അമ്പത് പേര്‍ക്കൊക്കെയുള്ള ഭക്ഷണം മീനാക്ഷി അമ്മാള്‍ ഉണ്ടാക്കുമായിരുന്നുവെന്ന് കേട്ടത് പ്രിയ ഓര്‍ക്കുന്നു. അന്ന്, പുറത്ത് നിന്നും മറ്റും ഭക്ഷണം വരുത്തിക്കാനുള്ള മാര്‍ഗ്ഗമൊന്നുമില്ല. അതുകൊണ്ട് തന്നെ എത്ര പേര്‍ക്കുള്ള ഭക്ഷണവും മീനാക്ഷി അമ്മാള്‍ തന്നെയുണ്ടാക്കി. 

ഇന്ന് പാചകം പഠിക്കാനും പരിശീലിക്കാനും പല മാര്‍ഗ്ഗങ്ങളുണ്ട്. പാചക പുസ്തകമൊക്കെ വിട്ട് പാചക ക്ലാസുകള്‍ നെറ്റിലൂടെയും യൂട്യൂബിലൂടെയും ഒക്കെ സുലഭമാണ്. എന്നാല്‍, 1951 -ല്‍ അതൊരു അദ്ഭുതം തന്നെയാണ്, ഈ പാചക പുസ്തകമെന്നത്. തമിഴ് നാട്ടുകാരി മീനാക്ഷി അമ്മാളിന്‍റേതാണ് ആ പുസ്തകം, പേര് 'സമൈത്തു പാര്‍' (Cook and See).. 

70 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ആ പുസ്തകത്തില്‍ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങളുടെ റെസിപ്പിയാണ് ഉണ്ടായിരുന്നത്. അന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പാചക പുസ്തകം എന്ന വാക്കിനോട് പോലും പരിചയമുണ്ടായിരുന്നില്ല. 

19 -ാമത്തെ വയസ്സിലാണ് മീനാക്ഷി അമ്മാളിന്‍റെ വിവാഹം കഴിഞ്ഞത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അവര്‍ വിധവയുമായി. അതോടെ ജീവിതം കഠിനമായി. രണ്ട് വയസ്സുള്ള ഒരു മകന്‍, അമ്മായി അമ്മ, ഭര്‍ത്താവിന്‍റെ ഏഴ് വയസ്സുള്ള സഹോദരന്‍ ഇവരുടെയെല്ലാം ഉത്തരവാദിത്വം മീനാക്ഷി അമ്മാളിലായി. അന്ന്, അവരുടെ കയ്യിലുണ്ടായിരുന്ന ഒരേയൊരു ആയുധം അവരുടെ പാചക കലയിലെ കഴിവ് മാത്രമാണ്. അതിലവര്‍ക്ക് ആത്മവിശ്വാസവുമുണ്ടായിരുന്നു. കഠിനാധ്വാനങ്ങളിലൂടെ അവര്‍ തന്‍റെ ജീവിതം കെട്ടിപ്പടുത്തു കൊണ്ടിരുന്നു. 

മീനാക്ഷി അമ്മാളിന്‍റെ മകന്‍റെ, മകന്‍റെ ഭാര്യയായ പ്രിയയാണ് ഇന്ന് മീനാക്ഷി അമ്മാളിന്‍റെ പുസ്തകങ്ങള്‍ നോക്കി നടത്തുന്നത്. 1994 മുതല്‍ പ്രിയയും, മീനാക്ഷി അമ്മാളിന്‍റെ മകനും ചേര്‍ന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 

അമ്പത് പേര്‍ക്കൊക്കെയുള്ള ഭക്ഷണം മീനാക്ഷി അമ്മാള്‍ ഉണ്ടാക്കുമായിരുന്നുവെന്ന് കേട്ടത് പ്രിയ ഓര്‍ക്കുന്നു. അന്ന്, പുറത്ത് നിന്നും മറ്റും ഭക്ഷണം വരുത്തിക്കാനുള്ള മാര്‍ഗ്ഗമൊന്നുമില്ല. അതുകൊണ്ട് തന്നെ എത്ര പേര്‍ക്കുള്ള ഭക്ഷണവും മീനാക്ഷി അമ്മാള്‍ തന്നെയുണ്ടാക്കി. ബന്ധുക്കളും പല ചടങ്ങുകളിലും സഹായത്തിനായി അവരെ വിളിക്കും. മീനാക്ഷി അമ്മാളിന്‍റെ അമ്മാവനായിരുന്ന കെ.വി കൃഷ്ണസ്വാമി അയ്യര്‍ ചെന്നൈയിലെ അറിയപ്പെടുന്ന വക്കീലായിരുന്നു. അദ്ദേഹമാണ് പുസ്തകമെഴുതാന്‍ അവരെ പ്രേരിപ്പിച്ചത്. 

കുടുംബാംഗങ്ങള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നു ആദ്യം പുസ്തകം ചെയ്തത്. പക്ഷെ, പിന്നീട് അത് പ്രതീക്ഷിക്കാത്ത നിലയിലേക്ക് വളര്‍ന്നു. ആദ്യത്തെ പുസ്തകമിറക്കുന്നതിനായി തന്‍റെ സ്വര്‍ണം പോലും മീനാക്ഷി അമ്മാളിന് വില്‍ക്കേണ്ടി വന്നിരുന്നു. അന്ന്, ട്രങ്ക് കോളുകള്‍ ബുക്ക് ചെയ്തുവരെ പാചകത്തില്‍ സംശയം ചോദിക്കാന്‍ പലരും മീനാക്ഷി അമ്മാളിനെ വിളിക്കാറുണ്ടായിരുന്നു. 

1962 -ല്‍ 56 -ാമത്തെ വയസ്സിലാണ് മീനാക്ഷി അമ്മാള്‍ മരിക്കുന്നത്. പ്രിയ അവരെ കണ്ടിട്ടേ ഇല്ലായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനില്‍ നിന്നാണ് അവള്‍ മീനാക്ഷി അമ്മാളിനെ കുറിച്ച് അറിയുന്നത്. ഏതായാലും ഇന്നും മീനാക്ഷി അമ്മാളിന്‍റെ പുസ്തകം ഒരുപാട് പേര്‍ തേടിയെത്തുന്നുണ്ട്.