2019 -ൽ ഒരു വിമാനയാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇവർ 2023 -ൽ ബന്ധം അവസാനിപ്പിച്ചിരുന്നു. കാമുകി ചതിച്ചതായി സംശയിച്ചതിനെ തുടർന്നാണ് ബന്ധം തകർന്നത്.

താൻ വാങ്ങി നൽകിയ സമ്മാനത്തിന്റെ തുകയായ കോടികൾ തിരിച്ചുപിടിക്കാനായി മുൻ കാമുകിക്കെതിരെ കേസ് കൊടുത്ത സിംഗപ്പൂർ ടി.സി.ഐ എക്സ്പ്രസ് (TCI Express) സി.ഇ.ഒ ചന്ദർ അഗർവാൾ കേസ് തോറ്റു. മുൻ കാമുകിയായ ഫെലിസിയ ലീയുമായുള്ള നിയമപോരാട്ടത്തിലാണ് അ​ഗർവാൾ പരാജയപ്പെട്ടത്. 370,000 ഡോളർ തിരിച്ചുപിടിക്കാൻ നൽകിയ കേസാണ് സിംഗപ്പൂർ ഹൈക്കോടതി തള്ളിയത്. ഡയറക്ടർ നൽകിയ പരാതി അനുസരിച്ച്, ആഡംബര ബ്രാൻഡുകളായ ഹെർമെസ്, ഡിയോർ, പ്രാഡ എന്നിവയിൽ നിന്നുള്ള സമ്മാനങ്ങൾ, വിമാന ടിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കായി ചെലവഴിച്ച തുക വായ്പയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പുറത്താണ് സമ്മാനങ്ങൾ നൽകിയതെന്ന് പറഞ്ഞാണ് ഫെലിസിയ ഇതിനെ പ്രതിരോധിച്ചത്.

2019 -ൽ ഒരു വിമാനയാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇവർ 2023 -ൽ ബന്ധം അവസാനിപ്പിച്ചിരുന്നു. കാമുകി ചതിച്ചതായി സംശയിച്ചതിനെ തുടർന്നാണ് ബന്ധം തകർന്നത്. തുടർന്ന് 2024 മാർച്ചിലാണ് അഗർവാൾ തുക തിരിച്ചുചോദിച്ച് കോടതിയെ സമീപിച്ചത്. എന്നാൽ, ബന്ധം തകർന്നതിലുള്ള അമർഷം കാരണമാണ് അഗർവാൾ ഇപ്പോൾ പണം തിരിച്ചുചോദിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിലോ മറ്റോ ഇതൊരു വായ്പയാണെന്ന് തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. വിപുലമായ സാമ്പത്തിക ശേഷിയുള്ള അഗർവാൾ കാമുകിയെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയായിരുന്നുവെന്നും കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചു.