ഹൈബ്രിഡ് വർക്ക് കാലഘട്ടത്തിൽ ഓഫീസിൽ പോകുന്നതിന്റെ അർത്ഥം തന്നെ മാറുകയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസ് ഡെസ്കിൽ തളച്ചിടപ്പെടുന്ന പഴയ രീതിക്ക് പകരം, പുതിയൊരു കൾച്ചർ രൂപപ്പെട്ടിരിക്കുന്നു, അതാണ് കോഫി ബാഡ്ജിംഗ്. ചുരുക്കത്തിൽ പറഞ്ഞാൽ, ഓഫീസിൽ ഒന്ന് മുഖം കാണിച്ച് അറ്റൻഡൻസ് ഉറപ്പാക്കി ഒരു കോഫിയും കുടിച്ച് മുങ്ങുന്ന പരിപാടി..
ഓഫീസിൽ എട്ടോ ഒൻപതോ മണിക്കൂർ ചക്രക്കസേരയിൽ ഇരുന്നാൽ മാത്രമേ ജോലി നടക്കൂ എന്ന പഴയ ധാരണകളെ തിരുത്തിക്കുറിക്കുകയാണ് പുതിയ തലമുറ. ഓഫീസിൽ വന്ന് മുഖം കാണിച്ച ശേഷം ബാക്കി സമയം തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യുന്ന രീതിയാണ് 'കോഫി ബാഡ്ജിംഗ്'. വെറുമൊരു മടിയുടെ അടയാളമായല്ല, മറിച്ച് ഉല്പാദനക്ഷമതയും വഴക്കമുള്ള തൊഴിൽ രീതിയും ഉറപ്പുവരുത്താനാണ് യുവാക്കൾ ഈ രീതി തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്താണ് കോഫി ബാഡ്ജിംഗ്?
ലളിതമായി പറഞ്ഞാൽ, ഓഫീസിലെത്തി അവിടുത്തെ 'അറ്റൻഡൻസ് ബാഡ്ജ്' ഒന്ന് സ്വൈപ്പ് ചെയ്യുക, സഹപ്രവർത്തകർക്കൊപ്പം ഒരു കോഫി കുടിക്കുക അല്ലെങ്കിൽ പ്രധാനപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കുക, അതിനുശേഷം ബാക്കി സമയം വീട്ടിലിരുന്നോ കഫേയിലിരുന്നോ ജോലി പൂർത്തിയാക്കാൻ ഓഫീസിൽ നിന്ന് ഇറങ്ങുക, ഇതിനെയാണ് കോഫി ബാഡ്ജിംഗ് എന്ന് വിളിക്കുന്നത്. ഹൈബ്രിഡ് ജോലി ചെയ്യുന്ന 58 ശതമാനം ജീവനക്കാരും ഇത് പരീക്ഷിച്ചിട്ടുണ്ടെന്നാണ് 'ഔൾ ലാബ്സ്' റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് ജെൻ സി ഇത് ഇഷ്ടപ്പെടുന്നു?
പലപ്പോഴും ഏകാഗ്രതയോടെ ചെയ്യേണ്ട ജോലികൾ ഓഫീസിലെ ബഹളത്തിനിടയിൽ ചെയ്യുന്നതിനേക്കാൾ ശാന്തമായ ഒരിടത്തിരുന്ന് ചെയ്യുന്നത് കൂടുതൽ ഗുണകരമാണെന്ന് യുവാക്കൾ വിശ്വസിക്കുന്നു. 2025-ൽ നടന്ന മോൺസ്റ്റർ സർവേ പ്രകാരം, ഏകദേശം 12 ശതമാനം ജീവനക്കാർ സ്ഥിരമായി കോഫി ബാഡ്ജിംഗ് ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ജെൻ സി വിഭാഗത്തിൽപ്പെട്ടവരാണ്. മീറ്റിംഗുകൾക്കും ഐഡിയകൾ പങ്കുവെക്കാനും മെന്റർഷിപ്പിനും മാത്രമാണ് ഓഫീസ് ഉപയോഗിക്കേണ്ടതെന്നാണ് ഇവരുടെ പക്ഷം. ദീർഘനേരം ഓഫീസിൽ ഇരിക്കുന്നതല്ല, മറിച്ച് ചെയ്യുന്ന ജോലിയുടെ ഫലമാണ് അളക്കേണ്ടതെന്ന് ഇവർ വാദിക്കുന്നു.
ഇന്ത്യൻ തൊഴിലിടങ്ങളിലെ മാറ്റം
ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഈ ട്രെൻഡ് ദൃശ്യമാണെന്ന് ഇൻക്രൂട്ടർ സ്ഥാപകൻ അനിൽ അഗർവാൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴിൽ സംസ്കാരം സാധാരണയായി 'ഓഫീസിലെ സാന്നിധ്യത്തെ' വലിയ കാര്യമായാണ് കാണുന്നത്. എന്നാൽ പുതിയ തലമുറ ജോലി ലഭിക്കാനുള്ള ചർച്ചകളിൽ തന്നെ ഹൈബ്രിഡ് സൗകര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
കമ്പനികൾ മാറേണ്ടതുണ്ടോ?
ഓഫീസുകൾ എന്നത് വെറും ഡെസ്കുകളുടെ കൂട്ടമായി മാറാതെ, ആശയങ്ങൾ പങ്കുവെക്കാനുള്ള ഒരു കേന്ദ്രമായി മാറണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'കമ്പനികൾ മണിക്കൂറുകൾ എണ്ണുന്നത് അവസാനിപ്പിച്ച് ഫലങ്ങൾ അളക്കാൻ തുടങ്ങണം,' എന്ന് അനിൽ അഗർവാൾ പറയുന്നു. ജീവനക്കാർക്ക് സന്തോഷത്തോടെ വരാൻ തോന്നുന്ന ഇടമാക്കി ഓഫീസിനെ മാറ്റിയാൽ അവർ കൂടുതൽ താല്പര്യത്തോടെ ജോലിയിൽ ഏർപ്പെടുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


