സ്നേക്ക് ഹെഡ്സിന്റെ തലതൊട്ടമ്മ, സിസ്റ്റർ പിങ്ങ് ഇതുവരെ വിദേശത്തേക്ക് കടത്തിയത് രണ്ടുലക്ഷം പേരെ
യാത്ര പുറപ്പെടുന്ന സമയത്ത് മുഴുവൻ കാശ് കയ്യിൽ എടുക്കാനില്ലെങ്കിൽ കൂടി സിസ്റ്റർ പിങ്ങ് കൊണ്ടുപോകുമായിരുന്നു. ബാക്കി കാശ് ഇങ്ങനെ വിദേശത്തെത്തുന്നവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചും, ശമ്പളമില്ലാതെ തൊഴിലെടുപ്പിച്ചും മറ്റും അവർ വസൂലാക്കുമായിരുന്നു എന്നുമാത്രം.
യുകെയിലെ എസ്സെക്സിൽ ഒരു റഫ്രിജറേറ്റഡ് ലോറിക്കുള്ളിൽ നിന്ന് കണ്ടെടുത്ത 39 മൃതദേഹങ്ങൾ അവിടെയെത്തിപ്പെട്ട വഴിയേ സഞ്ചരിച്ചാല്‍ നമ്മൾ ഇരുപതു വർഷം പിന്നിലേക്ക് എത്തിപ്പെടും. അവിടെ ചെങ് ചുയി പിങ്ങ് എന്ന ഒരു ചൈനീസ് വംശജയെ നമ്മൾ കാണും. വർഷം, 1989. ചൈനയിൽ ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊല നടന്ന വർഷം. അക്കൊല്ലമാണ് ചൈനയിൽ നിന്ന് പഠനാർത്ഥം അമേരിക്കയിലെത്തിയ വിദ്യാർഥികൾക്ക് അഭയം അനുവദിച്ചുകൊണ്ടുള്ള ഒരു താത്കാലികനയം അമേരിക്ക കൈക്കൊള്ളുന്നത്. അക്കൊല്ലം തന്നെയാണ് 'സിസ്റ്റർ പിങ്ങ്' എന്ന ചൈനീസ് യുവതി മനുഷ്യക്കടത്തിനുള്ള തന്റെ ആദ്യശിക്ഷയും കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങുന്നതും. അമേരിക്കയുടെ ചൈനീസ് വിദ്യാര്‍ത്ഥികളോടുള്ള ഈ മൃദുസമീപനത്തെ വിറ്റുകാശാക്കാൻ അവർ തീരുമാനിച്ചു. ആയിരക്കണക്കിന് ചൈനീസ് യുവാക്കളെ അവർ അമേരിക്കയിലെത്തിച്ചു. അത് സിസ്റ്റർ പിങ്ങിന്റെ മനുഷ്യക്കടത്തു ബിസിനസിന്റെ ഒരു തുടക്കം മാത്രമായിരുന്നു. അടുത്ത ഇരുപതു വർഷങ്ങൾക്കുള്ളിൽ അവർ രണ്ടു ലക്ഷത്തിലധികം പേരെ ചൈനയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്കും, യൂറോപ്പിലേക്കും മറ്റും അനധികൃതമായ മാർഗങ്ങളിൽ കടത്തി. എഫ്ബിഐയുടെയും ഇന്റര്‍പോളിന്‍റെയും ഒക്കെ ക്രിമിനൽ ലിസ്റ്റുകളിൽ പിങ്ങ് ഇടം പിടിച്ചു.
അനധികൃതമായി കുടിയേറി, സർക്കാരിന്റെ കണ്ണുവെട്ടിച്ച് പാശ്ചാത്യ രാജ്യങ്ങളിലെത്തിപ്പെട്ട് ഗവണ്മെന്റിന്റെ കണ്ണുവെട്ടിച്ച് അവിടെ പാർക്കുന്നവർ നിരവധിയുണ്ട്. അങ്ങനെ വരുന്നവർ നഗരങ്ങളുടെ തിരക്കിൽ അദൃശ്യനായി കഴിഞ്ഞുകൂടുകയാണ് പതിവ്. റെസ്റ്റോറന്റുകളുടെ അടുക്കളകളിലും, കൃഷിയിടങ്ങളിലും, എന്തിന് കഞ്ചാവ് തോട്ടങ്ങളിൽ വരെ അവർ ഇത്തരത്തിൽ പണിയെടുക്കുന്നു. സ്ത്രീകൾ സലൂണുകളിലും, മസാജിങ് സെന്ററുകളിലും, വേശ്യാലയങ്ങളിലും പണമുണ്ടാക്കാനുള്ള വഴികണ്ടെത്തുന്നു. ചിലർ വീടുകളിൽ ജോലിക്ക് നില്കുന്നു. അങ്ങനെ കഠിനമായി അദ്ധ്വാനിച്ച് കയ്യിൽ വരുന്ന കാശ് നാട്ടിൽ കുടുംബത്തിന് അയച്ചുകൊടുക്കുന്നു. അവരെ പതുക്കെപ്പതുക്കെ തങ്ങൾ വന്ന വഴിയേ തന്നെ ഇങ്ങോട്ടെത്തിക്കാൻ ശ്രമിക്കുന്നു. കുറേക്കാലം കഴിയുമ്പോൾ എങ്ങനെയെങ്കിലും ഇവിടത്തെ പൗരത്വം നേടാൻ ശ്രമിക്കുന്നു. ചിലർ വിജയിക്കുന്നു, ചിലർ തിരികെ നാടുകടത്തപ്പെടുന്നു, അവർ വീണ്ടും അനധികൃത മനുഷ്യക്കടത്തുമാഫിയകൾക്ക് പണം നൽകി തിരികെ പ്രവേശിക്കാൻ നോക്കുന്നു. ഇത് വർഷങ്ങളായി ഇവിടെ നടന്നുപോരുന്ന ഒരു പ്രക്രിയയാണ്. ഒരാളുമറിയാതെ, എന്നാൽ, അറിയേണ്ടവർ ആനുകൂല്യങ്ങൾ പറ്റി, കണ്ണടച്ചുകൊടുത്തുകൊണ്ട്, നടന്നുപോകുന്ന ഈ അനധികൃത മനുഷ്യക്കടത്തിനിടെ ഇപ്പോൾ യുകെയിലെ എസ്സെക്സിൽ സംഭവിച്ചതുപോലുള്ള ഒരു കൂട്ടമരണം സംഭവിക്കുമ്പോൾ അതിലേക്ക് മാധ്യമശ്രദ്ധ വരുന്നു എന്നുമാത്രം.
ചൈനയിൽ നിന്ന് യുകെയിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായ ഒന്നാണ്. 5000 മൈൽ ദൂരമുണ്ട്. അനധികൃതമാർഗ്ഗങ്ങളിലൂടെയാണ് സഞ്ചാരമെന്നതിനാൽ പലപ്പോഴും പലയിടത്തും കാത്തുകിടന്ന്, കാറ്റും വെളിച്ചവും, ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒന്നുമില്ലാത്ത കാർഗോ കണ്ടെയ്നറുകളിൽ കയറി നടത്തുന്ന ഈ ദുരിതയാത്ര പലപ്പോഴും ഒരുമാസം വരെ നീണ്ടുനിൽക്കാറുണ്ട്. കനത്ത തുക മാഫിയാ സംഘങ്ങൾക്ക് നൽകി ഇതിനു പുറപ്പെടുന്ന ചൈനീസ് പൗരന്മാർക്ക് ഈ യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി നല്ല ധാരണയുണ്ട്. നാട്ടിൽ അനുഭവിക്കുന്ന നിത്യനരകത്തിൽ നിന്ന് മോചനം കിട്ടാൻ എന്ത് റിസ്കെടുക്കാനും അവർ തയ്യാറാണ് എന്നതാണ് സത്യം.
2000 -ൽ ഡോവർ തുറമുഖത്തിലെ ഒരു കാർഗോ കണ്ടെയ്നറിൽ നിന്ന് കണ്ടെത്തിയത് 58 മൃതദേഹങ്ങളാണ്. അവരെല്ലാവരും തന്നെ മരിച്ചുപോയത് വീർപ്പുമുട്ടിയാണ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അന്ന് വെളിപ്പെട്ടിരുന്നു. അകത്തുള്ളവരുടെ സംസാരം ഫെറി അധികൃതർ കേട്ടാലോ എന്നുകരുതി വാഹനത്തിന്റെ ഡ്രൈവർ ആ കണ്ടെയ്നറിന്റെ ഒരേയൊരു വെന്റിലേഷൻ ഹോൾ അടച്ചിട്ടതാണ് അന്ന് അവരുടെ മരണത്തിലേക്ക് നയിച്ചത്. നാലുവർഷത്തിനു ശേഷം വീണ്ടും 23 ചൈനീസ് പൗരന്മാരുടെ മരണത്തിനിടയാക്കിയ മറ്റൊരു ദുരന്തം നടന്നു. അന്ന്, ലങ്കാഷെയറിലെ മൊറേകാമ്പെ ബേയിൽ ചിപ്പിപെറുക്കുകയായിരുന്ന അവർ ഒരു വേലിയേറ്റത്തിനിടെ മരണപ്പെടുകയായിരുന്നു. ഡോവർ തുറമുഖത്തിലും, മോറെകാമ്പെ ബേയിലും നടന്ന ദുരന്തങ്ങളിൽ ഒരു ചൈനീസ് നഗരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ദുരന്തങ്ങളിലും മരണപ്പെട്ടവർ ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഫ്യൂജിയാനിൽ നിന്നുള്ളവരായിരുന്നു.
ഇരുപതു ലക്ഷം രൂപയായിരുന്നു ഒരാളെ ഇങ്ങനെ അനധികൃതമായി പുറംനാട്ടിലേക്ക് കടത്താൻ വേണ്ടി സിസ്റ്റർ പിങ്ങ് വാങ്ങിയിരുന്ന കൂലി. എന്നാൽ പണത്തിന്റെ കാര്യത്തിൽ നേരിയ ഒരു മനുഷ്യപ്പറ്റ് സിസ്റ്റർ പിങ്ങിന്റെ പക്ഷത്തുനിന്നുണ്ടായിരുന്നു. യാത്ര പുറപ്പെടുന്ന സമയത്ത് മുഴുവൻ കാശ് കയ്യിൽ എടുക്കാനില്ലെങ്കിൽ കൂടി അവർ ആളുകളെ കൊണ്ടുപോകുമായിരുന്നു. ബാക്കി കാശ് ഇങ്ങനെ വിദേശത്തെത്തുന്നവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചും, ശമ്പളമില്ലാതെ തൊഴിലെടുപ്പിച്ചും മറ്റും അവർ വസൂലാക്കുമായിരുന്നു എന്നുമാത്രം. ഇടക്കാലത്ത് കാർഗോ കപ്പലുകൾ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ഓപ്പറേഷൻ.
2000 -ൽ ഹോങ്കോങ്ങിൽ വെച്ച് ഇന്റർപോളിന്റെ പിടിയിൽ അകപ്പെടുമ്പോഴേക്കും സിസ്റ്റർ പിങ്ങ് ' മദർ ഓഫ് ഓൾ സ്നേക്ക് ഹെഡ്‍സ്' എന്ന ഓമനപ്പേര് സമ്പാദിച്ചു കഴിഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ടുകാലത്തെ മനുഷ്യക്കടത്തിലൂടെ സിസ്റ്റർ പിങ്ങ് സമ്പാദിച്ചത് ഏകദേശം മുന്നൂറുകോടിയിലധികം രൂപയാണ് എന്നാണ് കണക്ക്. ചൈനയിലെ മനുഷ്യക്കടത്തു മാഫിയാസംഘങ്ങൾ പൊതുവെ അറിയപ്പെടുന്നത് 'സ്നേക്ക് ഹെഡ്‍സ്' എന്ന പേരിലാണ്. പാമ്പുകൾ പോകുമ്പോലെ പല ഇമിഗ്രെഷൻ ചെക്കുകളുടെയും കണ്ണുവെട്ടിച്ച് വളഞ്ഞുംപുളഞ്ഞും ഊർന്നു കയറിപ്പോകണം അങ്ങേയറ്റം വരെ എന്നതുകൊണ്ടാണ് സംഘം തങ്ങൾക്ക് 'സ്നേക്ക് ഹെഡ്‌സ്' എന്നുതന്നെ പേരിട്ടിരിക്കുന്നത്. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിച്ചിരുന്നത്. നൂറുകണക്കിന് വരുന്ന ഈ സ്നേക്ക് ഹെഡ്‍സ് ഗ്യാങ്ങുകളിൽ ഏറ്റവും വിജയിച്ച സംഘം എന്ന നിലയ്ക്കാണ് സിസ്റ്റർ പിങിന് അങ്ങനെ ഒരു വിളിപ്പേര് കൈവരുന്നത്.
സിസ്റ്റർ പിങ്ങ് 2000 -ൽ തന്നെ എന്നെന്നേക്കുമായി ഇരുമ്പഴികൾക്കുള്ളിലായിട്ടും, പതിനാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം അവർ തന്റെ അറുപത്തഞ്ചാമത്തെ വയസ്സിൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ജയിലിനുള്ളിൽ തന്നെ മരിച്ചുപോയിട്ടും, പുറത്ത് യുകെയിലും അമേരിക്കയിലും ചൈനയിലും ഹോങ്കോങ്ങിലുമൊക്കെയായി അവരുടെ കിങ്കരന്മാർ ആ സാമ്രാജ്യത്തിന് ഒരു ക്ഷീണവും പറ്റാതെ ഗാങ്ങിന്റെ പ്രവർത്തനങ്ങൾ നിർബാധം തുടർന്നുപോയി. ഇപ്പോൾ തെരുവുകളിൽ ഫീൽഡ് റിക്രൂട്ട്മെന്റ് ഏജന്റ്മാരെ നിയോഗിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും സജീവമാണ് സ്നേക്ക് ഹെഡ്ഡുകൾ. ടിൻഡർ, വി ചാറ്റ്, മോമൊ തുടങ്ങിയ ചൈനീസ് സോഷ്യൽ മീഡിയാ ആപ്പുകളിൽ അവർ '100% സേഫായ' തങ്ങളുടെ ട്രാൻസിറ്റ് ചാനലുകളെപ്പറ്റി വാചാലരാകും. 'പേയ്‌മെന്റ് ഓൺ അറൈവൽ' വരെ അവിടെ ലഭ്യമാണ്. ഇത്തരം മോഹനവാഗ്‌ദാനങ്ങളിൽ വീണുപോകുന്ന തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർ ഇന്നും തങ്ങളുടെ ജീവൻപോലും അപകടത്തിൽ പെടുത്തിക്കൊണ്ട് ഏതുവിധേനയും പാശ്ചാത്യരാജ്യങ്ങളിലേക്ക് കടന്നുകിട്ടാൻ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ സാക്ഷ്യമാണ് ഇപ്പോൾ നടന്നിരിക്കുന്ന ഈ കൂട്ടമരണം.
തൊണ്ണൂറുകളുടെ തുടക്കത്തിൽ അന്ന് വ്യാവസായിക അഭിവൃദ്ധിയിലേക്ക് കാലെടുത്തുവെച്ചുകൊണ്ടിരുന്ന ഹോങ്കോങ്ങിലേക്ക് ലേബർ സപ്ലൈ നടത്തിക്കൊണ്ടാണ് സ്നേക്ക് ഹെഡ്‌സ് മനുഷ്യക്കടത്തിൽ പയറ്റിത്തെളിയുന്നത്. താമസിയാതെ അവർ തങ്ങളുടെ സേവനങ്ങൾ യുകെയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും നൽകിത്തുടങ്ങി. ഇങ്ങനെ സ്നേക്ക് ഹെഡ്‌സ് കടത്തുന്ന ചൈനീസ് യുവതികൾ പലപ്പോഴും വേശ്യാവൃത്തിക്കും, മയക്കുമരുന്നു കള്ളക്കടത്തിനും മറ്റും നിർബന്ധിതരാകുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിതസ്വപ്നങ്ങളെയാണ് സ്നേക്ക് ഹെഡ്‌സ് സാധാരണ ലക്ഷ്യമിടുന്നത്. ഡോവർ പാർക്കിലെയും എസ്സെക്സിലെയും ദുരന്തങ്ങൾക്ക് അസാധാരണമായ സമാനതകളുണ്ടെന്നത് ശ്രദ്ധേയമാണ്. രണ്ടു കേസിലും, ട്രെയിലർ ട്രക്കുകൾ യുകെയിലേക്ക് പ്രവേശിച്ചത് ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്നാണ്. രണ്ടു ട്രക്കിലും നിറഞ്ഞുകവിഞ്ഞ് ഉണ്ടായിരുന്നത് ഫ്യൂജിയാന്‍ സ്വദേശികളാണ്. ഫ്യൂജിയാനിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നല്ല സാമ്പത്തിക പുരോഗതി ദൃശ്യമാണ്. അത്, ഇത്തരത്തിൽ അനധികൃതമായി യുകെയിലേക്ക് കടക്കുന്നവർ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ബലത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. ഇങ്ങനെ ക്രിമിനൽ സംഘങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ പെട്ട് യാത്രക്കിറങ്ങിപ്പുറപ്പെടുന്ന പാവങ്ങൾ പലരും നാട്ടിലുള്ള സകല സമ്പാദ്യങ്ങളും വിറ്റിട്ടായിരിക്കും കടത്തുകാർക്ക് നൽകേണ്ട വൻതുക സംഘടിപ്പിക്കുക. യുകെയിൽ ചെന്നാലുടൻ നല്ല ശമ്പളത്തോടുകൂടിയ ജോലി ഈ പാവങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുമുണ്ടാകും. എന്നാൽ, പറുദീസാ തേടിയുള്ള യാത്ര തുടങ്ങുന്നതോടെ ദുരിതങ്ങളും തുടങ്ങുകയായി. ആ ദുരിതങ്ങളെപ്പറ്റി പരാതിപ്പെടുകയോ, വെള്ളമോ ഭക്ഷണമോ ചോദിക്കുകയോ ഒക്കെ ചെയ്‌താൽ കൊടിയ മർദ്ദനമാകും പലപ്പോഴും കടത്തുകാരുടെ ഗുണ്ടകളിൽ നിന്ന് ഏൽക്കേണ്ടി വരിക. അതോടെ പേടിച്ചുപോകുന്ന മറ്റുള്ളവർ പിന്നെ ഒരക്ഷരം മിണ്ടാതെ യാത്ര തീരുംവരെ എല്ലാം സഹിച്ചിരിക്കും. പക്ഷേ, ഇങ്ങനെ അപൂർവം അവസരങ്ങളിൽ യാത്ര തീരും വരെ അവർ ഉയിരോടിരുന്നെന്നു വരില്ല..!
ചൈനയിൽ പൊതുവെ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി മറ്റുരാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ ചിലപ്പോൾ ഒരാൾ ജോലിചെയ്തുകിട്ടുന്ന പണം തികഞ്ഞെന്നു വരില്ല. എന്നാൽ, കൂലിയിലെ കുറവിന് ആനുപാതികമായി ജീവിതച്ചെലവിൽ കാര്യമായ കുറവൊന്നുമില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാരിന്റെയും പാർട്ടിയുടെയും നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയും സർവ്വവ്യാപിയാണ്. അതിൽ നിന്നൊക്കെ രക്ഷപ്പെട്ടോടാനുള്ള പരാക്രമത്തിനിടെ എന്ത് ദുരിതവും സഹിക്കാനുളള മാനസികാവസ്ഥ അവർക്ക് കൈവരും.
ഇങ്ങനെ വരുന്നവർക്കൊന്നും തന്നെ ആഡംബരജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളൊന്നും കാണില്ല. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ജനിച്ചുവളർന്ന നാട്ടിൽ സാധിക്കില്ല എന്ന തോന്നൽ ബലപ്പെടുമ്പോഴാണ് അവർ ഇത്തരത്തിലുള്ള പലായനങ്ങൾക്കും, കുടിയേറ്റ ജീവിതങ്ങൾക്കും മനസ്സിനെ പാകപ്പെടുത്തി, ഇറങ്ങിപ്പുറപ്പെടുന്നത്. എസ്സെക്സിലെ ആ കണ്ടെയ്നറിനുള്ളിൽ തണുത്തുറഞ്ഞു കിടക്കുന്ന 39 മനുഷ്യശരീരങ്ങൾ അവശേഷിപ്പിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായിട്ടില്ല..!
Also Read
യുകെയിലെ കണ്ടെയ്‌നറിനുള്ളിൽ വീർപ്പുമുട്ടി മരിക്കും മുമ്പ് ആ വിയറ്റ്നാമീസ് യുവതി അമ്മക്കയച്ച മെസേജ്
എസ്സെക്സിൽ നിന്ന് കണ്ടെടുത്ത 39 മൃതദേഹങ്ങൾക്ക് പിന്നിൽ 'സ്നേക്ക് ഹെഡ്‍സ്' എന്ന ചൈനീസ് മനുഷ്യക്കടത്തു മാഫിയയോ?
തന്റെ സ്‌കാനിയാ ലോറിക്കുള്ളിൽ മരവിച്ചുകിടന്ന 39 മൃതദേഹങ്ങളെപ്പറ്റി മോ റോബിൻസന് അറിയാമായിരുന്നോ?...