വിനോദയാത്രയ്ക്കിടെ കാട്ടിൽ വഴിതെറ്റിയ എട്ടു വയസുകാരൻ രണ്ട് ദിവസം അതിജീവിച്ചത് മഞ്ഞുകട്ടകൾ മാത്രം കഴിച്ച്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കൊടും തണുപ്പിൽ നിന്നും രക്ഷനേടാൻ മരത്തടിക്കടിയിലാണ് കുട്ടി അഭയം തേടിയത്.
കഴിഞ്ഞ മാസമാണ് കുടകിലെ വനത്തിൽ ശരണ്യ എന്ന മലയാളി യുവതിയെ കാണാതെയാകുന്നതും നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തുന്നതും. അന്ന് ശരണ്യ അതിജീവിച്ചതിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഒരുപാടുപേരാണ് മുന്നോട്ട് വന്നത്. എന്നാൽ, ഭക്ഷണമില്ലെങ്കിലും തനിച്ചായാലും അതിജീവിക്കാനാവുമെന്ന് തെളിയിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ മിഷിഗണിലുള്ള പോർക്കുപൈൻ മൗണ്ടൻസ് സ്റ്റേറ്റ് പാർക്കിൽ കാണാതായ എട്ടു വയസ്സുകാരനെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയതാണ് വാർത്ത. നാൻ്റെ നൈമി എന്ന കുട്ടിയാണ് കൊടും തണുപ്പിൽ കാട്ടിൽ അതിജീവിച്ച ശേഷം ജീവിതത്തിലേക്ക് തിരികെവന്നത്.

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു കുട്ടി. വിറക് ശേഖരിക്കാനായി പോയ അവന് കാട്ടിനുള്ളിൽ വച്ച് വഴിതെറ്റിപ്പോവുകയായിരുന്നു. കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ, ഏകദേശം 40 ചതുരശ്ര മൈൽ വിസ്തൃതിയുള്ള പർവ്വതമേഖലയിലായിരുന്നു കുട്ടി കുടുങ്ങിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയുമായതിനാൽ തന്നെ തിരച്ചിൽ വലിയ വെല്ലുവിളിയായിരുന്നു. അതേസമയം, കുടിവെള്ളം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ വൃത്തിയുള്ള മഞ്ഞുകട്ടകൾ കഴിച്ചാണ് കുട്ടി കഴിഞ്ഞത്. കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഒരു മരത്തടിക്കടിയിൽ കുട്ടി അഭയം പ്രാപിക്കുകയായിരുന്നത്രെ.
ഏകദേശം നൂറ്റിയമ്പതോളം വരുന്ന രക്ഷാപ്രവർത്തകർ ചേർന്നാണ് കുട്ടിയെ കണ്ടെത്തിയത്. താൻ താമസിച്ചിരുന്ന ക്യാമ്പിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെ നിന്നുമാണ് തിങ്കളാഴ്ച കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടി ആരോഗ്യവാനായിരുന്നു. തുടർന്ന് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. കുട്ടിക്ക് അതിജീവിക്കേണ്ടുന്നത് എങ്ങനെ, എന്തുകൊണ്ട് അതിജീവിക്കണം എന്നതിനെ കുറിച്ചെല്ലാം ബോധ്യമുണ്ടായിരുന്നതാണ് കുട്ടിയെ അതിജീവിക്കാൻ സഹായിച്ചത് എന്ന് പൊലീസ് പറയുന്നു.
