറ്റ് കിടക്കുകയാണ് എന്നും അതിനാലാണ് വിവാഹം കഴിക്കാൻ ഇയാൾ എത്തിയത് എന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് നൽകിയത്.
ഇതോടെ ആകെ പ്രശ്നമായി. സുനിൽ കുമാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അതോടെ വിവാഹം മുടങ്ങി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ഈ വ്യാജവരനെ അവിടെ നിന്നും കൊണ്ടുപോവുകയായിരുന്നു. ഇടനിലക്കാരനടക്കം മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായി മിൽ ഏരിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് സിംഗ് പറഞ്ഞു.
