Asianet News MalayalamAsianet News Malayalam

ഓസ്‌കര്‍ സിനിമയിലെ ബൊമ്മനും ബെല്ലിക്കും പുതിയ കുട്ടിക്കുറുമ്പന്‍; സങ്കടം മായ്ച്ച് കുട്ടിയാന!

സങ്കടങ്ങള്‍ക്കു മീതെ അപ്രതീക്ഷിതമായി വന്ന പുതിയൊരു സന്തോഷത്തിന്റെ നിറവിലാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപത്രങ്ങളായ, നീലഗിരി തെപ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ബൊമ്മനെയും ബെല്ലിയും. അവരെ പുതിയൊരു ദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. റിപ്പോര്‍ട്ട്: വിജയന്‍ തിരൂര്‍

New elephant calf to Bomman and Bellie featured in the Oscar winning documentary Elephant Whispers
Author
First Published Mar 20, 2023, 5:04 PM IST

ഡോക്യുമെന്ററിയിലെ പ്രധാന കഥാപത്രങ്ങളായ, നീലഗിരി തെപ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ബൊമ്മനെയും ബെല്ലിയും. അവരെ പുതിയൊരു ദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. അമ്മയെ നഷ്ടപ്പെട്ട് കാട്ടില്‍ ഒറ്റപ്പെട്ടുപോയ മറ്റൊരു ആനക്കുട്ടിയുടെ സംരക്ഷണ ചുമതലയാണ് ദമ്പതികളെ ഏല്‍പ്പിച്ചത്. രഘു പോയ സങ്കടം മായ്ക്കാന്‍ പുതിയ കുഞ്ഞിക്കുറുമ്പന് കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. 

 

New elephant calf to Bomman and Bellie featured in the Oscar winning documentary Elephant Whispers

ബെല്ലി

 

Also Read: ആന പരിപാലകരായ ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ച് എം കെ സ്റ്റാലിന്‍ 

സുല്‍ത്താന്‍ബത്തേരി: ഓസ്‌കര്‍ പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുമ്പോഴും, ഏറെ സ്‌നേഹത്തോടെ പോറ്റിവളര്‍ത്തിയ രഘു എന്ന ആനക്കുട്ടിയെ നഷ്ടപ്പെട്ട സങ്കടത്തിലായിരുന്നു, ബൊമ്മനും ബെല്ലിയും. രഘു പോയതോടെ ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാന്‍ മനസ്സുവന്നില്ലെന്ന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച 'ദി എലിഫെന്റ് വിസ്പറേഴ്‌സ്' ഡോക്യുമെന്ററിയില്‍ ബൊമ്മന്‍ കണ്ണുനിറഞ്ഞ് പറയുന്ന രംഗം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ''രഘുവില്ലെന്നാ...ഏന്‍ വായ്‌കെയില്‍ ഒന്നുമെയില്ലൈ'-തങ്ങള്‍ക്ക് ആദ്യമായി പരിപാലിക്കാന്‍ ലഭിച്ച ആനക്കുട്ടിയെ നഷ്ടപ്പെട്ടതിലുള്ള ദുഃഖം പ്രതിഫലിക്കുന്നതായിരുന്നു ബൊമ്മന്റെ വാക്കുകള്‍. 

ആ സങ്കടങ്ങള്‍ക്കു മീതെ അപ്രതീക്ഷിതമായി വന്ന പുതിയൊരു സന്തോഷത്തിന്റെ നിറവിലാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപത്രങ്ങളായ, നീലഗിരി തെപ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ബൊമ്മനെയും ബെല്ലിയും. അവരെ പുതിയൊരു ദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. അമ്മയെ നഷ്ടപ്പെട്ട് കാട്ടില്‍ ഒറ്റപ്പെട്ടുപോയ മറ്റൊരു ആനക്കുട്ടിയുടെ സംരക്ഷണ ചുമതലയാണ് ദമ്പതികളെ ഏല്‍പ്പിച്ചത്. രഘു പോയ സങ്കടം മായ്ക്കാന്‍ പുതിയ കുഞ്ഞിക്കുറുമ്പന് കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. 

അഞ്ച് മാസം പ്രായമുള്ള കുട്ടിയാനയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബൊമ്മനും ബെല്ലിക്കുമായി കൈമാറിയത്. ഇതേ പോലെയായിരുന്നു 'രഘു' എന്ന ആനക്കുട്ടി ഇവരുടെ കൈകളില്‍ എത്തിയത്. വളര്‍ന്നപ്പോള്‍ അതിനെ വനംവകുപ്പിന് കൈമാറുകയായിരുന്നു. അതിനു ശേഷം ലഭിച്ച അഞ്ചുമാസം മാത്രം പ്രായമുണ്ടായിരുന്ന അമ്മു എന്ന ആനക്കുട്ടിയാണ് ഇപ്പോള്‍ ഇവര്‍ക്കൊപ്പമുള്ളത്. കുട്ടിയാനകളുടെ പോറ്റമ്മയും വളര്‍ത്തച്ഛനുമായി ഡോക്യൂമെന്ററിയിലൂടെ ലോകജനതയുടെ മനസ്സില്‍ ഇടംപിടിച്ച ഇരുവരും നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങളുടെ പുതിയ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. 

 

New elephant calf to Bomman and Bellie featured in the Oscar winning documentary Elephant Whispers

Also Read : ആനക്കുട്ടിയെ വളർത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും...,ബെല്ലി പറയുന്നു

 

ധര്‍മപുരി ജില്ലയിലെ ഹൊഗേനക്കല്‍ വനത്തില്‍ അമ്മയെ നഷ്ടപ്പെട്ട് അലഞ്ഞു നടക്കുകയായിരുന്ന ആനക്കുട്ടിയെ അമ്മയാനക്ക് സമീപമെത്തിക്കാന്‍ വനപാലകര്‍ക്കൊപ്പം ബൊമ്മനും ഉള്‍ക്കാട്ടില്‍ അലഞ്ഞിരുന്നു. എന്നാല്‍ കുട്ടിയാനയെ അമ്മയാനയുടെ അടുത്തേക്ക് എത്തിക്കാനുള്ള ശ്രമം നിരവധി തവണ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ്‌ള അധികൃതര്‍ പറയുന്നു.  അമ്മ പോയതോടെ കാടകം സൃഷ്ടിച്ച അമ്പരപ്പിലും ഏകാന്തതയിലും പെട്ടുപോയ ഈ കുട്ടിയാന തിരികെ കാടിന് വെളിയിലേക്ക് തന്നെ വന്നുകൊണ്ടിരുന്നു. ഒരു തവണ കാട്ടില്‍ നിന്ന് തിരികെ വരുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണതോടെയാണ് കുട്ടിക്കുറുമ്പനെ  തെപ്പക്കാട്ടെ ആന പരിപാലന കേന്ദ്രത്തിലെത്തിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. 

ആനപ്പന്തിയിലെത്തിയ ഈ കുട്ടിക്കുറുമ്പന്‍ പുതിയ കൂടിന് വെളിയില്‍ വെളിച്ചവും ആള്‍ക്കൂട്ടവും കണ്ടതോടെ കൂട്ടില്‍ കയറാതെ അല്‍പ്പ സമയം വാശി കാണിച്ച് നിന്നു. ബൊമ്മന്‍ സ്‌നേഹത്തോടെ വിളിച്ചു നോക്കിയിട്ടും അത് കൂട്ടാക്കിയില്ല. അവസാനമാണ് അത് ചണചാക്കുകള്‍ വിരിച്ച കൂട്ടില്‍ കയറിയത്. അവിടെയും ഈ കുട്ടിയാന കുസൃതി തുടര്‍ന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ആനക്കുട്ടിയെ കൂട്ടില്‍ കയറ്റിയത്. 

പല തവണ പുറത്തേക്കിറങ്ങാന്‍ നോക്കിയെങ്കിലും ബൊമ്മന്‍ വാത്സല്യത്തോടെ അതെല്ലാം തടഞ്ഞു. ഇനി മുതല്‍ ഈ ദമ്പതികളായിരിക്കും കുട്ടിക്കുറുമ്പന്റെ 'അമ്മയും അച്ഛനും'.

 

New elephant calf to Bomman and Bellie featured in the Oscar winning documentary Elephant Whispers

 

അനാഥരായ രണ്ട് ആനക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തി സ്വയം തീറ്റ തേടാന്‍ പ്രാപ്തിയാക്കിയ ഈ മനുഷ്യരുടെ വര്‍ഷങ്ങള്‍ നീണ്ട കഥയാണ് 41 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ദി എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററി. രഘുവിനും അമ്മുക്കുട്ടിക്കും ഒപ്പമുള്ള ബെല്ലിയുടെയും ബൊമ്മന്റെയും ജീവിതയാത്രകളുടെ മിഴിവാര്‍ന്ന കാഴ്ചകളായിരുന്നു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വെസും സ്‌ക്രിപ്റ്റ് ഒരുക്കിയ പ്രിസില്ല ഗോണ്‍സാല്‍വെസും തയ്യാറാക്കിയ ഡോക്യുമെന്ററി പകര്‍ത്തിയത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള അസാധാരണ പാരസ്പര്യത്തിന്റെ കഥയായി അതുമാറി. 

രഘുവെന്നും അമ്മുവെന്നും പേരിട്ട് ഓമനിച്ച് വളര്‍ത്തിയ രഘുവിനെ ചട്ടങ്ങള്‍ പഠിക്കുന്നതിനായി അയച്ചത് ഈ ദമ്പതികള്‍ക്ക് വലിയ സങ്കടമായിരുന്നു. ഇക്കാര്യം ഡോക്യുമെന്ററിയിലും ബൊമ്മന്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും പുതിയ കുഞ്ഞിനെ താലോലിച്ച് വളര്‍ത്താനാണ് ബെല്ലിയുടെയും ബൊമ്മന്റെയും തീരുമാനം. 
 

Follow Us:
Download App:
  • android
  • ios