ഒന്നുമില്ലാത്ത ഒരു യാചകയായിട്ടാണ് അവരെ എല്ലാവരും കണ്ടത്. അതിനാൽ തന്നെ അവരുടെ പക്കൽ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയത് നാട്ടുകാരെയാകെ അമ്പരപ്പിച്ചു.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ തെരുവുകളിൽ ഒരു പതിറ്റാണ്ടിലേറെയായി യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും കണ്ടെത്തിയത് നാണയങ്ങളും നോട്ടുകളുമടക്കം ഒരു ലക്ഷത്തിലധികം രൂപ. 12 വർഷമായി ശേഖരിച്ച നാണയങ്ങളും നോട്ടുകളും നിറച്ച രണ്ട് വലിയ ബാഗുകളാണ് കണ്ടെത്തിയത്. അതിരാവിലെ തുടങ്ങിയ എണ്ണൽ രാത്രി വരെ നീണ്ടുനിന്നു എന്നാണ് അധികൃതർ പറഞ്ഞത്. ഒരുലക്ഷത്തിലധികം രൂപ രണ്ട് ചാക്കുകളിലായിട്ടുണ്ട് എന്നും പറയുന്നു. ഒന്നുമില്ലാത്ത ഒരു യാചകയായിട്ടാണ് അവരെ എല്ലാവരും കണ്ടത്. അതിനാൽ തന്നെ അവരുടെ പക്കൽ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയത് നാട്ടുകാരെയാകെ അമ്പരപ്പിച്ചു.
അതേസമയം, സ്ത്രീക്ക് മാനസികാരോഗ്യക്കുറവുള്ളതായി സംശയിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ പണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം സ്ത്രീക്ക് ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. അവരെ ചികിത്സയ്ക്ക് വേണ്ടി മാറ്റിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറെക്കാലമായി തനിയെ ജീവിക്കുന്നതിനാൽ തന്നെ അതിന്റേതായ ആരോഗ്യപ്രശ്നങ്ങളും ഇവർക്കുണ്ട്.
മംഗളൂർ പൊലീസ് സ്റ്റേഷനിലെ പത്താൻപുര പ്രദേശത്ത് നിന്നും നാട്ടുകാർ സ്ത്രീയെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു വീടിന്റെ മുന്നിലാണ് കഴിഞ്ഞ 12 വർഷത്തിലധികമായി ഇവർ യാചിക്കുന്നത്. ഇവിടെ നിന്നും പ്രചരിക്കുന്ന വീഡിയോയിൽ വീട്ടിൽ ചാക്കുകളിലും പൊലീസ് അടുക്കി വച്ചിരിക്കുന്നതുമായിട്ടുള്ള പണം കാണാം. നാണയങ്ങളും 10 രൂപാ നോട്ടുകളും മുതൽ അഞ്ഞൂറിന്റെ നോട്ടുകൾ വരെ ഇക്കൂട്ടത്തിൽ കാണാം. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
അതേസമയം, യാചിച്ചുകൊണ്ട് ലക്ഷങ്ങൾ സ്വരൂപിച്ച ആളുകളെ കുറിച്ചുള്ള വാർത്ത ഇതിനുമുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.
