അനധികൃത മൃഗക്കടത്ത്; സാഹസീകമായി രക്ഷപ്പെടുത്തിയത് പട്ടിയും പൂച്ചയും അടക്കം 400 -ല്‍ ഏറെ മൃഗങ്ങളെ !
കണ്ടെത്തിയ മൃഗങ്ങളില്‍ പലതും വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങളാണെന്നും ഇവയെ ഓണ്‍ലൈനില്‍ അനധികൃതമായി വാങ്ങിയതാണെന്നും പോലീസ് അറിയിച്ചു.

ലോകത്ത് പല കാര്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം നിയന്ത്രണങ്ങളില്‍പ്പെടുന്നതാണ് മൃഗങ്ങളുടെയും മറ്റും രാജ്യാന്തരക്കൈമാറ്റവും. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് അവയുടെ വംശനാശം തടയാനും അത് വഴി ഭൂമിയില്‍ അവയ്ക്ക് സംരക്ഷണം ഒരുക്കുന്നതിനും ഒപ്പം അതുവഴിയുള്ള കരിഞ്ചന്ത അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍, ഭരണകൂടങ്ങളെ കബളിപ്പിച്ച് ഇപ്പോഴും അനധികൃതമായി മൃഗക്കടത്ത് നടത്തുന്ന സംഘങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങളിലും സജീവമാണ്. ഇത്തരമൊരു സംഘത്തെ അതിസാഹസികമായി സ്പെയിന്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയത് പട്ടിയും പൂച്ചയും അടക്കം നാന്നൂറിലേറെ മൃഗങ്ങളെ.
'പല നാള്‍ കള്ളന്‍, ഒരു നാള്‍... '; ഭക്ഷണം കഴിച്ച ശേഷം ഹൃദയാഘാതം അഭിനയിക്കും, 20-ാമത്തെ തവണ പെട്ടു!
കിഴക്കൻ യൂറോപ്പിൽ നിന്ന് അൻഡോറ വഴി സ്‌പെയിനിലേക്ക് അനധികൃതമായി മൃഗങ്ങളെ ഇറക്കുമതി ചെയ്ത സംഘം, അമിത ലാഭത്തിനായി അവയെ വിൽക്കാന്‍ ശ്രമിച്ചതായി പോലീസ് സംശയിക്കുന്നു. ആരോഗ്യമുള്ള മൃഗങ്ങളാണെന്ന് വ്യാജരേഖ ചമച്ച് ഇവയെ വിൽപന നടത്തിയതായും ഇവർക്കെതിരെ ആരോപണം ഉയര്‍ന്നു. മൃഗങ്ങളെ ഉപദ്രവിക്കൽ, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 13 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബാഴ്‌സലോണയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നഗരമധ്യത്തിലെ ഒരു പെറ്റ് ഷോപ്പിലെ മോശം അവസ്ഥയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് രാത്രിയില്‍ അതീവരഹസ്യമായി പെറ്റ്ഷോപ്പില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 33 നായ്ക്കളെ കണ്ടെത്തി. കണ്ടെത്തിയ മൃഗങ്ങളില്‍ പലതും വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങളാണെന്നും ഇവയെ ഓണ്‍ലൈനില്‍ അനധികൃതമായി വാങ്ങിയതാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് പെറ്റ് ഷോപ്പില്‍ രഹസ്യ റെയ്ഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ പെണ്‍മൃഗങ്ങളെ അവയുടെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ കഴിയുന്നത്ര കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി ഉപയോഗിച്ചെന്നും പോലീസ് പറയുന്നു. മൃഗങ്ങളെ വൃത്തിഹീനമായ പലപ്പോഴും ഇടുങ്ങിയ വാഹനങ്ങളില്‍ ഏതാണ്ട് 2,000 ത്തോളം കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ട് പോയത് വഴി പകർച്ചവ്യാധികള്‍ പല സ്ഥലങ്ങളിലും പടരുന്നതിന് കാരണമായെന്നും പോലീസ് പറയുന്നു. മൃഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി സംഘത്തില്‍ ഒരു വെറ്ററനറി ഡോക്ടറും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മൃഗങ്ങളുടെ വിൽപ്പനയും ഉടമസ്ഥതയും നിയന്ത്രിക്കുന്ന കർശന നിയമം സ്‌പെയിൻ പാസാക്കിയിരുന്നു. പെറ്റ് സ്റ്റോറുകളിലൂടെയുള്ള അവയുടെ വിൽപ്പന നിരോധിക്കുന്നതും ഈ നയമത്തില്‍പ്പെടുന്നു. നിയമ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷയോ 2,00,000 യൂറോ (1,76,16,200 രൂപ) വരെ പിഴയോ ലഭിക്കും.